സര്‍വ്വവും തകര്‍ത്ത പ്രളയത്തില്‍ നിന്ന് ഉത്തരാഖണ്ഡ് കരകയറണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് ഗ്രാമീണ ജനത പറയുന്നത്. പുനരധിവാസ പ്രക്രിയ വൈകുന്നതും പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ചകളും ഹരീഷ് റാവത്ത് സര്‍ക്കാരിന് തീരാ തലവേദനയാണ്. വന്‍ജനരോഷമാണ് ഹിമാലയന്‍ കുന്നുകളില്‍ നിന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരിടുന്നത്.
സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം നല്കിയ 7000 കോടി രൂപയില്‍ വെറും 20 ശതമാനം മാത്രമേ ഹരീഷ് റാവത്ത് സര്‍ക്കാര്‍ ചെലവഴിച്ചുള്ളൂ എന്നാണ് പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആയിരക്കണക്കിന് വീടുകള്‍ നശിക്കുകയും ആറായിരത്തിലേറെ ആളുകള്‍ കൊല്ലപ്പെടുകയും ചെയ്ത ദുരന്തത്തെ റാവത്ത് സര്‍ക്കാര്‍ കൈകാര്യം ചെയ്ത വിധം സമ്പൂര്‍ണ്ണ പരാജയമായിരുന്നു എന്നാണ് ആരോപണം.
കേദാര്‍നാഥിന് സമീപത്തെ നിരവധി ഗ്രാമങ്ങളില്‍ ഇനിയും സര്‍ക്കാര്‍ ദുരിതാശ്വാസം എത്തിച്ചേര്‍ന്നിട്ടില്ല. ദുരന്തത്തെ തുടര്‍ന്ന് താറുമാറായ തീര്‍ത്ഥാടന ടൂറിസം രംഗം പഴയപടിയാവണമെങ്കില് ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. ദേശീയ പാതകളിലടക്കം അഞ്ഞൂറിലേറെ ഭാഗത്താണ് റോഡുകള്‍ തകര്‍ന്നു വീണത്. ഇവ പുനസ്ഥാപിച്ച് വരുന്നതേയുള്ളൂ. നിരവധി ഗ്രാമങ്ങളിലേക്കുള്ള പാലങ്ങള്‍ പ്രളയജലത്തില്‍ ഒലിച്ചുപോയിരുന്നു. ഇവ പകുതിപോലും ഇനിയും പുനര്‍നിര്‍മ്മിച്ചിട്ടില്ല. മന്ദാകിനി നദിയുടേയും അളകനന്ദ നദിയുടേയും തീരത്തെ ഗ്രാമീണരുടെ ജീവിതം ദുരിതത്തില്‍ തന്നെയാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കേദാര്‍നാഥിലെ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന ഷൈല റാണി റാവത്ത് മുഖ്യമന്ത്രിയുമായി തെറ്റിപ്പിരിഞ്ഞ് ബിജെപിയുടെ ഭാഗമായി. പുനരധിവാസത്തില്‍ മുഖ്യമന്ത്രി വലിയ വീഴ്ചയാണ് കാണിച്ചതെന്ന് ഇവര്‍ പറയുന്നു.
ഹരിദ്വാറില്‍ നിന്ന് ഇരുനൂറു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ രുദ്രപ്രയാഗിലെത്താം. ഇവിടെ നിന്നും ഊഖിമഠിലേക്കുള്ള യാത്രയില്‍ പ്രളയത്തിന്റെ തീവ്രതകള്‍ ഇപ്പോഴും കാണാം. അളകനന്ദ തകര്‍ത്തെറിഞ്ഞ റോഡുകളും കെട്ടിടങ്ങളും പുനര്‍നിര്‍മ്മിച്ചു വരുന്നതേയുള്ളൂ. തകര്‍ന്ന റോഡുകള്‍ ഇരുന്നൂറും മുന്നൂറും അടി താഴേനിന്ന് കെട്ടിപ്പൊക്കുകയാണ്. അഗസ്ത്യമുനി എന്ന സ്ഥലം പൂര്‍ണ്ണമായും പ്രളയത്തില്‍ ഒലിച്ചുപോയതാണ്. ഇവിടെ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിച്ചു വരുന്നതേയുള്ളൂ. ഫണ്ടിന്റെ അപര്യാപ്തത റോഡുകളുടെ നിര്‍മ്മാണം വൈകിക്കുന്നതായാണ് ആക്ഷേപം. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണിവിടങ്ങളില് ഇപ്പോള്‍ നടക്കുന്നത്.
2013 ജൂണ്‍ 14 മുതല്‍ 17 വരെയാണ് ഉത്തരാഖണ്ഡിലെ സമ്പൂര്‍ണ്ണമായി തകര്‍ത്ത പ്രളയം സംഭവിച്ചത്. മേഘവിസ്ഫോടനത്തെ തുടര്‍ന്നുള്ള പ്രളയജലം മന്ദാകിനി, അളകനന്ദ നദികളെ കരകവിഞ്ഞൊഴുക്കി വന്‍ നാശനഷ്ടങ്ങള്‍ വരുത്തി. കേദാര്‍നാഥ് ക്ഷേത്രമടക്കം അപകടത്തില്‍ പെട്ടു. ഒന്നരലക്ഷത്തോളം തീര്‍ത്ഥാടകരാണ് ദിവസങ്ങളോളം ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയത്.
പ്രളയം തകര്‍ത്ത ഉത്തരേന്ത്യയ്ക്കായി ആയിരം കോടി ഡോളറിന്റെ പുനരധിവാസ പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതു നടപ്പാക്കുന്നതില്‍ വലിയ വീഴ്ച ഹരീഷ് റാവത്ത് സര്‍ക്കാരിന് സംഭവിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും വ്യാപകമായ അഴിമതി നടന്നതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെ 2015 മെയില്‍ അന്വേഷണത്തിന് റാവത്ത് ഉത്തരവിട്ടെങ്കിലും ആരെയും ഇതുവരെയും കുറ്റക്കാരായി കണ്ടെത്തിയിട്ടില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ ജനവിധിയായി ഇത്തരം അഴിമതികളും നിഷ്ക്രിയത്വ നടപടികളും മാറുമെന്നാണ് ഉത്തരാഖണ്ഡുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: