കോഴിക്കോട്: സിപിഎം അസഹിഷ്ണുതയുടെ ഇരകളായി കേരളത്തിലെ ദളിത്, ആദിവാസി സമൂഹം മാറുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അഭിപ്രായപ്പെട്ടു. എന്‍ടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴു മാസത്തെ സിപിഎം ഭരണം കൊണ്ട് ഏറ്റവും അസിഹിഷ്ണുത നിറഞ്ഞ നാടായി കേരളം മാറി. അദ്ധ്യാപകരെന്നോ വിദ്യാര്‍ത്ഥികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരും സിപിഎം അസഹിഷ്ണുതക്ക് ഇരയാകുന്നു. പാലക്കാട് കോളജില്‍ പ്രിന്‍സിപ്പലിന് കുഴിമാടമാണ് തീര്‍ത്തതെങ്കില്‍ മഹാരാജാസ് കോളജിലെത്തുമ്പോള്‍ പ്രിന്‍സിപ്പലിന്റെ കസേരയ്ക്ക് തീവെക്കുകയാണ്. ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ലക്ഷ്മി നായര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിനായില്ല. നാട്ടകം പോളിടെക്നിക്ക് കോളജില്‍ പുലയക്കുടില്‍ തീര്‍ത്താണ് ദളിത് വിദ്യാര്‍ത്ഥികളെ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ദളിത്, ആദിവാസി വിഭാഗങ്ങളുടെ സംരക്ഷകരായി രംഗത്തു വന്നിരുന്ന സിപിഎം, ഇപ്പോള്‍ അവരുടെ എല്ലാ അവകാശങ്ങളും കവര്ന്നെടുക്കുന്നവരായി മാറിയിരിക്കുകയാണ്.
സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ക്ക് മുമ്പില്‍ മുട്ടില്‍ ഇഴയുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. പാമ്പാടി നെഹ്റു കോളജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ജിഷ്ണുവിന്റെ അമ്മ എഴുതിയ കത്തിന് മറുപടി പോലും മുഖ്യമന്ത്രി നല്‍കിയില്ല. ജിഷ്ണുവിന്റെ അമ്മയുടെ മാത്രമല്ല ഒരുപാട് അമ്മമാരുടെ കണ്ണുനീര് കാണാന്‍ കഴിയാത്ത ആളാണ് മുഖ്യമന്ത്രിയെന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടതാണ്. നിയമലംഘനം നടത്തുന്ന സ്വാശ്രയ കോളജുകള്‍ക്കെതിരെയുള്ള സിപിഎം നിലപാട് എന്താണെന്ന് ഇനിയെങ്കിലും വ്യക്തമാക്കണം. ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ എന്ത് നിലപാട് സ്വീകരിച്ചുവെന്ന് സര്‍ക്കാരും വ്യക്തമാക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് സര്‍ക്കാരിനാകുന്നില്ല.
നമുക്ക് അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് പറഞ്ഞ് ഒരു തലമുറയില്‍ അപമാനബോധം വളര്‍ത്തുകയായിരുന്നു കമ്യൂണിസ്റ്റുകള്‍ ചെയ്തത്. വളര്‍ന്നുവരുന്ന തലമുറകളെ ദേശീയ ബോധമുള്ളവരും രാജ്യത്തിന്റെ സംസ്കൃതിയില്‍ പാരമ്പര്യത്തിലും അഭിമാനമുള്ളവരായി വളര്‍ത്താനും അധ്യാപകര്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുതലക്കുളം മൈതാനത്ത് നടന്ന പൊതുസമ്മേളനത്തില്‍ എന്‍ടിയു സംസ്ഥാന പ്രസിഡന്റ് കെ.എന്‍ വിനോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ് ഗോപകുമാര്‍ സ്വാഗതവും സംസ്ഥാന സമിതി അംഗം ടി.അനൂപ്കുമാര്‍ നന്ദിയും പറഞ്ഞു. പൊതു സമ്മേളനത്തിന് മുന്നോടിയായി അദ്ധ്യാപകശക്തി പ്രകടനവും നടന്നു. സ്നേഹാഞ്ജലി ഓഡിറ്റോറിയ പരിസരത്തു നിന്നാരംഭിച്ച പ്രകടനം മുതലക്കുളം മൈതാനത്ത് സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: