ചാലക്കുടി: ചാലക്കുടിയില്‍ ഒന്നര കിലോ കഞ്ചാവുമായി മൊത്തവില്പ്പനക്കാരന് പിടിയില്‍. വയനാട് പുല്‍പ്പള്ളി പാടിച്ചിറ സ്വദേശി ജോമോനെയാണ്(25) സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ.കൃഷ്ണനും, എസ്.ഐ.ജയേഷ് ബാലനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ബലം പ്രയോഗിച്ച് പിടികൂടുകയായിരുന്നു.
വയനാട് സ്വദേശിയായ ഇയാള്‍ ചാലക്കുടി മേഖലയില്‍ കഞ്ചാവ് മൊത്ത വിതരണം നടത്തുന്നതായി തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എന്‍.വിജയകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈം സ്ക്വാഡ് കുറച്ചു നാളുകളായി അന്വേഷണം നടത്തി വരികയായിരുന്നു. വയനാട് നിന്ന് കൊണ്ടുവരുന്ന കഞ്ചാവിന്റെ മണം പുറത്ത് വരാതിരിക്കുവാന്‍ ഷാമ്പൂ തേച്ചാണ് ഇയാള്‍ കഞ്ചാവ് കടത്തിയിരുന്നത്. നല്ല രീതിയില്‍ വസ്ത്രം ധരിച്ച് ലാപ്പ് ടോപ്പ് ബാഗില്‍ വെച്ചാണ് കഞ്ചാവ്കടത്ത്. ഇല ചുരുളകള്‍ക്ക് നീളമുള്ള മുന്തിയ ഇനം നീല ചടയന്‍ കഞ്ചവാണ് വില്‍പ്പന നടത്തിയിരുന്നത്. ഒരു കിലോ കഞ്ചാവിന് മുപ്പതിനായിരം രുപക്കാണ് ഇയാള്‍ ചാലക്കുടിയില്‍ വിറ്റിരുന്നത്.
ജോമോനെതിരെ ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനുകളില്‍ വധശ്രമത്തിന് കേസുണ്ട്. ചാലക്കുടി ഡിവൈഎസ്പിസി.എസ്.ഷാഹുല്‍ ഹമീദിന്റെ നിര്‍ദ്ദേശാനുസരണം സ്കൂള്‍, കോളേജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എ.എസ്.ഐമാരായ മുരളീധരന് ടി.ബി,ജോഷി ടി.സി.ക്രൈം സ്ക്വാഡ് അംഗങ്ങളായ സതീശന് മടപ്പാട്ടില്‍, അജിത്കുമാര്‍ വി.എസ്,സില്‍ജോ വി.യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അനേ്വഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: