തിരുവനന്തപുരം: വെളിപ്പെടുത്തിയിട്ടില്ലാത്ത സമ്പാദ്യവും കള്ളപ്പണവും നിയമവിധേയമാക്കാനുള്ള അവസാന അവസരമാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയിലൂടെ ലഭ്യമാവുന്നതെന്നും ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും തിരുവനന്തപുരം ആദായനികുതി കമീഷണര്‍ എ. മോഹന്‍ അഭ്യര്ഥിച്ചുആവശ്യപ്പെട്ടു. ആദായനികുതി വകുപ്പ് തിരുവനന്തപുരത്ത് ആയാകാര്‍ ഭവനില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പദ്ധതി അനുസരിച്ച് ഒരു വ്യക്തിക്ക് ഇതുവരെ വെളിപ്പെടുത്താത്ത തന്റെ പണം/ ബാങ്ക് നിക്ഷേപം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താം. ഇത്തരത്തില്‍ വെളിപ്പെടുത്തുന്ന പണം/ ബാങ്ക് നിക്ഷേപത്തിന്റെ 49.9% പിഴയായി നല്‍കേണ്ടി വരും. അവശേഷിക്കുന്ന തുകയില്‍ 25% പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയില്‍ നിക്ഷേപിക്കണം. ഇത് നാലു വര്‍ഷം കഴിഞ്ഞേ തിരിച്ചു ലഭിക്കൂ. ഫലത്തില്‍ വെളിപ്പെടുത്തുന്ന തുകയുടെ 50% ഉടമയ്ക്ക് ലഭിക്കും. 2016 ഫെബ്രുവരി 16ന് നിലവില്‍ വന്ന ഈ പദ്ധതിക്ക് ഈ വര്‍ഷം മാര്‍ച്ച് 31 വരെ (2017 മാര്‍ച്ച് 31) കാലാവധിയുണ്ട്. ഈ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ദരിദ്രരുടെ ക്ഷേമത്തിനായാണ് വിനിയോഗിക്കുക.
നിരവധി പേര് മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നുണ്ടെന്നും കേന്ദ്ര ഗവണ്മന്റ് 2016 ല്‍ പാസ്സാക്കിയ ബിനാമി നിരോധന നിയമമനുസരിച്ച് ഇങ്ങനെ ചെയ്യുന്നവര്‍ക്കുള്ള പിഴയും ശിക്ഷയും കൂടുതല്‍ കര്ക്കശമാക്കിയിട്ടുണ്ടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിയില്‍ പങ്കെടുത്തുവരുടെ സംശയങ്ങള്‍ക്ക് ആദായനികുതി കമീഷണര്‍ മറുപടി നല്കി. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍, സ്വര്‍ണ്ണവ്യാപാര സംഘടനാ പ്രതിനിധികള്‍, അഭിഭാഷര്‍, സഹകരണ സംഘങ്ങള്‍, ചേംബര്‍ ഓഫ് കൊമേഴ്സ്, റിയള് എസ്റ്റേറ്റ്, ഭവന നിര്‍മാണ മേഖലയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ആദായനികുതി വകുപ്പ് ജോയിന്റ് കമീഷണര്‍മാരായ എസ്. മരുത പാണ്ഡ്യന് സ്വാഗതവും ആര് കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: