കളമശേരി: കൊച്ചി സര്‍വ്വകലാശാലയില്‍ സ്ഥലം തെരഞ്ഞെടുത്തതിലെ പിഴവിനെ തുടര്‍ന്ന് നിര്‍മ്മാണം പാതി വഴിയിലായ വലിയകുളം രണ്ട് വര്‍ഷത്തിന് ശേഷം മഴവെള്ള സംഭരണിയാക്കുന്നു. 2014ല്‍ ഒന്നരക്കോടി രൂപ ചെലവിട്ട് നിര്‍മ്മാണം ആരംഭിച്ച കുളമാണ് മഴവെള്ള സംഭരണിയാക്കുന്നത്. മാര്‍ച്ചോടെ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. കുളം നിര്‍മ്മാണം ആരംഭിച്ചെങ്കിലും നിശ്ചിത സ്ഥലത്ത് കുഴിച്ചപ്പോള്‍ ഏഴടി ആഴത്തില്‍ പാറ കണ്ടതിനാല്‍ കരാറുകാരന് ജോലി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥാനം നിര്‍ണ്ണയിച്ച എഞ്ചിനീയറിംഗ് വിഭാഗം വിവാദത്തില്‍ പെട്ടതോടെ നിര്‍മ്മാണം പാതിവഴിയിലായി. എന്നാല്‍ 2014 ല്‍ പെയ്ത മഴയില്‍ പാതി നിര്‍മ്മിച്ച കുളം നിറഞ്ഞു. കൂടാതെ ഉറവയും വന്നു തുടങ്ങി. അപ്രതീക്ഷിതമായി ഉറവ വന്നതോടെ ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കാന്‍ കുസാറ്റ് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
കുസാറ്റ് കാമ്പസ്, ഹോസ്റ്റലുകള്‍ എന്നിവയ്ക്ക് കുളത്തില്‍ നിന്ന് 24 മണിക്കൂറും വെള്ളം നല്‍കാനാവും. 30 ലക്ഷം ലിറ്റര്‍ മഴവെള്ളമാണ് ഇവിടെ സംഭരിക്കാനാവുക. ഇതോടെ കുസാറ്റിന്റെ കുടിവെള്ള സംഭരണിയായി വലിയകുളം മാറും. പ്രതിദിനം 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് കുസാറ്റിന് വേണ്ടത്. എട്ടു ലക്ഷം ലിറ്റര്‍ വെള്ളം ജല അതോറിറ്റി നല്‍കുന്നുണ്ട്. കൂടാതെ ആറ് കുഴല്‍ക്കിണറുമുണ്ട്. കുസാറ്റിന്റെ ജലദൗര്‍ലഭ്യം പരിഹരിക്കാനാണ് കുളം നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: