ബ്രഹ്മംഗലം: ജലസ്രോതസ്സുകളില്‍ ഉപ്പ് കലര്‍ന്നതോടെ കുടിവെള്ളമില്ലാതെ ജനം ദുരിതത്തില്‍. വെള്ളൂര്‍ ഗ്രാമപഞ്ചായലെ 11, 12, 13 ,14 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കോട്ടേപാടം, വല്യപാടം, വിളക്കുപ്പാടം എന്നീ പാടശേഖരങ്ങള്‍ക്ക് സമീപമുള്ള തോടുകളിലും കിണറുകളിലുമാണ് ഓരുവെള്ളം കറിയിട്ടുള്ളത്. ചെമ്പ് പഞ്ചായത്ത് അതിര്‍ത്തിയിലെ മുവാറ്റുപുഴ ആറ്റില്നിന്നുമുള്ള മധുരകേരി ചീപ്പ് തുറന്ന് കിടക്കുന്നതാണ് ഈ പ്രദേശത്ത് ഓരുവെള്ളം കയറാന്‍ കാരണമായത്. പാടശേഖരങ്ങളുടെ ഇരുവശങ്ങളിലുമുള്ള കിണറുകളിലും കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന കുളങ്ങളിലും ഓരുവെള്ളം കയറിയിട്ടുണ്ട്. വെള്ളൂര്‍, ചെമ്പ് ഗ്രാമവാസികളും കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്നുണ്ട്. പഞ്ചായത്ത് ഇതുവരെ കുടിവെള്ള വിതരണം തുടങ്ങിയിട്ടുമില്ല.
ഓരുവെള്ളം ഉപയോഗിച്ച് കൃഷിയിടങ്ങള്‍ നനച്ചാല്‍ വിളകള്‍ വാടി പോകുമെന്നതിനാല്‍ കര്‍ഷകരും ദുരിതത്തിലാണ്. സമീപപ്രദേശങ്ങളിലെ കപ്പ, വാഴ, പച്ചക്കറി കൃഷികള്‍ ഉണങ്ങിത്തുടങ്ങി. കോട്ടേപാടം, വല്യപാടം, വിളക്കുപ്പാടം എന്നിവിടങ്ങളില്‍ കൃഷിയിറക്കാതെ തരിശ് കിടക്കുന്നതിനാലാണ് മധുരകേരി ചീപ്പ് തുറന്നിട്ടിട്ടുള്ളത്. ഈ പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ നടപടി സ്വീകരിച്ചാല്‍ മധുരകേരി ചീപ്പ് അടച്ചിടാന്‍ അധികൃതര്‍ നിര്‍ബ്ബന്ധിതരാകും. ഇതോടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാവും. യഥാസമയം മുട്ടിടാന്‍ കഴിയാതിരുന്നതാണ് ഉപ്പുവെള്ളം കയറാന്‍ ഇടയായത്. മുവാറ്റുപുഴയാറിന്റെ തീരങ്ങളില്‍ താമസിക്കുന്ന എല്ലാവര്ക്കും ഇത് തന്നെയാണ് സ്ഥിതി. അധികം വൈകാതെ ജപ്പാന് കുടിവെള്ള പദ്ധതിയിലും ഉപ്പു കലരാന്‍ ഇടയുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതിനൊക്കം പുറമേയാണ് സമീപ കമ്പനികളില്‍നിന്നുമുള്ള മലിനജലം മൂവാറ്റുപുഴ ആറ്റിലേക്ക് ഒഴുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: