ചേര്‍ത്തല: കുടിവെള്ളക്ഷാമം. വരള്‍ച്ചയെ നേരിടാന്‍ ജലസ്വരാജുമായി ബിജെപി. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് ജനോപകാരപ്രദമായ പദ്ധതിയുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്.
ജലസ്വരാജിലൂടെ രണ്ട് കുളങ്ങളും ഒന്‍പത് കിണറുകളും ശുചീകരിച്ച് ഉപയോഗ യോഗ്യമാക്കി. അരൂര്‍ നിയോജകമണ്ഡലത്തിലെ പള്ളിപ്പുറം പഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമായത്. വേനല്‍ എത്തിയതോടെ ജപ്പാന് കുടിവെള്ളം ഉപയോഗിക്കുന്നതിന് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പദ്ധതിയുടെ ഭാഗമായി ഗോവിന്ദപുരം ക്ഷേത്രക്കുളവും, വിശാഖപുരത്തെ വലിയ കുളവും പ്രവര്‍ത്തകര്‍ ശുചിയാക്കി. മുന്‍പ് ശുദ്ധജലത്തിനാശ്രയിച്ചിരുന്ന വലിയകുളം ഉപയോഗിക്കാതെ മലിനമായ അവസ്ഥയിലായിരുന്നു. കല്‍ക്കെട്ടുകള്‍ പൊളിഞ്ഞ് കാട് പിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറിയ കുളം ഏറെ പണിപ്പെട്ടാണ് പ്രവര്‍ത്തകര്‍ വൃത്തിയാക്കിയത്.
വൃത്തിയാക്കിയ കിണറുകള്‍ നാട്ടുകാര്‍ ഉപയോഗിച്ചു തുടങ്ങിയതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ബിജെപി അരൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ പറഞ്ഞു.
അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പാണാവള്ളി, തൈക്കാട്ടുശേരി, അരൂക്കുറ്റി, പെരുമ്പളം എന്നീ പഞ്ചായത്തുകളിലും പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തല നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള പഞ്ചായത്തുകളില്‍ ജലസ്വരാജിന്റെ ഭാഗമായി പൊതുകുളങ്ങള്‍ ഉള്‍പ്പെടെയുള്ള ശുദ്ധജലസ്രോതസുകള്‍ ശുചിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: