കൊച്ചി: ഒലെ, യൂബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 2015 മുതല്‍ 2017 വരെയുള്ള സംസ്ഥാനത്ത് 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
മാര്‍ച്ചിലെ ഇടക്കാല ഉത്തരവു പാലിച്ചില്ലെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് ഡിസംബറില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ കോഴിക്കോട് ഉള്‍പ്പടെ സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലെ സ്ഥിതി കൂടി വ്യക്തമാക്കി അഡിഷണല്‍ സത്യവാങ്മൂലം നല്കാന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കേസിന്റെ വിവരങ്ങള്‍ വ്യക്തമാക്കി പുതിയ സത്യവാങ്മൂലം നല്‍കിയത്.
39 കേസുകളില്‍ 20 എണ്ണത്തില്‍ കുറ്റം ചുമത്തി. നാലു കേസുകളില്‍ പിഴശിക്ഷ നല്കി. ഒരു കേസില്‍ തുടര്‍ നടപടി അവസാനിപ്പിച്ചു. 14 കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എറണാകുളം റൂറല്‍ എസ്.പി നല്കിയ റിപ്പോര്‍ട്ടനുസരിച്ച് ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ മൂന്നെണ്ണത്തില്‍ കുറ്റം ചുമത്തി.
ശേഷിച്ചവയില്‍ പിഴ ശിക്ഷ നല്കി. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ബസ് സറ്റേഷനുകളിലും പ്രധാന ജംഗ്ഷനിലുമൊക്കെ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: