ചേര്‍ത്തല/ കുട്ടനാട്: വേനല്‍ കടുത്തതോടെ ജല സ്രോതസുകള്‍ വറ്റി വരണ്ടു. ചേര്‍ത്തല താലൂക്കിലെ വിവിധ പ്രദേശങ്ങള്‍ വരള്‍ച്ചയുടെ പിടിയില്‍. ശുദ്ധജല ക്ഷാമം രൂക്ഷമായി. ജല മലിനീകരണം മൂലം പ്രാഥമികാവശ്യങ്ങള്‍ക്കുള്ള വെള്ളം പോലും കിട്ടാതെ വലയുകയാണ് പ്രദേശവാസികള്‍. കായലോര മേഖലയില്‍ കഴിയുന്നവര്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് കുടിവെള്ളം ശേഖരിക്കുന്നത്. മത്സ്യസംസ്ക്കരണ വ്യവസായ മേഖലയായ അരൂരിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നവരാണ് ഇതുമൂലം ഏറെ ദുരിതമനുഭവിക്കുന്നത്. തീരദേശ കായലോര പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ ശുദ്ധ ജലം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ ജപ്പാന് കുടിവെള്ള പദ്ധതിയുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
വേനല്‍ രൂക്ഷമായതോടെ ശുദ്ധജലത്തിന്റെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ജനങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചു. ജൈവ പച്ചക്കറി കൃഷിയിലൂടെ മാതൃകയായ വയലാര്‍, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂര്‍, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലയിലും ജലക്ഷാമം പ്രശ്നമാകുകയാണ്. കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം പോലും ലഭിക്കാത്ത സ്ഥിതിയാണ്. കായലോര മേഖലയില്‍ ഓരുവെള്ള ഭീഷണിക്കു പുറമേ ജലമലിനീകരണവും ശുദ്ധജലത്തിന്റെ ലഭ്യത ഇല്ലാതാക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ തീരദേശമേഖലയിലുള്‍പ്പെടെ വാഹനത്തില്‍ ശുദ്ധജലം വിതരണം ചെയ്തിരുന്നു. ഇത്തവണ ഇതിനുള്ള നടപടികള്‍ അധികൃതര്‍ വൈകിക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അടിയന്തരമായി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കുട്ടനാട്ടില്‍ തോടുകളും വറ്റിവരളുന്നു. കുടിവെള്ളക്ഷാമം രൂക്ഷം. ജനജീവിതം ദുസഹമായി. നീലംപേരൂര്‍, കാവാലം, പുളിങ്കുന്ന്, കൈനകരി പഞ്ചായത്തുകളില്‍ അതിരൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്.കായല്‍മേഖല ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ ആളുകള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന ജലാശയങ്ങള്‍ ഉപ്പുകലര്‍ന്നതോടെ കുടിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഇവിടെ 70 ശതമാനം ആളുകളും വെള്ളം വിലയ്ക്കുവാങ്ങിയാണ് ഉപയോഗിക്കുന്നത്. ആയിരം ലിറ്റര്‍ വെള്ളത്തിന് 800 മുതല്‍ മുകളിലോട്ട് നല്‍കണം. നിലവില്‍ ചിങ്ങവനം, ചങ്ങനാശേരി എന്നിവിടങ്ങളില്‍നിന്നാണ് വെള്ളം എത്തിക്കുന്നത്.
ഇവിടെ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്നതോടെ ഈ വെള്ളവും കിട്ടാതാകും. പ്രാഥമികാവശ്യങ്ങള്‍ക്ക് കൂടുതലും ആളുകള്‍ ആശ്രയിക്കുന്നത് തോടുകളെയാണ്. ഇവിടെ പൈപ്പുകള്‍ സ്ഥാപിച്ചു മോട്ടോര്‍ ഉപയോഗിച്ചാണ് വെള്ളം ശേഖരിച്ചിരുന്നത്. എന്നാല്‍ മുമ്പെങ്ങും ഇല്ലാത്തവിധം ക്രമാതീതമായി തോടുകളിലെയും ആറുകളിലെയും ജലനിരപ്പു താഴ്ന്നതോടെ ചിലസ്ഥലങ്ങളില്‍ തോടുകള്‍തന്നെ വറ്റിവരണ്ടു. മറ്റ് സ്ഥലങ്ങളില്‍ തോടുകള്‍ മലിനമായി. ഇതോടെ ആളുകള്‍ വെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ്.
കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളിലേക്ക് മുമ്പ് തോടുകളിലൂടെ ചെറുബോട്ടുകളിലും വള്ളങ്ങളിലുമായിരുന്നു യാത്ര. എന്നാല്‍ റോഡുവികസനം എത്തിയതോടെ തോടുകള്‍ എക്കലും ചെളിയും അടിഞ്ഞുകൂടി. മറ്റ് തോടുകള്‍ പായലും കളകളും നിറഞ്ഞു മലിനമായിരിക്കുകയാണ്.
ത്രിതല പഞ്ചായത്തുകളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടുകളുടെ ആഴം വര്‍ധിപ്പിച്ചു നീരൊഴുക്ക് ഉണ്ടാക്കണമെന്നാവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: