കേരളത്തില്‍ സാംസ്കാരിക താലിബാനിസം നിലനില്‍ക്കുന്നുവെന്നും ഫാസിസത്തിന്റെ പത്തിവിടര്‍ത്തി ബിജെപിയും പോഷക സംഘടനകളും എഴുത്തുകാരെയും സിനിമാ സംവിധായകരെയും തെറിയഭിഷേകം നടത്തുന്നുവെന്നും സിപിഎം പ്രചരിപ്പിക്കുന്നു. സാംസ്കാരിക രംഗമെന്നാല്‍ അത് ഇടതുപക്ഷത്തിന്റെ കളിക്കളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സംശയിച്ച് പോയതായിരിക്കാം. ഇവിടെ കഥയറിയാതെ ആട്ടം കാണുകയാണ് ഇടതുപക്ഷവും, ഇടതുപക്ഷത്തെ പിന്തുണക്കുന്നവരും. എം.ടി. വാസുദേവന്‍ നായരെയും സിനിമാ സംവിധായകന് കമലിനെയും ശകാരവര്‍ഷംകൊണ്ട് ആരും തിരസ്കരിച്ചില്ല. പകരം അവരുടെ അഭിപ്രായങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ചെയ്തത്. നോവലിസ്റ്റും ചെറുകഥാകൃത്തും സംവിധായകനുമായ എംടി ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്ന വിഖ്യാതരായ അപൂര്‍വം എഴുത്തുകാരില്‍ ഒരാളാണ്. ജ്ഞാനപീഠം കിട്ടിയാലും, ഇല്ലെങ്കിലും. എംടിയോട് കേരളീയ ജനതക്ക് വലിയ ആദരവാണ്. അവാര്‍ഡിന്റെ ആക്കവും തൂക്കവും നോക്കിയല്ല എഴുത്തുകാരെ വിലയിരുത്തുന്നത്. വൈക്കം മുഹമ്മദ് ബഷീറിന് നാഷണല്‍ അവാര്‍ഡോ, ജ്ഞാനപീഠമോ കിട്ടിയില്ല. പക്ഷേ മലയാളത്തില്‍ ജ്ഞാനപീഠം കിട്ടിയ ഏത് എഴുത്തുകാരെയും അതിശയിപ്പിക്കുന്ന പ്രതിഭ ബഷീറിനുണ്ട്.
ഒ.വി. വിജയനും, ജ്ഞാനപീഠനത്തിന്റെ അംഗീകാരമില്ലാത്ത എഴുത്തുകാരനാണ്. പക്ഷേ മലയാളത്തില്‍ ജ്ഞാനപീഠം പുരസ്കാരത്തിന് ഏറ്റവും അര്‍ഹതയുള്ള എഴുത്തുകാര്‍ ബഷീറും ഒ.വി. വിജയനും വൈലോപ്പിള്ളിയും ആണെന്ന് ഇതെഴുതുന്ന ലേഖകനോട് സാഹിത്യ നിരൂപകന് എം. കൃഷ്ണന് നായര്‍ പറഞ്ഞത് ഓര്‍ക്കുന്നു. കൃഷ്ണന് നായര്‍, ഒ.വി. നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന എഴുത്തുകാരനാണെന്ന് തന്റെ വാരഫലത്തില്‍ ഇടക്കിടെ എഴുതാറുണ്ട്. ജ്ഞാനപീഠം നേടിയെടുത്ത എംടിയെ ബിജെപി അധിക്ഷേപിച്ചു എന്ന് കേരളം മുഴുവന്‍ സിപിഎം നേതാക്കള്‍ ആര്‍ത്തട്ടഹസിച്ചു നടക്കുന്നു. കേരളത്തിലെ വായനാലോകം മറന്നുപോകാന്‍ സാധ്യതയില്ലാത്ത രണ്ട് മൂന്ന് കിരാതമായ ഫാസിസ്റ്റ് തേരോട്ടം സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്ന് ഒ.വി.വിജയനും ആനന്ദിനും സക്കറിയയ്ക്കും എതിരായി ഉണ്ടായത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.
സക്കറിയ
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സക്കറിയയെ കൈയേറ്റം നടത്താന്‍ സിപിഎം അനുഭാവികള്‍ സ്റ്റേജിലേക്ക് തള്ളിക്കയറിയത് എന്തിനായിരുന്നു? ഉണ്ണിത്താന് എന്ന കോണ്‍ഗ്രസ് നേതാവ് കോണ്‍ഗ്രസ് വനിതാ വിഭാഗം നേതാവുമായി മലപ്പുറത്ത് ഒരു വീടിന്റെ പൂമുഖത്തിരുന്ന് സംസാരിച്ചത് പേമാരിയായി, അഗ്നിപര്‍വത സ്ഫോടനമായി സിപിഎം കേരളം മുഴുവന്‍ കൊണ്ടാടി. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും എവിടെവച്ചും കണ്ടുമുട്ടാം, സംസാരിക്കാം എന്ന് സക്കറിയ പറഞ്ഞതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.
കേരളത്തിലെ എഴുത്തുകാരെ മാനസികമായി പീഡിപ്പിച്ചതില്‍ ഒന്നാം സ്ഥാനത്ത് സിപിഎം തന്നെയാണ്. ഒ.വി. വിജയന് ആദ്യകാലത്ത് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് മാനവരാശിയെ അസമത്വത്തില്‍ നിന്ന് ഔന്നത്യത്തിലേക്ക് നയിക്കാന്‍ കഴിയുമെന്ന് വിശ്വസിച്ച ചിന്തകനായിരുന്നു. പിന്നീടാണ് കമ്യൂണിസം അധികാരത്തില്‍ വന്ന രാജ്യങ്ങളിലെ ഭീതി ജനിപ്പിക്കുന്ന അവസ്ഥയെക്കുറിച്ചും നരാധമത്വത്തെക്കുറിച്ചും പഠിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ചിന്തകനും ഗണിത ശാസ്ത്രകാരനും സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ ബര്‍ട്രാന്‍ഡ് റസ്സല്‍ “Why I am not a communist’ (ഞാന്‍ എന്തുകൊണ്ട് ഒരു കമ്യൂണിസ്റ്റായില്ല) എന്ന ഗ്രന്ഥം രചിക്കാനിടയായ സാഹചര്യം പിണറായിക്ക് അറിയാനിടയില്ല. പക്ഷേ ഇഎംഎസിനും കെ.ദാമോദരനും അറിയാം. കമ്യൂണിസത്തിന്റെ അകക്കാമ്പില്‍ തന്നെ ചോരയുടെ മണമുണ്ട്. ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യരെ കൊന്നൊടുക്കിയത് ജോസഫ് സ്റ്റാലിന് എന്ന കമ്യൂണിസ്റ്റ് നേതാവാണ്. ഹിറ്റ്ലറുടെ പേര് രണ്ടാം സ്ഥാനത്ത് മാത്രമേ വരാന്‍ സാധ്യതയുള്ളൂ.
“The Oxford Historical anecdots” എന്ന കൂറ്റന്‍ ഗ്രന്ഥത്തില്‍ ‘കുലാക്സ്’ എന്ന അധ്യായത്തില്‍ (പേജ് 816) സ്റ്റാലിന് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനോട് സമ്മതിച്ചതായി കാണുന്ന ഞെട്ടിപ്പിക്കുന്ന ഒരു സത്യം ”I have dealt with one crore people” (ഒരു കോടിയില്‍ കൂടുതല്‍ ആളുകളെ ഞാന്‍ കൊന്നു) എന്നതാണ്. സാഹിത്യനിരൂപകന്‍ കെ.പി. അപ്പന് ‘പേനയുടെ സമരമുഖങ്ങള്‍’ എന്ന പുസ്തകത്തില്‍ സ്റ്റാലിന്റെ കാലത്ത് അഞ്ച് കോടിയോളം ആളുകള്‍ വധിക്കപ്പെട്ടു എന്ന് പറയുന്നുണ്ട്. കെ.പി. അപ്പന് അതിന്റെ സോഴ്സ് പറയുന്നില്ല. ഹിറ്റ്ലറെ നരാധമന് എന്ന് വിളിക്കാന്‍ ഇഎംഎസും പിജിയും താഴത്തെ തട്ടില്‍ ചെറുകിട ചിന്തകന്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് വരെ സമയം കണ്ടെത്തുന്നു. പക്ഷേ ഹിറ്റ്ലര്‍ കൊന്ന പരമാവധി മനുഷ്യരുടെ കണക്ക് 60 ലക്ഷം വരെയെന്ന് ഇഎംഎസ് പറയുന്നു. ഇവിടെ ഹിറ്റ്ലറെയും സ്റ്റാലിനെയും പഠനത്തിന് വിധേയമാക്കുമ്പോള്‍ സ്റ്റാലിന് ഒന്നാംസ്ഥാനത്ത് തന്നെ. കംപൂച്ചിയയിലെ പോള്‍പോട്ട് കശക്കിയെറിഞ്ഞത് ലക്ഷക്കണക്കിന് മനുഷ്യരെയാണെന്ന് കേരളത്തിലെ സിപിഐ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പി.കെ.വി എഴുതിയിരുന്നു.
സ്റ്റാലിന്റെ ഇരുമ്പുമറ നിലനില്‍ക്കുന്ന കാലത്ത് സോവ്യറ്റ് റഷ്യയില്‍ പിടഞ്ഞുവീണ് മരിച്ച കലാകാരന്മാര്ക്ക് കൈയും കണക്കുമില്ല. വിശ്വസാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ സോള്‍ഷെനിറ്റ്സന്‍ സ്റ്റാലിന്റെ പട്ടാളം കാട്ടുതീപോലെ പടരുന്ന കാലത്ത് വിശ്വസ്ത ഭടനായിരുന്നു. സോള്‍ഷെനിറ്റ്സന്‍ ചാരനാണോ എന്ന സംശയത്തിന്റെ പേരില്‍ വിചാരണ കൂടാതെ സൈബീരിയയിലെ എല്ലുരുകുന്ന തണുപ്പില്‍ 12 വര്‍ഷം പാര്‍പ്പിച്ചു. ഒടുവില്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ എഴുതിയ ”ഇവാന് ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം” എന്ന വിഖ്യാത നോവല്‍ സ്റ്റാലിന് ഭരണകൂടത്തിന്റെ ഭീകരവാഴ്ചയാണ് ചിത്രീകരിക്കുന്നത്. റഷ്യയില്‍നിന്ന് ഒരു ഉദാഹരണം മാത്രമല്ല. ‘ഡോക്ടര്‍ ഷിവാഗോ’ എഴുതിയ ബോറിസ് പാസ്റ്റര്നാക്കിനെപ്പോലെ ഒരുപാട് എഴുത്തുകാരുടെ ചോരപ്പാടുകളെക്കുറിച്ച് പറയുമ്പോള്‍ പി. ഗോവിന്ദപിള്ള മൗനത്തിന്റെ ഗുഹാമുഖത്തായിരിക്കും. കെ.ഇ.എന്‍ എന്തെങ്കിലും കാടും പടലും പറഞ്ഞ് കുട്ടിസഖാക്കളെ പിടിച്ചിരുത്തുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഒരര്‍ഹതയും കമ്യൂണിസ്റ്റുകള്‍ക്കും സെമിറ്റിക് മതവിഭാഗങ്ങള്‍ക്കും ഇല്ല.
ഒ.വി. വിജയന് മരിച്ചപ്പോള്‍
എഴുത്തുകാരും ദാര്‍ശനികരും ചിന്തകളുടെ എവറസ്റ്റിലേക്കുള്ള യാത്രയില്‍ വഴിയമ്പലങ്ങള്‍ തേടി ബുദ്ധിസത്തിലും ഭാരതീയ ദര്‍ശനത്തിലും സൂഫിസത്തിലും കമ്യൂണിസത്തിലും ആദിശങ്കരനിലും എത്തുക സ്വാഭാവികമാണ്. ഇന്ത്യയിലെ ഒന്നാംതരം കാര്‍ട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഒ.വി.വിജയന് കമ്യൂണിസത്തിന്റെ നൃശംസതയില്‍ മനംനൊന്ത് അധ്യാത്മികതയുടെ തീരത്തുകൂടെ തോണി തുഴഞ്ഞ എഴുത്തുകാരനായിരുന്നു. ‘ഖസാക്കിന്റെ ഇതിഹാസ’ത്തില്‍ അസ്തിത്വ ദുഃഖത്തിന്റെ തീവ്രത അനുഭവിപ്പിച്ച വിജയന്, ‘അരിമ്പാറ’ എന്ന പ്രശസ്തമായ കഥയില്‍ അടിയന്തരാവസ്ഥയുടെ മൂര്ദ്ധാവിലടിക്കുകയാണ് ചെയ്തത്. മനുഷ്യ സ്വാതന്ത്ര്യം അന്ത്യശ്വാസം വലിക്കുമ്പോള്‍ ഇരുട്ട് പടര്‍ന്ന് കയറുന്നതെങ്ങനെയെന്ന് കാണിച്ചുതന്ന ‘അരിമ്പാറ’യെന്ന കഥ അടിയന്തരാവസ്ഥയുടെ കാലഘട്ടത്തില്‍ ഇന്ത്യന്‍ ഭാഷകളിലെഴുതപ്പെട്ട ‘ഔട്ട് സ്റ്റാന്റിങ്’ എന്ന പദംകൊണ്ട് വിശേഷിപ്പിക്കാവുന്ന കൃതിയാണെന്ന് മാര്‍ക്സിയന്‍ നിരൂപണത്തില്‍ അഗാധ പാണ്ഡിത്യമുള്ള കവിയും, നിരൂപകനുമായ സച്ചിദാനന്ദന് എഴുതിയത് ഓര്‍മയിലെത്തുന്നു. കേരളത്തിലെ വിപ്ലവകവികള്‍ അടിയന്തരാവസ്ഥയുടെ നാളുകളില്‍ പുട്ടും കടലയും കഴിച്ച് വീടുകളില്‍ സുഖമായി കിടന്നുറങ്ങുമ്പോള്‍ ഒ.വി. വിജയന് കാര്‍ട്ടൂണുകളിലൂടെയും കഥകളിലൂടെയും ‘ധര്‍മപുരാണ’ത്തിലൂടെയും അടിയന്തരാവസ്ഥയെന്ന കിരാതമൗനത്തെ കൊത്തിയിളക്കുകയായിരുന്നു.
ഇതൊന്നും അറിയാതെ വിജയനെ ജീവിച്ചിരുന്ന കാലത്ത് പരസ്യമായി അമേരിക്കന്‍ ചാരന് എന്ന് വിളിക്കാനും, മലയാളത്തിലെ ആധുനിക എഴുത്തുകാരെ അരാജകത്വം വിതക്കുന്ന കുറത്ത ശക്തികള്‍ എന്ന് തെരുവില്‍ പറയാനും സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ഒരു മടിയും ഉണ്ടായില്ല. ഒടുവില്‍ മരിച്ചപ്പോള്‍ സാഹിത്യ അക്കാദമിയില്‍ ഒരു ചടങ്ങ് സംഘടിപ്പിച്ച് വിജയനെ ഓര്‍മിക്കാനും ഇടതുപക്ഷം തയ്യാറായില്ല. വിജയന് മരിക്കുമ്പോള്‍ സാഹിത്യ അക്കാദമി ഭരണം ഇടതുപക്ഷത്തിന്റെ കൈകളിലായിരുന്നു. ഇതേ കാലത്ത് എം.മുകുന്ദന് അക്കാദമിയുടെ പ്രസിഡന്റായിരുന്നു. മുകുന്ദനെ അക്കാദമി പ്രസിഡന്റായി കൊണ്ടുവരാന്‍ മുന്‍കൈ എടുത്തത് എം.എ.ബേബിയായിരുന്നു. ‘ബേബിയോളം പ്രതിഭാധനനായ മറ്റൊരു നേതാവ് കേരളത്തില്‍ ഇന്നില്ല’ എന്ന് മുകുന്ദന് പറഞ്ഞ് നടന്നതിന്റെ പാരിതോഷികമായിരുന്നു ഈ സ്ഥാനം. പക്ഷേ മുകുന്ദന് പലതവണ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവക്കാന്‍ തയ്യാറായി എന്നതും ഓര്‍മിക്കുന്നത് നന്ന്. എം.എന്‍.വിജയന് മാസ്റ്റര്‍ കണ്ണൂര്‍ ജില്ലയില്‍ സിപിഎം നടത്തിയ എല്ലാ അധമത്വത്തേയും ന്യായീകരിച്ച് പ്രസംഗിച്ചിരുന്നു. പാപ്പിനിശ്ശേരി സ്നെയിക് പാര്‍ക്ക് ആക്രമണം പോലും ന്യായീകരിച്ച വിജയന് മാസ്റ്ററെ ഒടുവില്‍ സിപിഎം തള്ളി ഓടയിലിട്ടു. കഥാകാരന് എം. സുകുമാരന്‍ ഇന്ന് സിപിഎം വലയത്തിലില്ല. ‘ശേഷക്രിയ’ എഴുതിയതോടെ എം. സുകുമാരനെ പാര്‍ട്ടി കൈവിട്ടു. എം. ഗോവിന്ദന്, തായാട്ട് ശങ്കരന്, എന്‍. പ്രഭാകരന്, സി.വി. ബാലകൃഷ്ണന് തുടങ്ങിയ പ്രതിഭകളൊന്നും ഇന്ന് സിപിഎം നടത്തുന്ന ചോരക്കളിയെ ന്യായീകരിക്കുന്നില്ല. ടിപിയുടെ കൊലയോടെ മലബാറില്‍നിന്ന് പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത് എല്ലാ കാലഘട്ടത്തിലും ഒപ്പംനിന്ന് പൊരുതിയവരെയാണ്.
മാതാ അമൃതാനന്ദമയീ ദേവി
പ്രശസ്ത എഴുത്തുകാരി പി. വത്സലയെ സിപിഎം വിമര്‍ശിച്ചത് മാതാ അമൃതാനന്ദമയീദേവിയുടെ സ്നേഹ വായ്പിനെക്കുറിച്ച് ഏതാനും വാക്കുകള്‍ പറഞ്ഞതിനാണ്. പി. ഗോവിന്ദ പിള്ള 1996 ല്‍ അബുദാബി സോഷ്യല്‍ സെന്ററില്‍ ഒരു ചര്‍ച്ചാ ക്ലാസില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ സദസ്സില്‍നിന്ന് ഒരാള്‍ പി.ജി. സായിബാബയെ കണ്ട കാര്യം ചോദിച്ചപ്പോള്‍ പിജിയുടെ മറുപടി ”ഇത്രയും ചാരിറ്റബിള്‍ ആയ മറ്റൊരു മനുഷ്യന് ഇന്ത്യയിലില്ല” എന്നാണ്. പിജിക്ക് സായിബാബയെ പുട്ടപര്‍ത്തിയില്‍ പോയി കാണാം. എഴുത്തുകാരി പി.വത്സലയ്ക്ക് അമ്മയെക്കുറിച്ച് ഒന്നും പറയാന്‍ പാടില്ല. ഇ.പി. രാജഗോപാലന്‍ പിജി പുട്ടപര്‍ത്തിയില്‍ പോയ കാര്യം അറിയില്ലായിരിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ‘മുഖാമുഖം’ സിനിമയില്‍ ഒളിവിലുള്ള ‘വിപ്ലവകാരിയുടെ ജീവിതം ചിത്രീകരിച്ചത് ശരിയായില്ല’ എന്ന് പറഞ്ഞ് സിപിഎം ഇളകിയതും ആരും മറന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: