ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് റെക്കോര്‍ഡ്. ഇന്ത്യന്‍ മണ്ണില്‍ ഒരു സീസണില്‍ ഏറ്റവും കുടുതല്‍ റണ്ണെടുക്കുന്ന താരമെന്ന ബഹുമതിയാണ് കോഹ്ലി സ്വന്തമാക്കിയത്. മറികടന്നത് മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ. 2004-05 സീസണില്‍ സെവാഗ് നേടിയ 1105 റണ്‍സിന്റെ റെക്കോര്‍ഡാണ് കോഹ്ലി ഇന്നലെ തകര്‍ത്തത്. ഒമ്പത് ടെസ്റ്റിലെ 17 ഇന്നിങ്ങ്സുകളില്‍ നിന്നായിരുന്നു സെവാഗിന്റെ നേട്ടം. അതേസമയം കോഹ്ലി 15 ഇന്നിങ്ങ്സുകളില്‍ നിന്ന് 1168 റണ്‍ സെവാഗിന്റെ റെക്കോര്‍ഡ് മറികടന്നത്.
സെവാഗിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കോലിക്ക് 31 റണ്‍സ് കൂടി വേണമായിരുന്നു. ടെസ്റ്റിന്റെ രണ്ടാം ദിനം കോഹ്ലി അത് മറികടന്നു.കോലി ഈ സീസണില്‍ 89.84 ബാറ്റിങ് ശരാശരിയില്‍ കളിച്ചപ്പോള്‍ സെവാഗ് 69.06 ശരാശരിയിലാണ് അന്ന് റെക്കോര്‍ഡിട്ടത്.
രണ്ട് പേരും നാല് സെഞ്ചുറിയുടെ അകമ്പടിയോടെയാണ് റെക്കോര്‍ഡ് റണ്‍സ് നേടിയത്. എന്നാല്‍ കോഹ്ലിക്ക് ഈ സീസണില്‍ ഓസ്ട്രേലിയക്കെതിരായ നാല് ടെസ്റ്റ് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. കഴിഞ്ഞ വര്‍ഷം 12 ടെസ്റ്റില്‍ നിന്ന് 75.93 ബാറ്റിങ് ശരാശരിയില്‍ 1215 റണ്‍സ് കോഹ്ലി നേടിയിരുന്നു.
കൂടാതെ ഹോം സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന ബഹുമതിയും ഇനി കോഹ്ലിക്ക് സ്വന്തം. ഇംഗ്ലണ്ട് മുന്‍ നായകന് ഗ്രഹാം ഗൂച്ചിന്റെ പേരിലുള്ള റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്. 1990-ല്‍ ഗൂച്ച് ആറ് ടെസ്റ്റുകളില്‍ നിന്ന് 1058 റണ്‍സ് നേടിയിരുന്നു. ഈ പട്ടികയില്‍ ഓസീസ് ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിങ് മൂന്നാമതും ഇന്ത്യന്‍ താരം സുനില്‍ ഗവാസ്ക്കര്‍ നാലാം സ്ഥാനത്തുമാണ്.
ഇതിന് പുറമെ തുടര്‍ച്ചയായ നാല് ടെസ്റ്റ് പരമ്പരയില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ഇനി കോഹ്ലിക്ക് സ്വന്തം. തുടര്‍ച്ചയായി മൂന്നു പരമ്പരകളില്‍ ഇരട്ടസെഞ്ചുറി നേടിയ ഓസ്ട്രേലിയയുടെ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്, ഇന്ത്യന്‍ വന്മതില് രാഹുല്‍ ദ്രാവിഡ് എന്നിവരുടെ റെക്കോര്‍ഡാണ് നാലാം സെഞ്ചുറിയുമായി കോഹ്ലി മറികടന്നത്. ബംഗ്ലാദേശിന് പുറമെ വെസ്റ്റിന്‍ഡീസ്, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെയായിരുന്നു മറ്റ് ഇരട്ട സെഞ്ചുറികള്‍.
കരിയറില്‍ ടെസ്റ്റ് കളിച്ച എല്ലാ ടീമുകള്‍ക്കും എതിരെയും സെഞ്ചുറി നേടിയ താരമായും കോഹ്ലി മാറി. പാക്കിസ്ഥാന്, സിംബാബ്വെ ടീമുകള്‍ക്കെതിരെ കളിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ക്കെതിരെ റണ്ണെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: