മലയിന്‍കീഴ്: കുളവും കാവും സംരക്ഷിച്ച്, പ്രകൃതിസ്നേഹം വിളിച്ചോതി പെണ്മയുടെ വിജയഗാഥ. കോലിയക്കോട് കുളം വൃത്തിയാക്കിയും സമീപത്തെ അപൂര്‍വ്വ വൃക്ഷങ്ങള്‍ നിറഞ്ഞ കാവ് സംരക്ഷിച്ചുമാണ് പെണ്‍കരുത്ത് മാതൃകയായത്. വരള്‍ച്ചയില്‍ നാടൊന്നടങ്കം മുങ്ങിത്താഴ്ന്നിട്ടും പ്രകൃതി രമണീയത മായാത്ത കരിപ്പൂര്‍ കോലിയക്കോട് കുളം ഇനി നാട്ടുകാര്‍ക്ക് ആശ്വസമാകും. കുടുംബശ്രീ കൂട്ടായ്മയിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
ആദ്യഘട്ടമായി കുളത്തിലെ പായലും മാലിന്യവും നീക്കി. ചുറ്റുമുണ്ടായിരുന്ന പാഴ്ചെടികള്‍, മുള്‍പടര്‍പ്പുകള്‍ എന്നിവ വെട്ടിമാറ്റി. കരിപ്പൂര്‍ മുതല്‍ മഞ്ചാടി വരെ നീളുന്ന എടനാട് ഏലായില്‍ കൃഷിക്ക് വെള്ളമെത്തിച്ചിരുന്ന കുളത്തെ പഴയ അവസ്ഥയിലെത്തിക്കാനാണ് ഇവരുടെ ശ്രമം. ഇതിന് വാര്‍ഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ എസ്. ചന്ദ്രന്‍നായരും മുന്‍ പഞ്ചായത്തംഗം ഒ.ജി. ബിന്ദുവും ഒപ്പമുണ്ട്. വേനല്‍ കഴിഞ്ഞാലുടന്‍ തകര്‍ന്നു കിടക്കുന്ന കുളത്തിന്റെ പാര്‍ശ്വഭിത്തികള്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഇലഞ്ഞി, അശോകം, കണിക്കൊന്ന, ചെമ്പകം, മഞ്ചാടി എന്നിവ തലയുയര്‍ത്തി നില്ക്കുന്ന സമീപത്തെ കാവും സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് പെണ്‍കൊടികള്‍. ഇവിടെയുണ്ടായിരുന്ന ചതുര് ബാഹുവായ മഹാവിഷ്ണുവിന്റെ വിഗ്രഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് പുരാവസ്തു വകുപ്പ് കൊണ്ടു പോയി. എങ്കിലും പ്രദേശവാസികള്‍ ഇപ്പോഴും ഇവിടെ ആരാധന നടത്തുണ്ട്. പഞ്ചായത്തിന്റെയും വനിതകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: