കൊച്ചി: ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ വേദികളിലൊന്നായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മാര്‍ച്ച് 24ന് ഫിഫ സംഘം അന്തിമ പരിശോധന നടത്തും. ഫിഫ ഹെഡ് ഓഫ് ഇവന്റ്സ് ഹൈമി എര്‍സയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒരുക്കങ്ങളുടെ അവസാനവട്ട പരിശോധനയ്ക്ക് എത്തുന്നതെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടന്ന എട്ടാമത്തെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെത്തെ യോഗത്തില്‍ മത്സരവേദിയായ കലൂര്‍ സ്റ്റേഡിയത്തിലെയും പരിശീലന വേദികളിലെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായവും യോഗം വിലയിരുത്തി. കാണികള്‍ക്കുള്ള ഇരിപ്പിടം, കോമ്പറ്റീഷന് ഏരിയ, റഫറി സ്റ്റേഷന് റൂം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വിഐപി ഏരിയ ബോക്സ്, മീഡിയ ബോക്സ്, മികച്ച നിലവാരത്തിലുള്ള ടോയ്ലറ്റ് തുടങ്ങിയവ സ്റ്റേഡിയത്തില്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ടെന്ന് സെപ്പി പറഞ്ഞു.
മത്സരം നടക്കുന്ന സ്റ്റേഡിയം പോലെ ഏറെ പ്രധാനപ്പെട്ടതാണ് പരിശീലന ഗ്രൗണ്ടുകളുടെ നിലവാരം. ലോകകപ്പിനായി വന്‍ സുരക്ഷ സംവിധാനവും വേണം. ഇക്കാര്യങ്ങള്‍ വിലയിരുത്തുന്നതിനു ഫിഫയുടെ മൂന്നംഗ സംഘവും കൊച്ചിയിലെത്തും. സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ ചുമതലയും ഫിഫയുടെ മേല്‍നോട്ടത്തില്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലൂര്‍ സ്റ്റേഡിയത്തിനു പുറമേ ടീമുകള്‍ക്ക് പരിശീലനത്തിന് നാലു സ്റ്റേഡിയങ്ങളാണ് തയാറാക്കേണ്ടത്. ഇതില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് കാര്യമായ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മഹാരാജാസ് കോളേജ് ഗ്രൗണ്ട്, പനമ്പിള്ളി നഗര്‍ സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയ സെപ്പി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ചു.
ഫോര്‍ട്ടുകൊച്ചി വെളി ഗ്രൗണ്ടിലും നവീകരണം തുടങ്ങി. പരേഡ് ഗ്രൗണ്ടില്‍ ഇതുവരെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. ഈ രണ്ടു ഗ്രൗണ്ടുകള്‍ക്കും എംഎല്‍എമാരുടെ ഫണ്ടില്‍ നിന്നാണ് തുക അനുവദിക്കുന്നത്. മഹാരാജാസ് ഗ്രൗണ്ട് നവീകരണത്തിന് സര്‍ക്കാര്‍ നേരിട്ട് 2.95 കോടി രൂപ അനുവദിച്ചു. ഇതില്‍ 2.50 കോടി രൂപ കൈമാറി. സ്പോര്‍ട്സ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലാണ് പനമ്പിള്ളി സ്കൂള്‍ ഗ്രൗണ്ടിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍.
സ്റ്റേഡിയത്തിലെ ഡ്രൈനേജ് സംവിധാനം മാത്രമാണ് നിലവില്‍ പൂര്‍ത്തിയായത്.
വൈദ്യുതീകരണം പുരോഗമിക്കുന്നു. മാര്‍ച്ച് 24ന് മുന്‍പ് മുഴുവന്‍ ജോലികളും പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ടൂര്‍ണമെന്റ് നോഡല്‍ ഓഫീസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി 24.88 കോടി രൂപയാണ് കലൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണത്തിന് അനുവദിച്ചത്. നിര്‍മാണ പ്രവൃത്തിയുടെ പ്രധാന ടെണ്ടറുകളെല്ലാം പൂര്‍ത്തിയായി. ഫയര്‍ സേഫ്റ്റിക്കുള്ള ടെണ്ടര്‍ മാത്രമാണ് അവശേഷിക്കുന്നത്. നേരത്തെ ടെണ്ടര്‍ വിളിച്ച കമ്പനിക്ക് പൊതുമരാമത്ത് ലൈസന്‍സ് ഇല്ലാത്തതിനാല്‍ ഇവരെ ഒഴിവാക്കിയതായും ഉടന്‍ തന്നെ റീ ടെണ്ടര്‍ വിളിക്കുമെന്നും ജിസിഡിഎ ചെയര്മാന് സി.എന്‍. മോഹനന് പറഞ്ഞു.
കൊച്ചി പുറമേ കൊല്‍ക്കത്ത, ഗോവ, ദല്‍ഹി, മുംബൈ, ഗുവാഹത്തി എന്നീ നഗരങ്ങളാണ് ലോകകപ്പിന് വേദിയാവുന്നത്. ഒക്ടോബര്‍ ആറു മുതല്‍ 28 വരെയാണ് മത്സരങ്ങള്‍.
കെഎഫ്എ ജനറല്‍ സെക്രട്ടറി അനില്‍കുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: