തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള അന്യായമായ പര്‍ച്ചേസ് ടാക്സ് പിന്‍വലിക്കണമെന്ന് കേരള ജുവലേഴ്സ് അസോസിയേഷന് കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തുടനീളം നിരവധി സ്വര്‍ണവ്യാപാരികള്‍ക്ക് പര്‍ച്ചേസ് ടാക്സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചു. ഉപഭോക്താക്കളില്‍ നിന്ന് വ്യാപാരികള്‍ പര്‍ച്ചേസ് ടാക്സ് പിരിച്ചെടുക്കുന്നില്ല. എന്നാല്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുള്ള നികുതി വ്യാപാരികളുടെ മൂലധനത്തെക്കാള്‍ കൂടുതലുമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടീസ് ലഭിച്ച സ്വര്‍ണവ്യാപാരികള്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ നേടിയിട്ടുണ്ട്. പര്‍ച്ചേസ് ടാക്സിന്റെ പേരില്‍ അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ കടകളില്‍ പരിശോധന നടത്തുകയാണ്. അവരുടെ അധികാരപരിധിയിലല്ല ഈ നികുതി. അതിനാല്‍ പരിശോധനയെ നിയമപരമായിനേരിടും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ധനമന്ത്രി തോമസ് ഐസക്കിന് നിവേദനം കൈമാറി.
ജിഎസ്ടി നടപ്പാക്കുമ്പോള്‍ സ്വര്‍ണത്തിന് 1.25 ശതമാനം നികുതിയായി നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജിഎസ്ടി നടപ്പാക്കുംവരെ കേരളത്തില്‍ കോമ്പൗണ്ടിംഗ് സമ്പ്രദായം തുടരണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടതായി അഡ്വ.എസ്.അബ്ദുല്‍ നാസര്‍, എംപി അഹമ്മദ്, ബി.ഗിരിരാജന്‍, ഡോ.ബി.ഗോവിന്ദന്, ജസ്റ്റിന് പാലത്ര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: