കുടമാളൂര്‍: അമ്പാടിക്കവലയിലെ അപകടവളവില്‍ അപകടം തുടര്‍ക്കഥയാകുന്നു. ഇന്നലെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചത് ഉള്‍പ്പെടെ ഒമ്പത് പേരാണ് വിവിധ വാനാപകടങ്ങളില് ഇവിടെ കൊല്ലപ്പെട്ടത്.
ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഇന്നലെ ഒരു യുവാവ് മരിക്കാന്‍ ഇടയായത്. റോഡുനിര്‍മ്മാണത്തിലെ അപാകതയും ഡ്രൈവര്‍മാരുടെ ദൂരക്കാഴ്ച മറച്ചുനില്ക്കുന്ന കെട്ടിടങ്ങളും റോഡിന്റെ വീതികുറവുമെല്ലാം ഇവിടെ അപകടത്തിന് കാരണമാകുന്നു.
കോട്ടയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ സ്കൂള്‍ ജംഗ്ഷനില്‍നിന്ന് തുടങ്ങുന്ന കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്നത് കൊടുംവളവിലേക്കാണ്. അതുപോലെ മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ അമ്പാടിക്കവലയ്ക്കു സമീപമുള്ള വളവിലേക്ക് വളരെ അതിവേഗത്തിലെത്തുകയും ചെയ്യുന്നത് അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇവിടെയുള്ള വളവുകള്‍ നിവര്‍ത്തിയും വാഹനം ഓടിക്കുന്നവരുടെ ദൂരക്കാഴ്ച മറയ്ക്കുന്ന കെട്ടിടങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ വിലയേറിയ മനുഷ്യജീവനുകള്‍ സംരക്ഷിക്കാന്‍ കഴിയും.
മുമ്പുണ്ടായ അപകട മരണങ്ങള്‍ക്ക് ശേഷം ജനപ്രതിനിധികളും നാട്ടുകാരും രാഷ്ട്രീയകക്ഷികളും റെസിഡന്‍സ് അസോസിയേഷനുമെല്ലാം റോഡ് നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ പരിഹാരം ഉറപ്പുവരുത്തേണ്ട പൊതുമരാമത്ത് വകുപ്പോ സംസ്ഥാന സര്‍ക്കാരോ ഇതുവരെ ഒരുനടപടിയും സ്വീകരിക്കുവാന്‍ തയ്യാറായിട്ടില്ല. ഇന്നലെ രാവിലെ ഇവിടെ നടന്ന അപകടത്തില്‍ മരിച്ച യുവാവ് വെള്ളാപ്പള്ളി കണ്‍സ്ട്രക്ഷനിലെ ജീവനക്കാരനായ ജോബിന് (24) ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. അയ്മനം വല്യാട് ചേപ്പഴം വീട്ടില്‍ മാത്യു-ഷേര്‍ലി ദമ്പതികളുടെ മകനാണ് മരിച്ച ജോബിന്. ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയും വിലപ്പെട്ട മനുഷ്യജീവന് നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ അധികൃതര്‍ നിസംഗത പാലിക്കുന്നതില്‍ നാട്ടുകാര്‍ രോഷാകുലരാണ്.
ഇതിനൊരു അവസാനം ഉണ്ടാകണമെന്ന് പ്രദേശവാസിയും അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കുവാന്‍ ഓടിയെത്തുകയും ചെയ്യുന്ന പാലത്തുംചിറയില് ജയന് പറഞ്ഞു. അപകടങ്ങള്‍ തുടര്‍ക്കഥയാകുകയും വിലപ്പെട്ട മനുഷ്യജീവനുകള്‍ പൊലിയുകയും ചെയ്യുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന അനാസ്ഥയ്ക്കെതിരെ ബിജെപി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: