ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഒന്നാം ദിനത്തെ കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്ങ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സെടുത്തു. സെഞ്ചുറിയ നേടിയ ഓപ്പണ്‍ മുരളി വിജയിന്റെയും (108) ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും (111 നോട്ടൗട്ട്) കരുത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ അടിച്ചുകൂട്ടിയത്. 45 റണ്‍സുമായി അജിന്‍ക്യ രഹാനെയാണ് കോഹ്ലിക്കൊപ്പം ക്രീസില്‍. ചേതേശ്വര്‍ പൂജാര 83 റണ്‍സുമെടുത്തു.
അഞ്ചു ബൗളര്‍മാരും ആറു ബാറ്റ്സ്മാന്മാരുമായാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ കരുണ്‍ നായരെ ഒഴിവാക്കി അജിന്‍ക്യ രഹാനെയെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്.
നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് നാലാം പന്തില്‍ തിരിച്ചടി നേരിട്ടു. രണ്ട് റണ്ണെടുത്ത കെ.എല്‍. രാഹുലിനെ തസ്കിന് അഹമ്മദ് ബൗള്‍ഡാക്കി. എന്നാല്‍ ഈ മുന്‍തൂക്കം നിലനിര്‍ത്താന്‍ പിന്നീട് ബംഗ്ലാ ബൗളര്‍മാര്‍ക്കായില്ല. രണ്ടാം വിക്കറ്റില്‍ മുരളി വിജയിനൊപ്പം ചേതേശ്വരര് പൂജാര ഒത്തുചേര്‍ന്നതോടെ ഇന്ത്യ പിടിമുറുക്കി. 178 റണ്‍സാണ് ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഈ സീസണില്‍ എട്ടാം തവണയാണ് ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് സ്വന്തമാക്കുന്നത്. ഇതില്‍ അഞ്ചെണ്ണം നാട്ടിലും മൂന്നെണ്ണം വിദേശത്തും.
ഒടുവില്‍ സ്കോര്‍ ബോര്‍ഡില്‍ 180 റണ്‍സായപ്പോള്‍ ഈ കൂട്ടുകെട്ട് പിരിഞ്ഞു. സെഞ്ചുറി ലക്ഷ്യമാക്കി കുതിക്കുകയായിരുന്ന പൂജാരയെ തൈജുല്‍ ഇസ്ലാം ബൗള്‍ഡാക്കി. തുടര്‍ന്ന് ക്രീസിലെത്തിയത് വിരാട് കോഹ്ലി. കോഹ്ലിക്കൊപ്പം ഇന്നിങ്ങ്സ് തുടര്‍ന്ന മുരളി അധികം താമസിയാതെ സെഞ്ചുറി തികച്ചു. 149 പന്തില്‍ നിന്ന് 11 ഫോറും ഒരു സിക്സറുമടക്കമായിരുന്നു മുരളി ശതകത്തിലെത്തിയത്. 48-ാം ടെസ്റ്റ് കളിക്കുന്ന മുരളിയുടെ ഒമ്പതാം സെഞ്ചുറിയാണിത്. ഓപ്പണറായി ഇറങ്ങി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മുരളി വിജയ് നേടി. 33 സെഞ്ചുറിയടിച്ച സുനില്‍ ഗവാസ്ക്കറും 22 സെഞ്ചുറി നേടിയ വീരേന്ദര്‍ സെവാഗുമാണ് മുരളിക്ക് മുന്നിലുള്ളത്. സെഞ്ചുറി പൂര്‍ത്തിയാക്കിയ മുരളിയുടെ ഇന്നിങ്ങ്സിന് പിന്നീട് ഏറെ ആയുസ്സുണ്ടായില്ല. 160 പന്തില്‍ നിന്ന് 108 റണ്‍സെടുത്ത മുരളിയെ മെഹ്ദി ഹസ്സന്റെ ബൗളിങ്ങില്‍ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹിം കയ്യിലൊതുക്കി. സ്കോര്‍: മൂന്നിന് 234.
തുടര്‍ന്നെത്തിയ രഹാനെ കോഹ്ലിക്ക് നല്ല പിന്തുണ നല്കി. അപരാജിതമായ നാലാം വിക്കറ്റില്‍ ഇരുവരും 26.2 ഓവറില്‍ 122 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഇതിനിടെ കോഹ്ലിയും ശതകം തികച്ചു. 130 പന്തുകളില്‍ നിന്ന് ബൗണ്ടറിയോടെയാണ് കോഹ്ലി നൂറിലെത്തിയത്. 54-ാം ടെസ്റ്റ് കളിക്കുന്ന കോഹ്ലിയുടെ 16-ാം സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. ബംഗ്ലാദേശിന് വേണ്ടി തസ്കിന് അഹമ്മദ്, മെഹ്ദി ഹസ്സന്, തൈജുല്‍ ഇസ്ലാം എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
സ്കോര്‍ബോര്‍ഡ്
കെ.എല്‍. രാഹുല്‍ ബി തസ്കിന് അഹമ്മദ് 2, മുരളി വിജയ് ബി തൈജുല്‍ ഇസ്ലാം 108, ചേതേശ്വര്‍ പൂജാര സി മുഷ്ഫിഖര്‍ റഹിം ബി മെഹ്ദി ഹസ്സന് മിറാസ് 83, വിരാട് കോഹ്ലി നോട്ടൗട്ട് 111, അജിന്‍ക്യ രഹാനെ നോട്ടൗട്ട് 45, എക്സ്ട്രാസ് 7, ആകെ മൂന്ന് വിക്കറ്റിന് 356.
വിക്കറ്റ് വീഴ്ച: 1-2, 2-180, 3-234.
ബൗളിങ്ങ്: തസ്കിന് അഹമ്മദ് 16-2-58-1, കമറുള്‍ ഇസ്ലാം 17-1-91-0, സൗമ്യ സര്‍ക്കാര്‍ 1-0-4-0, മെഹ്ദി ഹസ്സന് 20-0-93-1, ഷക്കിബ് അല്‍ ഹസ്സന് 13-3-45-0, തൈജുല്‍ ഇസ്ലാം 20-4-50-1, സാബിര്‍ റഹ്മാന് 3-0-10-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: