മാവേലിക്കര: താമരക്കുളം ബൈജുഭവനം ബൈജുവിനെ (22) കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളായ മൂന്നു പേരെ ജീവപര്യന്തം കഠിനതടവിനും 25000 രൂപാ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു കൊണ്ടു അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി ജി.അനില്‍കുമാര്‍ ഉത്തരവായി.
നൂറനാട് റിയാസ് ഭവനം റിയാസ് (23), ചുനക്കര കരിമുളയ്ക്കല്‍ ചരുവയ്യത്ത് ബിജിത് (19), ചുനക്കര തെക്ക് പള്ളിക്കു സമീപം ഷെഫീഖ് (19) എന്നിവരെയാണു കോടതി ശിക്ഷിച്ചത്. 2010 ഫെബ്രുവരി ഒന്പതിനു രാത്രി കൊല്ലപ്പെട്ട ബൈജുവും പ്രതികളും തമ്മില്‍ ചാരുംമൂട് ചന്തയ്ക്കു സമീപം വാക്കുതര്‍ക്കം ഉണ്ടായി. രാത്രി 11.30നു ബൈജുവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി കുത്തികൊലപ്പെടുത്തിയതായാണു പ്രോസിക്യൂഷന് കേസ്.
25 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. 30 രേഖകളും 10 തൊണ്ടിമുതലുകളും ഹാജരാക്കി. പിഴത്തുകയില്‍ 50,000 രൂപ ബൈജുവിന്റെ അമ്മയ്ക്കു നല്‍കണം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: