എരുമേലി: കാര്‍ഷിക മലയോര മേഖലയിലെ കുടിയേറ്റ താമസക്കാര്‍ക്ക് ഒരു വര്‍ഷം മുമ്പ് പട്ടയം നല്‍കിയെങ്കിലും ഭൂമി പോക്കുവരവ് ചെയ്തു കൊടുക്കാന്‍ നടപടിയായില്ലെന്ന് വ്യാപക പരാതി.
എരുമേലി ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡുകളായ എയ്ഞ്ചല്‍വാലി, ആറാട്ടു കയം മേഖലകളിലെ സ്ഥിരതാമസക്കാരായ 930 പേര്‍ക്കാണ് 2016 ഫെബ്രുവരി 25ന് സര്‍ക്കാര്‍ പട്ടയം നല്‍കിയത്. എന്നാല്‍ പട്ടയം ലഭിച്ച കര്‍ഷകര്‍ക്ക് ഭൂമി പോക്കുവരവ് ചെയ്തു കൊടുക്കാന്‍ കഴിയാതെ വന്നതാണ് കര്‍ഷക കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. റബ്ബര്‍ കൃഷി നടത്താനോ, കുട്ടികളുടെ ഉന്നത പഠനം, വിവാഹം, വീട് നിര്‍മ്മാണം, മറ്റ് കച്ചവടം, അടക്കം ഒരു കാര്യത്തിനു പോലും ബാങ്കില്‍ നിന്നും ലോണ്‍ ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ 1400 ഓളം പേരാണ് പട്ടയത്തിന് അപേക്ഷ നല്‍കിയത്. ഇതില്‍ ഇനി ബാക്കിയുള്ളവര്‍ക്ക് കൂടി പട്ടയം നല്‍കിയതിനു ശേഷമേ പോക്കുവരവ് നടപടി തുടങ്ങുകയൊള്ളുവെന്നും താലൂക്ക് തഹസീല്‍ദാര്‍ ജോസ് ജോര്‍ജ് പറഞ്ഞു. 300 പേര്‍ക്ക് കൂടി പട്ടയം നല്‍കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.
പട്ടയം നല്കിയ സ്ഥലത്തിന്റെ ലാന്റ് രജിസ്റ്റര്‍ തയ്യാറാക്കിയിട്ടില്ലെന്നും ഇത് ഉണ്ടാക്കിയതിനു ശേഷമേ മറ്റ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പട്ടയ വിതരണത്തില്‍ കാലതാമസം ഉണ്ടായാല്‍ മറ്റ് എല്ലാ നടപടികളും വൈകാനാണ് സാദ്ധ്യതയെന്നും അധികൃതര്‍ പറയുന്നു.
പട്ടയം നല്കിയ സ്ഥലങ്ങളുടെ പോക്കുവരവ് ചെയ്യാനുള്ള അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: