മയ്യഴി: മദ്യത്തില്‍ നിന്നുള്ള വരുമാനം നിലച്ചാല്‍ ക്ഷേമപ്രവര്‍ത്തനങ്ങളും റേഷന്‍ സൗജന്യങ്ങളും സംസ്ഥാനത്ത് നിലക്കുമെന്ന സര്‍ക്കാര്‍ വാദം സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കലാണെന്ന് ബിജെപി മാഹി മേഖലാ കമ്മറ്റി കുറ്റപ്പെടുത്തി. മദ്യവില്പനയില് നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സിവില്‍സപ്ലൈസ് എന്നീ വകുപ്പുകളില്‍ സൗജന്യങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നതെന്നും റവന്യൂ നഷ്ടം ഒഴിവാക്കാന്‍ വിധി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഒരു കോണ്‍ഗ്രസ്സ് സര്‍ക്കാരിന് ഭൂഷണമല്ലെന്നും ബിജെപി വ്യക്തമാക്കി. മദ്യ മുതലാളിമാര്‍ക്ക് അടിയറവ് പറഞ്ഞ ഒരു സര്‍ക്കാര്‍ റവന്യു വരുമാനം വര്‍ധിപ്പിക്കാന്‍ എന്ത് വൃത്തികേടും ജനദ്രോഹവും കാണിക്കുമെന്ന് തെളിയിക്കുന്നതാണ് ഹര്‍ജി. ജനങ്ങളെ ദുരിതത്തിലാക്കുകയും അവരുടെ ആരോഗ്യത്തെ നശിപ്പിക്കുകയും നാടിന്റെ അഭിമാനം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ലഹരി വില്പനയിലൂടെയുള്ള വരുമാനത്തില്‍ നിന്നുള്ള ഒരു ആനുകൂല്യവും സൗജന്യങ്ങളും വികസന പദ്ധതികളും ജനങ്ങള്‍ക്ക് വേണ്ടെന്നും ബിജെപി വ്യക്തമാക്കി. പൊതുജനങ്ങളുടെ ആരോഗ്യം, ക്ഷേമം ഈ കാര്യങ്ങളിലൊന്നുമില്ലാത്ത പ്രതിബദ്ധത സര്‍ക്കാരിന് മദ്യലോബിയോടാണെന്നും ഈ ഹര്‍ജിയിലൂടെ സര്‍ക്കാര്‍ തെളിയിച്ചു. സര്‍ക്കാര്‍ വാദം സംബന്ധിച്ച് മാഹിയിലെ കോണ്‍ഗ്രസ്സ് നേതൃത്വം നിലപാട് വ്യക്തമാക്കണം. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ബിജെപി അതിന് അനുവദിക്കില്ല. മയ്യഴിക്കാരുടെ ദുരിതത്തിന് അവസാനമാവുന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ അധികൃതര്‍ അടിയന്തിര നടപടിയെടുക്കണം. ചില രാഷ്ട്രീയ കക്ഷികള്‍ ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാതെ മദ്യലോബിയോടൊപ്പം നിന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. ഈസ്റ്റ് പള്ളൂരില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് സത്യന് കുനിയില്‍ അധ്യക്ഷത വഹിച്ചു. അഡ്വ.വി.രത്നാകരന് ഉദ്ഘാടനം ചെയ്തു. വിജയന് പൂവച്ചേരി, കാട്ടില്‍ ശശിധരന്, വി.ആഞ്ജനേയന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: