ന്യൂദല്‍ഹി:രൂപയുടെ മൂല്യം ഇടിഞ്ഞതും പണപ്പെരുപ്പനിരക്ക് കൂടുന്നതും രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചക്ക് ഭീഷണിയാകുമെന്ന് ആസൂത്രണകമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടാക് സിംഗ് ആലുവാലിയ. ഈ സാമ്പത്തികവര്‍ഷം 7.5 ശതമാനം സാമ്പത്തികവളര്‍ച്ച കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഇത് അസാധ്യമല്ലെന്നും എന്നാല്‍ അത്ര പെട്ടെന്ന് നടക്കുന്ന ഒന്നല്ലെന്നും ആലുവാലിയ വ്യക്തമാക്കി. ഡോളറിനെതിരെ രൂപയുടെ തകര്‍ച്ച റെക്കോഡ് കടന്നതും ഏപ്രിലില്‍ പണപ്പെരുപ്പനിരക്ക് 7.5 ശതമാനമായി ഉയര്‍ന്നതും സാമ്പത്തികപുരോഗതിക്ക് മങ്ങലേല്‍പ്പിക്കുകയാണ്. മാര്‍ച്ചിലെ 6.89 ശതമാനത്തില്‍ നിന്നാണ് പണപ്പെരുപ്പനിരക്ക് 7.5 ശതമാനമായി ഉയര്‍ന്നത്. നിരക്കിലുണ്ടായ മാറ്റം ആശാസ്യകരമല്ലെന്ന് ആലുവാലിയ പറഞ്ഞു.
സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും ആഗോളസാമ്പത്തികപ്രതിസന്ധിയ്ക്കിടെ കൂടുതല്‍ വിദേശനിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും ആസൂത്രണക്കമ്മീഷന് ഉപാധ്യക്ഷന്‍ പറഞ്ഞു. ഇന്ധനവിലവര്‍ദ്ധന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് വേണ്ടതെന്നും ആലുവാലിയ ചൂണ്ടിക്കാട്ടി. യൂറോപ്പിലെ അനിശ്ചിതാവസ്ഥ അന്താരാഷ്ട്രതലത്തില്‍ തന്നെ സ്ഥിതിഗതികളില്‍ മാറ്റം വരുത്തുന്നതായും വികസിത രാജ്യങ്ങളെ ഇത് പല വിധത്തില്‍ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: