ഇരിട്ടി: ഒന്ന് മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വിരഗുളികകള് നല്‍കിക്കൊണ്ട് ഇന്ന് ദേശീയ വിരമുക്തി ദിനമായി ആചരിക്കുമെന്ന് ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.പി.രവീന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിര നശീകരണത്തിനുള്ള ആല്ബണ്ടസോള് ഗുളികകളാണ് കുട്ടികള്‍ക്ക് നല്‍കുക. സര്‍ക്കാര്‍, എയിഡഡ്, അണ് എയിഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും, അങ്കണവാടികളിലേയും, ഡേകെയര്‍ സെന്ററുകളിലേയും കുട്ടികള്‍ക്കാണ് ഗുളികകള്‍ നല്‍കുക. ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അധ്യാപകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവരാണ് ഗുളിക നല്‍കുക. 1 മുതല്‍ 5 വയസ്സുവരെ അംഗന്‍വാടികളിലും 6 മുതല്‍ 19 വയസ്സുവരെ സ്കൂളുകളിലും വെച്ചാണ് ഗുളിക വിതരണം നടത്തുക. 1 വയസ്സുമുതല്‍ 2 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പകുതി (200 മില്ലി ഗ്രാം) ഗുളികയും മറ്റുള്ളവര്‍ക്ക് 1 ഗുളിക (400 മില്ലി ഗ്രാം) മുഴുവനായും നല്‍കും. ഗുളിക ഉച്ച ഭക്ഷണത്തിന് ശേഷം വെള്ളത്തോടൊപ്പം ചവച്ചരച്ചു കഴിക്കാം. ഇന്ന് ഗുളിക കഴിക്കാന്‍ കഴിയാത്തവര്‍ തുടര്‍ദിനമായ 15ന് നിര്‍ബന്ധമായും ഗുളിക കഴിക്കണം. മണ്ണില്‍ കളിക്കുന്നതിലൂടെയും ശുചിത്വമില്ലയ്മയിലൂടെയും, വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെയാണ് വിരകള്‍ സാധാരണയായി ശരീരത്തില്‍ പ്രവേശിക്കുന്നത്. ഇവ രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കുറക്കുകയും കുട്ടികളില്‍ വിളര്‍ച്ചക്കും പോഷണക്കുറവിനും, തളര്‍ച്ച, വിശപ്പില്ലായ്മ, എന്നിവക്കും കാരണമാവുന്നു. ഇത്തരം അവസ്ഥകള്‍ ഇല്ലാതാക്കാന്‍ ആറുമാസത്തില്‍ ഒരിക്കല്‍ വിര ഗുളിക കഴിക്കുന്നത് നല്ലതാണെന്ന് ഡോ.പി.പി.രവീന്ദ്രന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ.ഒ.ദേവസ്യ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി.അബ്ദുള്‍ റഷീദ്, ജൂനിയര്‍ എച്ച്ഐ രാജേഷ് വി. ജയിംസ്, ഇരിട്ടി നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.വി.മോഹനന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: