കണ്ണൂര്‍: അഴീക്കല്‍ പാമ്പാടി ആലിന് കീഴില്‍ ക്ഷേത്രത്തില്‍ നടക്കുന്ന അയിത്താചരണം ജില്ലാ ഭരണകൂടത്തിന്റെ ഒത്താശയോടെ. അയിത്താചരണത്തില്‍ പ്രതിഷേധിച്ച് ദളിത് സംഘടനയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് പടിക്കല്‍ അഞ്ച് ദിവസമായി നടത്തുന്ന പ്രതിഷേധ സമരത്തെ സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന ജില്ലാ ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയാണ്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന തിരുവായുധം എഴുന്നള്ളിപ്പില്‍ പ്രദേശത്തെ ദളിത് വിഭാഗത്തിന്റെ വീടുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയതാണ് പ്രദേശത്ത് വ്യപകമായ പ്രതിഷേധത്തിന് കാരണമായത്. സമരവുമായി ബന്ധപ്പെട്ട് ജനാധിപത്യ രാഷ്ട്രീയസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം കലക്ടറെ കാണാന്‍ അനുവാദം ചോദിച്ചിരുന്നുവെങ്കിലും തുടക്കത്തില്‍ കാണാനോ ചര്‍ച്ച നടത്താനോ തയ്യാറായില്ല. പിന്നീട് സംഘടനാ നേതാക്കള്‍ കലക്ടറുടെ ചേമ്പറിന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചപ്പോഴാണ് കലക്ടര്‍ കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചത്. കേരള സ്റ്റേറ്റ് പട്ടികജനസമാജം 2015 ല്‍ നല്കിയ പരാതിയില്‍ അന്നത്തെ ജില്ലാ കലക്ടര്‍ ബാലകിരണ്‍ ക്ഷേത്രത്തില്‍ നടക്കുന്ന അയിത്താചരണം നിരോധിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അയിത്താചരണം നിര്‍ത്തിവെച്ചിരുന്നെങ്കിലും കേരളത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജില്ലാ ഭരണകൂടത്തെ നോക്കുകുത്തിയാക്കി ദളിത് വീടുകളെ മാറ്റിനിര്‍ത്തി തിരുവായുധം എഴുന്നള്ളിപ്പ് നടത്തുകയായിരുന്നു. തിരുവായുധത്തെ സ്വീകരിക്കാന്‍ ദളിത് വീടുകളിലുള്ളവര്‍ വിളക്ക് തെളിച്ച് ഇംഗിതമറിയിച്ചപ്പോള് നിങ്ങളുടെ വീടുകളില്‍ കയറില്ലെന്നും പ്രതിഷേധമുള്ളവര് കലക്ട്രേറ്റ് പടിക്കലിലെ സമരപ്പന്തലില്‍ പോയിരിക്കാനും പറഞ്ഞതായി ജെആര്‍എസ് സംസ്ഥാന സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ പറഞ്ഞു. ക്ഷേത്രം ഭാരവാഹികളുടെ നിലപാടില്‍ പ്രതിഷേധിച്ച് സിപിഎമ്മുകാരായ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ തന്നെ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 8 ന് ആരംഭിച്ച തിരുവായുധം എഴുന്നള്ളിപ്പ് ഇന്ന് അവസാനിക്കും. ക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന നഗ്നമായ അയിത്താചരണം തടയാന്‍ കലക്ടറും ജില്ലാ പോലീസ് മേധാവിയും തയ്യാറാകാത്തത് കടുത്ത ഭരണഘടനാ ലംഘനമമാണ്. കേരളത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദളിത് പീഡനങ്ങള്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടും ജാതിപീഡനത്തിനും അയിത്താചരണത്തിനും സര്‍ക്കാര്‍ പിന്തുണ നല്കുന്ന സാഹചര്യവും ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കാനാണ് ജനാധിപത്യ രാഷ്ട്രീയസഭയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: