കാതിക്കുടം എന്‍ജിഐഎല്‍ കമ്പനിയിലേക്ക് ചാലക്കുടി പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുവാനുള്ള നീക്കം ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞത് ബഹളത്തിന് കാരണമായി.
രാവിലെ ഒന്‍പതരയോടെ തുടങ്ങിയ സമരം ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് ശാന്തമായത്. സംഭവത്തെ തുടര്‍ന്ന് ഡിവൈഎസ്പി സി.എസ് ഷാഹുല്‍ ഹമീദിന്റെയും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ.കൃഷ്ണന്, ചാലക്കുടി എസ്.ഐ ജയേഷ് ബാലന്,കൊരട്ടി എസ്.ഐ എം.ജെ ജീജോയുടേയും നേതൃത്വത്തില്‍ വലിയ പോലീസ് സംഘം സ്ഥലത്തെതി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
കമ്പനിയിലേക്ക് ചാലക്കുടി പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാതിരിക്കുവാനായി ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞയാഴ്ച ബണ്ട് കെട്ടിിയിരുന്നു. ഇത് പൊളിച്ചു നീക്കി വെള്ളം പമ്പ് ചെയ്യുന്നതിന് വേണ്ട സൗകര്യം കമ്പനിക്ക് അനുവദിക്കണമെന്ന് ജില്ലാ കളക്ടര്‍ എ.കൗശികന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് ഇന്നലെ രാവിലെ വലിയ സന്നാഹത്തോടെ എത്തി ബണ്ട് പൊളിച്ചു നീക്കുവാന്‍ ഇറങ്ങി.ഇത് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തടസപ്പെടുത്തുകയായിരുന്നു. അമ്പതോളം വരുന്ന ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ പുഴയില്‍ ഇറങ്ങി പോലീസും കമ്പനി ജീവനക്കാരും ചേര്‍ന്ന് ബണ്ട് പൊളിക്കുന്നത് തടയുകയായിരുന്നു.
ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുവാനുള്ള പോലീസ് നീക്കത്തെ തുടര്‍ന്ന് കൂടുതല്‍ നാട്ടുകാര്‍ പുഴയിലേക്ക് ഇറങ്ങുവാന്‍ തുടങ്ങി.
അപകടത്തിന് കാരണമാകാതിരിക്കുവാന്‍ ചാലക്കുടിയില്‍ നിന്ന് പോലീസ് ഫയര്‍ഫോഴ്സിനെയും വരുത്തി. തുടര്‍ന്ന് ഡിവൈഎസ്പി സി.എസ്.ഷാഹുല്‍ ഹമീദ് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ തിങ്കളാഴ്ച വരെ തല്‍സ്ഥിതി തുടരുവാനും പുഴയില്‍ നിന്ന് കമ്പനിയിലേക്ക് വെള്ളം എടുക്കില്ലെന്നും നല്കിയ ഉറപ്പിനെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോവുകയായിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരായ കെ.എം.അനില്‍കുമാര്‍, ജോസ് പാനിക്കുളങ്ങര, പി.സി.ബിനോജ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
ദിനംപ്രതി കമ്പനിയുടെ പ്രവര്‍ത്തനത്തിന് 600 ക്യൂബിക് മീറ്റര്‍ വെള്ളം ചാലക്കുടി പുഴയില്‍ നിന്ന് എടുക്കുവാന്‍ ജില്ലാ കളകടര്‍ അനുവദിച്ചിരുന്നു. ഈ നിര്‍ദ്ദേശമാണ് തടസപ്പെടുത്തിയിരിക്കുന്നതെന്നും വെള്ളം ലഭിക്കാതെ കമ്പനി പ്രവര്‍ത്തിക്കുവാന്‍ കഴിയുകയില്ലെന്നും തിങ്കളാഴ്ച വരെ കമ്പനിയുടെ പ്രവര്‍ത്തനം തടസപ്പെടുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: