ചങ്ങനാശേരി: വീട്ടമ്മയെ ആക്രമിച്ച് മാലകവര്‍ന്ന കേസിലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. മാമ്മൂട് ചൂരനോലി തിനപറമ്പില്‍ അന്നമ്മയുടെ വീട്ടില്‍ പ്രതിയെ എത്തിച്ചാണ് തെളിവെടുത്തത്. അന്നമ്മ പ്രതിയെ തിരിച്ചറിഞ്ഞു. കൃത്യം ചെയ്ത രീതി പ്രതി പോലീസിനോട് വിശദീകരിച്ചു. നിരാശനായ മുഖത്തോടെയാണ് പ്രതി അലക്സ് സംസാരിച്ചത്. കാണികള്‍ കൂടിയതോടെ പോലീസ് ജീപ്പില്‍ കടലാസുകൊണ്ട് മുഖം മറച്ചാണ് പ്രതി ഇരുന്നത്. വടക്കേക്കരയിലുള്ള ഭാര്യവീട്ടില്‍ എത്തിച്ചും തെളിവെടുത്തു. ഇവിടെ നിന്നുമാണ് കഴിഞ്ഞ ദിവസം കേസിലെ പ്രതിയായ കൂനംന്താനം മറ്റത്തില്‍ അലക്സ് സെബാസ്റ്റ്യനെ (ജോഷി-43) പോലീസ് പിടി കൂടിയത്.
അന്നമ്മയുടെ അഞ്ചുപവന്റെ മാലയാണ് ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെ പ്രതി പൊട്ടിച്ചെടുത്തത്. അടുക്കളയില്‍ കപ്പ ചെത്തിയിരുന്ന അന്നമ്മയെ അക്രമിച്ചാണ് മാലപൊട്ടിച്ചത്. ഈ സമയം ഹെല്‍മറ്റ് ധരിച്ചിരുന്നു. സ്കൂട്ടറിലാണ് പ്രതി വീട്ടിലെത്തിയത്. അന്നമ്മയെ സോഫയിലേയ്ക്ക് തള്ളിയിട്ട് മാലപൊട്ടിച്ച് ഇറങ്ങിയോടി. ചാടിയെഴുന്നേറ്റ അന്നമ്മ കയ്യില്‍നിന്ന് തെറിച്ച് പോയ കത്തിയുമായി പിന്നാലെ ഓടി. സ്കൂട്ടറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജോഷിയുടെ ഇടതു കയ്യില്‍ വെട്ടി. മുറിവറ്റ കയ്യുമായി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.പ്രതി ആദ്യം ചികിത്സ തേടിയ തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും തെളിവെടുത്തു. ചങ്ങനാശേരി സിഐ ബിനുവര്‍ഗീസ്, തൃക്കൊടിത്താനം എസ്ഐ പി.കെ. രവി, ഷാഡോപോലീസ് അംഗങ്ങളായ കെ.കെ റെജി, പ്രദീഷ് രാജ്, ആന്റണി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: