കുന്നത്തൂര്‍: ചുഴലി കൊടുങ്കാറ്റില്‍ കഴിഞ്ഞവര്‍ഷം നാശനഷ്ടം ഉണ്ടായ പോരുവഴി പള്ളിമുറി പ്രദേശത്തെ വീടുകളുടെ നിര്‍മ്മാണം പുനരാരംഭിച്ചു. കൊടുങ്കാറ്റില്‍ പൂര്‍ണമായി തകര്‍ന്ന നാല് വീടുകളാണ് പുനര്‍നിര്‍മ്മിച്ച് നല്‍കുന്നത്. ഇതില്‍ മൂന്ന് വീടുകള്‍ക്കായി ഫൗണ്ടേഷന് നിര്‍മ്മിച്ചശേഷം ഫണ്ടിന്റെ അപര്യാപ്തത മൂലം പണികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. തിരുവനന്തപുരത്തെ ഗെയിംസ് വില്ലേജില്‍ നിന്നുമുള്ള പ്രീ ഫാബ്രിക്കേറ്റഡ് വീടുകളാണ് ഇവിടെ എത്തിച്ച് നിര്‍മ്മിക്കുന്നത്. രണ്ട് ബെഡ് റൂമും അടുക്കളയും ഹാളും ഉള്‍പ്പെടുന്ന വീടിന്റെ നിര്‍മ്മാണച്ചിലവ് മൂന്ന് ലക്ഷം രൂപയാണ്. ബാക്കി നിര്‍മ്മാണങ്ങള്‍ക്കായുള്ള സാധനസാമഗ്രികള്‍ സ്ഥലത്ത് കഴിഞ്ഞ ദിവസങ്ങളില്‍ എത്തിച്ച് കഴിഞ്ഞു. ഇനി അവ കൂട്ടിയോജിപ്പിച്ചു കഴിഞ്ഞാല്‍ പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍ വാസയോഗ്യമാകും. പണികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കണമെന്നാണ് പഞ്ചായത്തംഗം വിനോദ്കുമാറിന്റെ ആവശ്യം. ദുരന്തമുണ്ടായി ഒരുവര്‍ഷം തികയാറായിട്ടും ദുരിതബാധിതര്‍ക്കുള്ള സഹായങ്ങള്‍ വൈകുന്നത് അധികൃതരുടെ പിടിപ്പ് കേടായി ചൂണ്ടിക്കാണിക്കുന്നു. വീട് നഷ്ടമായവര്‍ ഇപ്പോഴും ബന്ധുവീടുകളിലാണ് താമസം. ഒരു പട്ടികജാതി കുടുബത്തിന്റെ ഗൃഹനിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ട് പോലുമില്ല. അടുത്ത മഴക്കാലത്തിന് മുന്‍പെങ്കിലും വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: