ഹൈദരാബാദ്: ഒരു ഇരട്ട സെഞ്ചുറിയും രണ്ട് സെഞ്ചുറികളും നിറം പകര്‍ന്ന ഇന്നിങ്ങ്സിനൊടുവില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ഒപ്പം മൂന്ന് അര്‍ദ്ധസെഞ്ചുറികളും പിറന്നപ്പോള്‍ ഒന്നാം ഇന്നിങ്ങ്സില്‍ ആറ് വിക്കറ്റിന് 687 റണ്‍സെടുത്ത് ഇന്ത്യ ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്ങ്സില്‍ ഒരു വിക്കറ്റിന് 41 റണ്‍സെടുത്തിട്ടുണ്ട്. 24 റണ്‍സുമായി തമിം ഇഖ്ബാലും ഒരു റണ്ണുമായി മൊനിമുള്‍ ഹഖും ക്രീസില്‍. 15 റണ്‍സെടുത്ത സൗമ്യ സര്‍ക്കാര്‍ ഉമേഷ് യാദവിന്റെ പന്തില്‍ വൃദ്ധിമാന്‍ സാഹ പിടികൂടി പുറത്തായി. ഒമ്പത് വിക്കറ്റുകള്‍ കയ്യിലിരിക്കെ 646 റണ്‍സ് പിന്നില്‍ സന്ദര്‍ശകര്‍.
തുടര്‍ച്ചയായ നാലാം പരമ്പരയിലും ഇരട്ടസെഞ്ചുറി നേടി റെക്കോര്‍ഡിട്ട ക്യാപ്റ്റന്‍ വിരാട് കോഹ്ലി (204), സെഞ്ചുറി നേടിയ മുരളി വിജയ് (108), വൃദ്ധിമാന്‍ സാഹ (106 നോട്ടൗട്ട്), അര്‍ദ്ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര (83), അജിന്‍ക്യ രഹാനെ (82), രവീന്ദ്ര ജഡേജ (60 നോട്ടൗട്ട്) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.) തുടര്‍ച്ചയായ മൂന്നാം ഇന്നിങ്സിലാണ് ഇന്ത്യന്‍ സ്കോര്‍ 600 കടക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ.
ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ഏതു ടീമുകള്‍ക്കുമെതിരായ അഞ്ചാമത്തെ സ്കോറും. ഒരു ഡബിള്‍ സെഞ്ചുറി കൂട്ടുകെട്ടും രണ്ട് സെഞ്ചുറി കൂട്ടുകെട്ടും ഇന്ത്യന്‍ ഇന്നിങ്ങ്സിന് കരുത്തേകി. വിരാട് കോഹ്ലിയും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് 49.5 ഓവറില്‍ 222 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ രണ്ടാം വിക്കറ്റില്‍ മുരളി വിജയും പൂജാരയും 178 റണ്‍സും അപരാജിതമായ ഏഴാം വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 25.3 ഓവറില്‍ 118 റണ്‍സും അടിച്ചുകൂട്ടി. നാലാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയ്ക്കൊപ്പം ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്ലിയും രഹാനെയും ചേര്‍ന്ന് മൂന്നാം തവണയാണ് ഡബിള്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിത്. നാലാം വിക്കറ്റില്‍ മൂന്ന് ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തിട്ടുള്ള സച്ചിന് ടെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി സഖ്യത്തിനു ശേഷം ഈ നേട്ടത്തിലേക്കെത്തുന്ന ആദ്യ ഇന്ത്യന്‍ സഖ്യവുമായി ഇവര്‍.
ഇന്നലെ മൂന്ന് വിക്കറ്റിന് 356 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയെ വിരാട് കോഹ്ലിയും രഹാനെയും ചേര്‍ന്ന് മുന്നോട്ടു നയിച്ചു. ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കെതിരെ ഇരുവരും അനായാസം ബാറ്റ് വീശിയപ്പോള്‍ സ്കോറിങ്ങിന് വേഗതയും ഏറി. ഒടുവില്‍ സ്കോര്‍ ബോര്‍ഡില്‍ 456 റണ്‍സായപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 133 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളോടെ 82 റണ്‍സെടുത്ത രഹാനെയെ തൈജുല്‍ ഇസ്ലാമിന്റെ പന്തില്‍ മെഹ്ദി ഹസ്സന് പിടികൂടി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ കോഹ്ലി 191 റണ്‍സുമായാണ് മൈതാനം വിട്ടത്. അതിനുശേഷം തിരിച്ചെത്തിയ കോഹ്ലി അധികം താമസിയാതെ ഇരട്ട സെഞ്ചുറി തികച്ചു. 239 പന്തില്‍ 24 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് ഇരട്ടസെഞ്ചുറിയിലേക്കെത്തിയത്. ഒടുവില്‍ തൈജുല്‍ ഇസ്ലാമിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ 246 പന്തുകളില്‍നിന്ന് 24 ബൗണ്ടറികളുള്‍പ്പെടെ നേടിയ 204 റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം.
സ്കോര്‍ 5ന് 495. പിന്നീട് അശ്വിനും സാഹയും ചേര്‍ന്ന് സ്കോര്‍ 569-ല്‍ എത്തിച്ചു. 34 റണ്‍സെടുത്ത അശ്വിനെ മെഹ്ദി ഹസ്സന്റെ പന്തില്‍ സൗമ്യ സര്‍ക്കാര്‍ കയ്യിലൊതുക്കി. പിന്നീട് സാഹയും ജഡേജയും ഒത്തുചേര്‍ന്നതോടെ ബംഗ്ലാദേശ് ബൗളര്‍മാര്‍ വീണ്ടും നിഷ്പ്രഭരായി. വൃദ്ധിമാന്‍ സാഹ 155 പന്തുകളില്‍ നിന്ന് 7 ഫോറും രണ്ട് സിക്സറുമടക്കം 106ഉം ജഡേജ 78 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറിയും രണ്ടു സിക്സുമുള്‍പ്പെടെ 60 റണ്‍സുമായും ഡിക്ലയര്‍ ചെയ്യുമ്പോള്‍ ക്രീസില്‍. ബംഗ്ലാദേശിന് വേണ്ടി തൈജുല്‍ ഇസ്ലാം മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും 47 ഓവറില്‍ വിട്ടുകൊടുത്തത് 156 റണ്‍സ്. 165 റണ്‍സ് വഴങ്ങി മെഹ്ദി ഹസ്സന് രണ്ടു വിക്കറ്റുകളും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: