പിറന്നുവീഴുന്ന കുഞ്ഞ് അമ്മിഞ്ഞ പാലിനൊപ്പം അവ്യക്തമായെങ്കിലും ആദ്യം ഉച്ചരിക്കുന്ന വാക്ക് ‘അമ്മ’ എന്നാണ്. ആ പദം അത്രത്തോളം പവിത്രമാണ്. ആ പദം ഉള്‍ക്കൊള്ളുന്ന ഭാഷ അതിലേറെ മഹത്തരവും. മലയാളത്തെ മറക്കുകയും അവഹേളിക്കുകയും ചെയ്യുന്ന മലയാളികള്‍ പെറ്റമ്മയെ മറക്കുന്ന മക്കളെന്നാണര്‍ഥം. നമ്മുടെ മാതൃഭാഷയായ മലയാളം നിരന്തരം അവഹേളനങ്ങള്‍ക്ക് വിധേയമാകുന്നു. ശ്രേഷ്ഠഭാഷയെന്ന കിരീടം ചൂടിയാണ് മലയാളം ഇന്ന് നില്‍ക്കുന്നത്. ആ കിരീടത്തിന്റെ പ്രൗഢി ഒന്നൊന്നായി നശിപ്പിക്കുകയാണ് നമ്മുടെ ചെയ്തികള്‍. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇടുക്കി തൊടുപുഴ വണ്ണപ്പുറത്തെ സ്കൂളിലുണ്ടായ സംഭവം.
ഇംഗ്ലീഷ് സംസാരിച്ചില്ലെന്നാരോപിച്ചാണ് തൊടുപുഴ വണ്ണപ്പുറം ജയറാണി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക അപമാനിച്ചത്. ”ഞാന്‍ അനുസരണയില്ലാത്തയാളാണ്… എല്ലായ്പ്പോഴും മലയാളമേ സംസാരിക്കൂ.” എന്ന് പേപ്പറില്‍ ഇംഗ്ലീഷില്‍ എഴുതി ഈ കൊച്ചുകുട്ടിയുടെ പുറത്ത് ഒട്ടിച്ചു. ആ കുട്ടി ചെയ്ത മഹാ അപരാധം മലയാളത്തില്‍ സംസാരിച്ചു എന്നതാണ്. മലയാളം സംസാരിച്ചത് വലിയ തെറ്റായി മാറുന്നത് മലയാളം മാതൃഭാഷയായിട്ടുള്ള സംസ്ഥാനത്താണ്. വണ്ണപ്പുറത്തെ സ്കൂളിലെ മാത്രം പ്രശ്നമല്ലിത്. ഇംഗ്ലീഷില്‍ മാത്രം സംസാരിക്കാനും ഇംഗ്ലീഷില്‍ ജീവിക്കാനും കഴിയുന്ന തലമുറയെ സൃഷ്ടിക്കാനുള്ള പെടാപ്പാടിലാണ് നമ്മുടെ നാട്ടിലെ ഒരുവിഭാഗം സ്വകാര്യസ്കൂളുകളും വലിയൊരുവിഭാഗം രക്ഷിതാക്കളും.
മലയാളം ഒന്നാം ഭാഷയായി എല്ലാ വിദ്യാലയങ്ങളിലും പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും മലയാളം ഭരണഭാഷയാക്കണമെന്നുമൊക്കെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ട നാടാണ് കേരളം. ഇവിടെ എല്ലാ സ്കൂളുകളിലും മലയാളം ഒന്നാം ഭാഷയാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറക്കിയത് 2011 ലാണ്. എന്നാല്‍ ഈ ഉത്തരവ് കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. അത് നടപ്പാക്കാനുള്ള സമീപനം കാണുമ്പോള്‍ മാതൃഭാഷയെ അവഗണനയില്‍ നിന്ന് അവമതിപ്പിലേക്ക് എടുത്തിടുകയാണ് അധികാരികള്‍ ചെയ്യുന്നതെന്നു വ്യക്തം.
മലയാളികള്‍ക്ക് മലയാളം അറിയില്ലെന്ന പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് മലയാളത്തെ നിര്‍ബന്ധപഠന വിഷയമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സ്വയമേ മലയാളം പഠിക്കുന്നില്ലെങ്കില്‍ നിര്‍ബന്ധമായി മലയാളം പഠിപ്പിക്കേണ്ട ഉത്തരവാദിത്വം അധികാരികള്‍ക്കുണ്ട്. ആ ഉത്തരവാദിത്വത്തില്‍ നിന്നാണ് സര്‍ക്കാരുകള്‍ ഒളിച്ചോടുന്നത്. ഇന്നിപ്പോള്‍ മലയാളത്തില്‍ സംസാരിച്ചതിന് ആക്ഷേപകരമായി ശരീരത്തില്‍ എഴുതിയൊട്ടിച്ച് കുട്ടിയെ അപമാനിച്ചു. മലയാളം സംസാരിച്ചാല്‍ നിര്‍ബന്ധപൂര്‍വം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്കി പറഞ്ഞു വിടുന്ന വിദ്യാലയങ്ങള്‍ കേരളത്തിലുണ്ട്. ഇംഗ്ലീഷില്‍ സംസാരിക്കാത്തതിന് വിദ്യാര്‍ഥിയെ കൊണ്ട് സ്കൂള്‍ വൃത്തിയാക്കിച്ചവരുമുണ്ട്. ഇതെല്ലാം നടക്കുന്നത് അധികാരികളുടെ ഇച്ഛാശക്തിയില്ലായ്മ മൂലമാണ്. കേരളത്തിലെ സിബിഎസ്ഇ വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കാത്തവയുണ്ട്. ആ ഗണത്തില്‍ പെട്ടതാണ് വണ്ണപ്പുറത്തെ ജയറാണി സ്കൂളും.
ആശയവിനിമയത്തിനുള്ള ഉപാധി, സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും വിജ്ഞാനത്തിന്റെയും മാധ്യമം എന്നീ നിലകളില്‍ മാതൃഭാഷയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണെന്ന തിരിച്ചറിവാണുണ്ടാകേണ്ടത്. എന്നാല്‍ മാതൃഭാഷയുടെ ഈ പ്രാധാന്യം മനസ്സിലാക്കാതെ മലയാളം സംസാരിക്കുന്നതുപോലും അപമാനകരമായി നാം കരുതുന്നു. മലയാളം സംസാരിച്ചതിന്റെ പേരില്‍ പിഴ ഒടുക്കേണ്ടി വന്ന കുട്ടികളും നമ്മുടെയിടയിലുണ്ടാകുന്നത് ഈ തിരിച്ചറിവിന്റെ അഭാവത്താലാണ്. മാതൃഭാഷയ്ക്ക് ഇത്രമാത്രം അപമാനം ഏറ്റുവാങ്ങേണ്ടിവന്നത് ഒരുപക്ഷേ മലയാളനാട്ടില് മാത്രമായിരിക്കും.
ഓരോ നാടിനും ഓരോ ഭാഷയുണ്ട്. ആ ഭാഷ ആ നാടിന്റെ, സംസ്കാരത്തിന്റെ പ്രതിനിധിയാണ്. മാതൃഭാഷ മറക്കുമ്പോള്‍, അഥവാ മാതൃഭാഷയെ ഉപേക്ഷിച്ച് മറ്റു ഭാഷകള്‍ക്കു പിന്നാലെ പോകുമ്പോള്‍ നമ്മുടെ സംസ്കാരത്തെത്തന്നെയാണ് നാം മറന്നുകളയുന്നത്. നാം എന്താണ് എന്ന തിരിച്ചറിവ് അവിടെ നഷ്ടമാകുന്നു. പിറന്ന മണ്ണില്‍ നിന്നകന്ന് വേരുകള്‍ നഷ്ടപ്പെട്ടവരായി മാറുന്നു. മാതൃഭാഷ എന്നാല്‍ മാതാവിന്റെ ഭാഷ എന്നല്ല. മാതാവിനെപ്പോലെ സ്നേഹിക്കേണ്ട ഭാഷ എന്നാണ്.
സ്വന്തം ഭാഷയില്‍ ഉറച്ചുനിന്നുകൊണ്ട് മറ്റു ഭാഷകളെ വീക്ഷിക്കാനും പഠിക്കാനുമുള്ള ശ്രമമാണ് നാം നടത്തേണ്ടത്. മലയാളമണ്ണില്‍ നിന്ന് മലയാളത്തിന്റെ ഗന്ധം നഷ്ടമാകുന്നത് മരണത്തേക്കാളും വലിയ ദുരന്തത്തിലേക്കാവും നയിക്കുക. അധിനിവേശങ്ങള്‍ എല്ലാ മേഖലയിലുമുണ്ടാകുകയും അതിന്റെ ദുരന്തത്തില്‍ പെട്ട് മലയാളി മരിക്കുകയും ചെയ്യും. അതിനാല്‍ എല്ലാത്തരം അധിനിവേശങ്ങളെയും ചെറുത്തുനില്ക്കാന് നാം മാതൃഭാഷയില്‍ അടിയുറച്ച് നിന്നേ മതിയാവൂ. കാലവും ആവശ്യങ്ങളും മാറുന്നതിനനുസരിച്ച് നമ്മുടെ ഭാഷയെ വളര്‍ത്തിയെടുക്കാനും ശക്തിപ്പെടുത്താനും നാം പരിശ്രമിക്കുകയും വേണം. കുട്ടി ഇംഗ്ലീഷ് മണിമണിയായി സംസാരിക്കാന്‍ ഭാര്യയുടെ പ്രസവം ഇംഗ്ലണ്ടിലാക്കുന്നതിനെക്കുറിച്ച് കവിതയിലൂടെ പരിഹസിച്ച കവി കുഞ്ഞുണ്ണിമാഷിനെയാണ് ഓര്മ വരുന്നത്. മലയാളം അറിയില്ലെന്ന് പറയുന്നതാകരുത് അഭിമാനം. മലയാളം നന്നായി അറിയാം എന്നു പറയുന്നതിലാകണം അഭിമാനപുളകിതരാകേണ്ടത്.
വണ്ണപ്പുറം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്കുണ്ടായ അനുഭവം ഇനിയൊരു കുട്ടിക്കുമുണ്ടാകരുത്. അതിനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. വലിയ വിദ്യാലയങ്ങളും വന്‍ വികസനവും വന്നോട്ടെ. അതിനൊപ്പം മലയാളം അറിയുന്ന തലമുറ കൂടിയുണ്ടാകണം. അതിനുള്ള പരിശ്രമങ്ങള്‍ക്ക് ധനവും പരിശ്രമവും ഏറെ വേണം.
”ഹാ! വരും വരും നൂന-
മദ്ദിന,മെന്‍നാടിന്റെ
നാവനങ്ങിയാല്‍ ലോകം
ശ്രദ്ധിക്കും കാലം വരും!” എന്നു പാടിയ മഹാകവിയുടെ വാക്കുകള്‍ സാക്ഷാത്കരിക്കപ്പെടുന്ന കാലത്തിലേക്കാകട്ടെ ഭാഷയ്ക്കു വേണ്ടിയുള്ള നമ്മുടെ പരിശ്രമങ്ങള്‍ ചെന്നെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: