കണ്ണൂര്‍: കണ്ണൂര്‍ കെഎസ്ആര്‍ടിസി കോംപ്ലക്സിനകത്തെ മാലിന്യക്കൂമ്പാരം ഗുരുതരമായ ആരോഗ്യഭീഷണിയുയര്‍ത്തുന്നു. കോംപ്ലക്സിനകത്തെ കിണറിനോട് ചേര്‍ന്നാണ് മാസങ്ങളായി നീക്കാത്ത പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യം കെട്ടിക്കിടക്കുന്നത്. കെഎസ്ആര്‍ടിസി ബസ്സില്‍ പരസ്യത്തിന്റെ ഭാഗമായി ഒട്ടിച്ചുവെക്കുന്ന ഫ്ളക്സുകള്‍ ഇളക്കിമാറ്റുന്നത് നശിപ്പിക്കാനോ മറ്റ് സ്ഥലത്തേക്ക് മാറ്റാനോ സംവിധാനമില്ലാത്തതാണ് ഇപ്പോള്‍ സ്ഥിതി ഗുരുതരമാക്കിയിരിക്കുന്നത്. ഇതിന് പുറമെ ബസ്സിന്റെ അറ്റകുറ്റപ്പണി നടക്കുമ്പോഴുണ്ടാകുന്ന മാലിന്യവും പ്ലാസ്റ്റിക്കുകളും റിസൈക്കിള്‍ ചെയ്യുകയോ സംസ്കരിക്കുകയോ ചെയ്യാതെ കിടക്കുകയാണ്. ചെറിയ മഴപെയ്താല്‍പ്പോലും മാലിന്യം പരന്നൊഴുകുമെന്നതാണ് ഇപ്പോഴത്തെ സാഹചര്യം. മാലിന്യം കെട്ടിക്കിടക്കുന്നത് കിണറിനോട് ചേര്‍ന്നായതിനാല്‍ കോംപ്ലക്സിനകത്തെ കുടിവെള്ളവും മലിനമാകാന്‍ സാധ്യതയുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ കീഴില്‍ നാടെങ്ങും പ്ലാസ്റ്റിക് മുക്തമാക്കാനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനുമുള്ള നീക്കങ്ങളും നടക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി കോംപ്ലക്സ് മലിനമായിക്കിടക്കുന്നത്. എന്നാല്‍ ഇതൊന്നും വലിയ പ്രശ്നമല്ലെന്നതാണ് അധികൃതരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: