കാക്കനാട്: കൊച്ചി മെട്രോയില്‍ ജോലിക്കായി കയറിപ്പറ്റാന്‍ കുടുംബശ്രീ വനിതകളുടെ വന്‍ തിരക്ക്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന് ഓഫിസില്‍ ലഭിച്ച അപേക്ഷകരുടെ എണ്ണം ഏഴായിരം കവിഞ്ഞു. മെട്രോയുടെ ശുചീകരണം, പാര്‍ക്കിങ്, ടിക്കറ്റ് കളക്ടര്‍, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍, ഗാര്‍ഡനിങ്, കാന്റീന് സര്‍വീസ് തുടങ്ങിയ ജോലികള്‍ക്കാണ് കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. ആദ്യഘട്ടത്തില്‍ 750 പേര്‍ക്കാണ് നിയമനം. കൂടുതല്‍ തൊഴിലവസരം ഹൗസ് കീപ്പിങ് വിഭാഗത്തില്‍ ശുചീകരണത്തിനാണ്. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനും കുടുംബശ്രീയും ധാരണാപത്രത്തില്‍ ഒപ്പു വച്ചതോടെയാണ് വനിതകള്‍ക്ക് മെട്രോയില്‍ തൊഴിവസരങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. രാത്രി ഉള്‍പ്പെടെ എട്ട് മണിക്കൂറുള്ള മൂന്ന് ഷിഫ്റ്റുകളില്‍ എതെങ്കിലും ഒരു ഷിഫ്്റ്റില് മാസം 26 ദിവസം ജോലി ചെയ്യണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നിട്ടുകൂടി മെട്രായില്‍ ജോലിക്ക് കയറിപ്പറ്റാനുള്ള വനിതകളുടെ തിരക്ക് അധികൃതരെ അതിശയിപ്പിച്ചിരിക്കുകയാണ്.എണറാകുളം ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു.
ദിവസ വേതനത്തിന് പുറമെ പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങളാണ് വനിതകളെ ആകര്‍ഷിപ്പിക്കുന്നതെന്നും ജില്ലാ മിഷന് കോഓഡിനേറ്റര്‍ ടാനി തോമസ് പറഞ്ഞു. കുടുംബശ്രീ മിഷന് നിശ്ചയിക്കുന്ന വേതനമായിരിക്കും നല്‍കുക. വേതനം സംബന്ധിച്ച കെഎംആര്‍എല്ലുമായുള്ള സാമ്പത്തിക ഉടമ്പടി ഒപ്പ് വെച്ചിട്ടില്ല. ഇതിനുശേഷമായിരിക്കും വേതനം നിശ്ചയിക്കുക. നിയമപ്രകാരമുള്ള അടിസ്ഥാന വേതനം നല്‍കും. മാര്‍ച്ച് ഒന്നിനകം ജോലിയില്‍ പ്രവേശിപ്പിക്കാനുള്ള നടപടികളാണ് ജില്ല കുടുംബശ്രീ മിഷന് ഓഫിസില്‍ പുരോഗമിക്കുന്നത്. ഈ തിയതിക്ക് മുമ്പ് പൊലിസ് വെരിഫിക്കേഷന്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യണം. തുടര്‍ന്ന് വിലയിരുത്തലിന്റെയും മൂല്യനിര്‍ണയത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും കരാര്‍ ദീര്‍ഘിപ്പിക്കുക.
ഇന്ന് വൈകിട്ട് നാല് വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. 2017 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിര്‍ണയിക്കുക. ഫെബ്രുവരി 28നകം എഴുത്ത് പരീക്ഷയും ഇന്റര്‍വ്യും പൂര്‍ത്തിയാക്കും. തുടര്‍ന്ന് അഭിരുചി, വൈദഗ്ധ്യം, ആരോഗ്യ പരിശോധനകളും അഭിമുഖം,കായികക്ഷമത എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: