തുറവൂര്‍: മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഉണ്ണിമായയ്ക്കും വിഷ്ണുവിനും നാട്ടുകാര്‍ പണം സ്വരൂപിച്ചു നല്കി. നാട്ടുകാരുടെ സഹായഹസ്തമായ ഒരു ലക്ഷത്തി ആറായിരം രൂപ സമാഹരിച്ചിരുന്നു. ഈ തുക എഴുപുന്ന ഗ്രാമപഞ്ചായത്തംഗം ബിന്ദു ഷാജി കുട്ടികള്‍ക്ക് കൈമാറി.
എഴുപുന്ന ചിറേപ്പറമ്പില് പരേതരായ ബാബു-രശ്മി ദമ്പതികളുടെ മക്കളാണ് ഉണ്ണിമായയും വിഷ്ണുവും. കഴിഞ്ഞ ഡിസംബര്‍ 16നാണ് എഴുപുന്ന റെയില്‍വേ സ്റ്റേഷന് പരിസരത്ത് രശ്മിക്കും മകള്‍ ഉണ്ണിമായയ്ക്കും പാമ്പ് കടിയേറ്റത്. രശ്മി കടിയേറ്റ ദിവസം തന്നെ മരിച്ചു.
ഉണ്ണിമായ ആഴ്ചകളോളം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് അടുത്തിടെയാണ് വസതിയില്‍ മടങ്ങിയെത്തിയത്. മാതാവ് രശ്മിയുടെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാന്‍പോലും ഉണ്ണിമായയ്ക്ക് കഴിഞ്ഞില്ല. രശ്മിയുടെ സംസ്ക്കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ ഉണ്ണിമായ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. രശ്മിയുടെ ഭര്‍ത്താവ് ബാബു രണ്ട് വര്‍ഷം മുമ്പ് വാഹന അപകടത്തില്‍ മരിച്ചു.
കൊച്ചിന് കോളജിലെ അവസാന വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ഉണ്ണിമായ. സഹോദരന് വിഷ്ണു കളമശ്ശേരി ഗവ. ഐടിഐ വിദ്യാര്‍ത്ഥിയാണ്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഉണ്ണിമായയേയും വിഷ്ണുവിനെയും സഹായിക്കാന്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി നിന്നതില്‍ എഴുപുന്ന നിവാസികള്‍ക്ക് അഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: