ഇരിട്ടി: കൊലപാതകമാണെന്ന് തെളിഞ്ഞെങ്കിലും കര്‍ണ്ണാടത്തിലെ തുംകൂര്‍ സ്വദേശിനി ശോഭയുടെ മരണത്തില്‍ നിരവധി ദുരൂഹതകള്‍ ബാക്കി നില്ക്കുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് ശോഭയുടെ ബന്ധുകൂടിയായ പ്രതി മഞ്ജുനാഥിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടനെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ജനുവരി 21നായിരുന്നു ശോഭയെ ഇരിട്ടി പഴയ പാലത്തിന് സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചെങ്കിലും ഒട്ടേറെ ദുരൂഹതകള്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്. ശോഭയുടെ മൂന്നും ആറും വയസ്സ് പ്രായമുള്ള രണ്ടു മക്കളെയും കണ്ടെത്തേണ്ടതുണ്ട്. ഒന്നര വര്‍ഷം മുന്‍പ് ശോഭയെ ഉപേക്ഷിച്ചു പോയെന്നു പറയുന്ന മലയാളിയായ രാജു ഇപ്പോള്‍ എവിടെയുണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ശോഭയുടെ രണ്ടു മക്കളേയും ശോഭയെ കൊലചെയ്ത ദിവസം കൂടെ കൊണ്ടുപോയതായും ബംഗലൂരു റയില്‍വേ സ്റ്റേഷനില്‍ വെച്ച് അവരെ കാണാതായി എന്നുമാണ് രാജു പോലീസിനോട് പറഞ്ഞത്. പോലീസിനു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കൊല നടത്തിയ ദിവസം രാജു അതിരാവിലെ കുട്ടികളേയും കൂട്ടി ഇരിട്ടി ടൗണിലൂടെ നടന്നുപോവുന്നതായി കണ്ടിരുന്നു. കുട്ടികളെ കാണാതായി എന്ന പ്രതിയുടെ മൊഴി പോലീസ് മുഖവിലക്കെടുത്തിട്ടില്ല. കൊലപാതക സമയത്ത് കുട്ടികള്‍ ഇതിനു സാക്ഷികളാവാന്‍ വഴിയുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളെ അപായപ്പെടുത്താനോ ഭിക്ഷാടന മാഫിയകള്‍ക്ക് കൈമാറാനോ ഇടയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. കിട്ടുമെങ്കില്‍ കുട്ടികളുടെ ചിത്രങ്ങള്‍ അടക്കം ശേഖരിച്ചു അന്വേഷണം നടത്താനാണ് തീരുമാനം. തെളിവുകള്‍ ശേഖരിക്കുന്നതിനായി അന്വേഷണസംഘം കര്‍ണ്ണാടകത്തിലേക്ക് പോയിട്ടുണ്ട്. ശോഭയുടെ നാട്ടിലും കുട്ടികളെ കാണാതായി എന്ന് പറഞ്ഞ ബംഗലൂരുവിലും മറ്റും ഇവര്‍ അന്വേഷണം നടത്തും. ശോഭയുടെ ആദ്യ ഭര്‍ത്താവായ രാജുവിന്റെ തിരോധാനത്തെക്കുറിച്ചും അന്വഷണസംഘം അന്വേഷിച്ച് വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: