തിരുവനന്തപുരം: ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ കെഎസ്ഇബിയില്‍ ക്യാഷ്യര്‍ റാങ്ക് ലിസ്റ്റ് അട്ടിമറിക്കുന്നു. ജൂനിയര്‍ അസിസ്റ്റന്റ്, ക്യാഷ്യര്‍ തസ്തികകളിലായി 497 ഒഴിവുകളാണ് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ കെഎസ്ഇബി ഒളിച്ചുകളിക്കുന്നത്.
ബിരുദം യോഗ്യതയായി അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ്, ക്യാഷ്യര്‍ തസ്തികകളിലേക്ക് 2014 സപ്തംബര്‍ 21 ന് പിഎസ്സി സംസ്ഥാനതലത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി. എന്നാല്‍ കെഎസ്ഇബിയില്‍ നിന്ന് സമയത്തിന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ഈ ലിസ്റ്റ് അട്ടിമറിക്കപ്പെട്ടു. പ്രധാന ലിസ്റ്റില്‍ 5,956 പേരാണ് ഉള്‍പ്പെട്ടത്.
എന്നാല്‍ 2012 ജനുവരി രണ്ടിന് ശേഷം കെഎസ്ഇബി പിഎസ്സിക്ക് ഒരൊഴിവു പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന വിവരമാണ് വിവരാവകാശ അപേക്ഷ പ്രകാരം പുറത്തുവന്നിരിക്കുന്നത്.ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ഇനി ആറുമാസം തികച്ചില്ല. ക്യാഷ്യര്‍ ഒഴിച്ച് മറ്റ് തസ്തികകളിലെ ഒഴിവുകള്‍ കെഎസ്ഇബി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.
ക്യാഷ്യര്‍ തസ്തികയില്‍ ഇതിനു മുമ്പുള്ള റാങ്ക് ലിസ്റ്റിലെ നിയമനശുപാര്ശയിന്മേല് ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കാത്തതുമൂലം ഉണ്ടായ 66 എന്‍ജെഡി ഒഴിവുകള്‍ മാത്രമാണ് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ക്യാഷ്യര്‍ തസ്തികയില്‍ 428 ഒഴിവുകളുണ്ടെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് 2016 ഒക്ടോബര്‍ 18ന് വിദ്യുച്ഛക്തി മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് നിയമസഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്. ഒപ്പം കെഎസ്ഇബി മസ്ദൂര്‍ തസ്തികയിലേക്ക് ഒരൊഴിവുപോലും ഇല്ലെന്നും മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ 2016 ഡിസംബര്‍ 28 ന് ശേഷം മസ്ദൂര്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 1040 ഒഴിവുകള്‍ നികത്തുന്നതിന് കെഎസ്ഇബി നടപടി സ്വീകരിച്ചു. നാളിതുവരെ 4,000 ത്തോളം ഒഴിവുകള്‍ നികത്തുകയും ചെയ്തു.
കരാറടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ ബന്ധുമിത്രാദികള്‍ സീനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ തുടരുന്നതും ഒഴിവുകള്‍ നികത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. സ്ഥാനക്കയറ്റം കിട്ടാതെ ജൂനിയര്‍ അസിസ്റ്റന്റുമാര്‍ ക്യാഷ്യര്‍ തസ്തികയില്‍ സീനിയര്‍ അസിസ്റ്റന്റിന്റെ ശമ്പളത്തില്‍ ജോലി നോക്കുന്നു. കൂടാതെ അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ്, ക്യാഷ്യര്‍ റാങ്ക് ലിസ്റ്റുകളിലെ തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികളെ കെഎസ്ഇബി വഞ്ചിക്കുന്നതായും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ജൂനിയര്‍ അസിസ്റ്റന്റ്, ക്യാഷ്യര്‍ തസ്തികകളിലേക്ക് നിശ്ചിതയോഗ്യത നിശ്ചയിച്ച് താഴ്ന്ന വിഭാഗം ജീവനക്കാരില്‍ നിന്ന് സമ്മതപത്രം സ്വീകരിച്ച് രണ്ട് ഇന്‍ക്രിമെന്റ് നല്കി 639 പേരെ നിയമവിരുദ്ധമായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം ചേര്‍ന്ന് നിയമാനുസൃതമുള്ള പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ നിയമിക്കാന്‍ തടസ്സം സൃഷ്ടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: