കൊച്ചി: മുഖ്യമന്ത്രിക്ക് മാത്രം കൈമാറിയ രഹസ്യ റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നുവെന്ന കാര്യം, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ അന്വേഷിക്കാന്‍ തയ്യാറെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്, ജേക്കബ് തോമസ് ‘ജന്മഭൂമി’യോടു പറഞ്ഞു.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെക്കുറിച്ച് ധനകാര്യവകുപ്പ് സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്, കോടതിയില്‍ ഹര്‍ജിക്കാരനായ ആളിന് എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് പ്രത്യേക കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ധനകാര്യ അഡീഷണല്‍ സെക്രട്ടറിയായിരുന്ന ഡോ. കെ. എം. അബ്രഹാമാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. അബ്രഹാം ഇപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്.
കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചിട്ടില്ല, അന്വേഷിക്കണമെന്ന് സര്‍ക്കാരിനോടാണ് ആവശ്യപ്പെട്ടത്. കോടതിവിധി പൂര്‍ണ്ണമായും ഞാന്‍ വായിച്ചിട്ടില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ വിജിലന്‍സ് അന്വേഷിക്കും. അതിനു ബുദ്ധിമുട്ടൊന്നുമില്ല, ഡയറക്ടര്‍ പറഞ്ഞു.
വിജിലന്‍സില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം പഠനം നടത്തണം. ജനങ്ങള്‍ക്ക് ഒരു സ്ഥാപനത്തില്‍ വിശ്വാസം ഉണ്ടാകുമ്പോഴാണല്ലോ അതിനെ ആശ്രയിക്കുന്നത്. വിശ്വാസം ഉണ്ടാകുന്നത് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നുവെന്ന് തോന്നമ്പോഴാണല്ലോ. വിജിലന്‍സിന്റെ ജോലി എത്രകൂടി എന്നു വന്നാലും ജനങ്ങളുടെ ആവശ്യമായതിനാല്‍ അതു നിര്‍വഹിക്കും, ചോദ്യങ്ങള്‍ക്ക് ജേക്കബ് തോമസ് വിശദീകരണം നല്കി.
അഴിമതിയാണ് വിഷയം. അഴിമതിയുടെ ഫലമായുണ്ടായ ഭാരം സമൂഹത്തില്‍ എല്ലാവരും ചുമക്കുന്നു. എതിര്‍ക്കുന്നവരും അഴിമതിയുടെ ഭാരം വഹിക്കുന്നുണ്ട്. സമൂഹത്തിന്റെ പങ്കാളിത്തത്തോടെ പരിഹാരം കാണാനാണ് ശ്രമിക്കുന്നത്.
അഴിമതി തടയാന്‍ വിജിലന്‍സിനെ സഹായിക്കേണ്ടവര്‍ തന്നെ, സര്‍ക്കാരിന്റെ ഭാഗമായ ഐഎഎസ് ഉദ്യോഗസ്ഥര്‍, എതിര്‍ക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, ‘സര്‍ക്കാര്‍ എന്താണ്, ജനാധിപത്യം എന്താണ് എന്ന് ഞാന്‍ നിര്വചിക്കേണ്ടതില്ലല്ലോ’ എന്നായിരുന്നു മറുപടി. ‘അഴിമതിക്കാര്‍ പരമാവധി ചെറുത്തുനില്ക്കും. അവര്‍ പണം സമ്പാദിച്ചിട്ടുണ്ടാവും. വന്‍ തുക മുടക്കി വക്കീലന്മാരെ നിയോഗിക്കും.
പുതിയ പാലം പണിഞ്ഞാലുടന് തകര്‍ന്നാലും ന്യായീകരിക്കുന്നവരുണ്ടാകും. അഴിമതിക്കാരാണോ ഭൂരിപക്ഷം എന്നു നോക്കാം. ജനങ്ങള്‍ക്കു വേണ്ടിയല്ലേ, വിജിലന്‍സ് എത്രത്തോളം വേണമെങ്കിലും പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്,’ ജേക്കബ് തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: