ഹരിപ്പാട്: കരുവാറ്റയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ക്വട്ടേഷന്‍ കുടിപ്പകയുടെ പേരില്‍ രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജനുവരി 31ന് കരുവാറ്റ കന്നുകാലിപ്പാലം തുണ്ടുകളത്തില്‍ വീട്ടില്‍ ഉല്ലാസും(28) കൊല്ലപ്പെട്ടു. ഇന്നലെ ക്വട്ടേഷന്‍ അക്രമത്തില്‍ കരുവാറ്റ വടക്ക് ജിഷ്ണു ഭവനത്തില്‍ ജിഷ്ണു(പപ്പായി- 24)വും ദുരുണമായി കൊല്ലപ്പെട്ടു. കന്നുകാലിപ്പാലം ക്വട്ടേഷന്‍ സംഘത്തിലെ അംഗമായിരുന്നു ഉല്ലാസ്.
ഇന്നലെ കൊല്ലപ്പെട്ട ജിഷ്ണു ഊട്ടുപറമ്പ് ക്വട്ടേഷന്‍ സംഘത്തിലെ കണ്ണിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തകനുമാണ്. കൊലപാതകങ്ങള്‍ തുടരെ നടക്കുമ്പോള്‍ നാട്ടുകാര്‍ ഭീതിയുടെ നിഴലിലാണ്. ഇന്നലെ മുഖംമൂടി ധരിച്ച ഒന്‍പതംഗ സംഘം പട്ടാപ്പകല്‍ മാരകായുധങ്ങളുമായി സൈനികനായ അനൂപ് ഭവനത്തില്‍ അനൂപിന്റെ വീട്ടില്‍ ഓടിക്കയറുമ്പോള്‍ വീടിന് വെളിയില്‍ നില്‍ക്കുകയായിരുന്ന വൃദ്ധമാതാവ് ഇവരോട് വീട്ടില്‍ കയറരുതെന്ന് വാവിട്ട് കരഞ്ഞു പറഞ്ഞു.
ജിഷ്ണു വീട്ടിലേക്ക് ഓടിക്കയറുമ്പോള്‍ സൈനികന്റെ ഗര്‍ഭിണിയായ ഭാര്യ രേവതിയും നാലു വയസുകാരനായ കുട്ടിയും വീട്ടിലുണ്ടായിരുന്നു. അക്രമികള്‍ ഇവരെ ആയുധം കാട്ടി പുറത്തിറക്കിയശേഷം വീടിന്റെ മുകളിലത്തെ നിലയിലെ മുറിയില്‍ ഒളിച്ചിരുന്ന ജിഷ്ണുവിനെ വാതില്‍ തകര്‍ത്ത് അകത്ത് കയറി ക്രൂരമായി വെട്ടുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം താഴേക്ക് ഇറങ്ങി അടുക്കളയിലേക്ക് കയറിയ ഇയാളെ ഇവിടിട്ട് തലങ്ങുംവിലങ്ങും വെട്ടി.
പതിനേഴോളം വെട്ടുകള്‍ ശരീരത്തിലുണ്ടായിരുന്നു. ക്രൂരതകണ്ട് സൈനികന്റെ ഭാര്യയും മാതാവും അയല്‍വാസികളും അലറിക്കരഞ്ഞെങ്കിലും അക്രമികള്‍ പിന്തിരിഞ്ഞില്ല. ഇയാള്‍ മരണപ്പെട്ടുവെന്ന് ഉറപ്പാക്കിയശേഷം ആയുധങ്ങള്‍ വീശി രക്ഷപെടുകയായിരുന്നു. അക്രമം നടന്ന വീടിനുള്ളില്‍ രക്തം തളംകെട്ടി കിടക്കുകയാണ്. ഈ കുടുംബത്തിന്റെ ഭയം ഇനിയും അവസാനിച്ചിട്ടില്ല. സൈനികന്റെ മാതാവ് ബോധംകെട്ടുവീണതിനെത്തുടര്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്നുകാലിപ്പാലം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ നേരത്തെ യുഡിഎഫിന്റെ പ്രവര്‍ത്തകരായിരുന്നു.
ഭരണമാറ്റം വന്നതോടെ ഇവരിപ്പോള്‍ ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തകരാണ്. ഊട്ടുപറമ്പ് കേന്ദ്രീകരിച്ചുള്ള സംഘവും ഇതേസംഘടനയില് തന്നെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മാറി മാറിവരുന്ന ഭരണക്കാര്‍ ഇവര്‍ക്ക് താങ്ങും തണലുമേകുന്നതാണ് ക്വട്ടേഷന്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ച് നാടിനെ ഭീതിയിലാക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
ഡിവൈഎഫ്ഐ പ്രതിഷേധിച്ചു
ആലപ്പുഴ: ഹരിപ്പാട് വടക്ക് കരുവാറ്റ മേഖല ജോയിന്‍ സെക്രട്ടറി ജിഷ്ണുവിനെ വെട്ടിക്കൊന്നതില്‍ ഡിവൈഎഫ്ഐ ജില്ലാകമ്മറ്റി പ്രതിഷേധിച്ചു. ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും.
ക്വട്ടേഷന്‍കാരെ നിയന്ത്രിക്കാനാവുന്നില്ല: ചെന്നിത്തല
തിരുവനന്തപുരം: ഹരിപ്പാട് കരുവാറ്റയില്‍ ഒരു യുവാവ് കുത്തേറ്റ് മരിക്കാനിടയായത് പോലീസിന്റെ അനാസ്ഥ കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ അടുത്തടുത്ത് രണ്ട് കൊലപാതകങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇത് അത്യന്തം ഗൗരവമുള്ള കാര്യമാണ്. ആറുമാസത്തിനുള്ളില്‍ മൂന്ന് തവണയാണ് എസ്പിമാരെ മാറ്റിയത്. ഇത് സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥ ചെറുതല്ല. കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: