മലപ്പുറം: സിപിഎമ്മിന്റെ ഒത്താശയോടെ മലപ്പുറം ജില്ലയുടെ തീരദേശ മേഖലകളില്‍ ഭീകര സംഘടനകള്‍ ശക്തിയാര്‍ജ്ജിക്കുന്നു. തിരൂര്‍, പടിഞ്ഞാറേക്കര, കൂട്ടായി ഭാഗങ്ങളില്‍ ഏതാനും മാസങ്ങളായി സിപിഎം ഏകപക്ഷീയമായി ആക്രമണം അഴിച്ചുവിടുകയാണ്. സിപിഎമ്മിന് വേണ്ടി ഇതൊക്കെ ചെയ്യുന്നത് മതഭീകരവാദ സംഘടനകളാണെന്ന് സൂചന. മുമ്പ് കോഴിക്കോട് ജില്ലയിലെ മാറാട്, ബേപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സംഘടനകള്‍ മാറാട് കലാപത്തോടെ മലപ്പുറത്തെ കടലോര മേഖലയിലേക്ക് ചേക്കേറുകയായിരുന്നു.
തിരൂര്‍ നഗരത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ കടലിനും കനോലി കനാലിനും ഇടയിലുള്ള ചെറുതുരുത്താണ് പടിഞ്ഞാറേക്കര. മുസ്ലിം ഭൂരിപക്ഷമുള്ള ഇവിടെ ഇതിന് മുമ്പ് കപ്പല്‍ മാര്‍ഗ്ഗം വിദേശത്ത് നിന്ന് ആയുധങ്ങളടക്കം എത്തിയിരുന്നതായാണ് വിവരം. എന്നാല്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തനങ്ങള്‍ ഇവിടെ ശക്തിപ്പെട്ടതോടെ അതിന് കഴിയാത്ത സ്ഥിതിയാണ്. അവരെ വംശീയമായി ദ്രോഹിച്ച് ഇവിടെ നിന്നും പാലായനം ചെയ്യിപ്പിക്കുകയാണ് തീവ്രവാദികളുടെ ലക്ഷ്യം. ഭീകരര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് സിപിഎമ്മാണ്.
പടിഞ്ഞാറേക്കര നിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ കൂട്ടായി, ഉല്ലാസ് നഗര്‍, മൂന്നങ്ങാടി എന്നിവിടങ്ങളിലൂടെയുള്ള ഒരു വഴി മാത്രമാണുള്ളത്. ഈ പ്രദേശങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും, എസ്ഡിപിഐയുടെയും താവളമാണ്. ഇതിലെ കടന്നുപോകുന്നവര്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. ഇരയാകുന്നവരില്‍ ഏറെയും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.
തീരദേശ മേഖലയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച തടയുക വഴി ഭീകരവാദ പ്രവര്‍ത്തനം ശക്തമാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ഇത്തരം സംഘങ്ങള്‍. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറം ജില്ലയില്‍ വേരോട്ടം ലഭിക്കുമെന്ന കണക്കുകൂട്ടലും ഈ സംഘടനകള്‍ക്കുണ്ട്.
സംസ്ഥാനത്ത് മുമ്പ് റിപ്പോര്‍ട്ട് ചെയ്ത ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ മിക്കതിന്റെയും പ്രഭവകേന്ദ്രം മലപ്പുറമായിരുന്നു. ചില നിരോധിത സംഘടനകളും ഇവിടങ്ങളില്‍ രഹസ്യമായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സംഘടനകള്‍ക്ക് ആയുധങ്ങളും പണവും തീരദേശ മേഖല വഴി എത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പുകമറ സൃഷ്ടിക്കുന്നത് ഇത്തരം അക്രമങ്ങളിലൂടെയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ സിപിഎമ്മിനെ കൂട്ടുപിടിച്ച് അക്രമങ്ങളെ രാഷ്ട്രീയമായി ഭീകരവാദികള്‍ ചിത്രീകരിക്കുന്നത് പോലീസിനെ കുഴക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: