ചങ്ങനാശേരി: പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ കാവടിയെ ജാതിമതഭേദമന്യേ ജനങ്ങള്‍ ഒരേമനസോടെ വരവേറ്റു. രാവിലെ മുതല്‍ കുട്ടികളുടെ കാവടിയും തുടര്‍ന്ന് പെരുന്ന മാരണത്തുകാവ് ദേവീക്ഷേത്രത്തില്‍നിന്നും മുതിര്‍ന്നവരുടെ കാവടിയും നടന്നു.
പടിഞ്ഞാറ്റുംഭാഗം കാവടിക്കമ്മിറ്റിയുടെ ഘോഷയാത്ര പെരുന്ന വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് ആരംഭിച്ചത്.
തൃപ്പൂണിത്തുറ കാവടി, തൃശൂര്‍ കാവടി, ആട്ടകാവടി, പെരുമ്പാവൂര്‍ കാവടി, ചോറ്റി കാവടി, കരകം, മയിലാട്ടം, കണ്ണൂര്‍ തെയ്യം, ഭൂതം, തിറ, കെട്ടുകാള, മയൂരനൃത്തം തുടങ്ങി നിരവധി കലാരൂപങ്ങള്‍ ഇരുകരകളുടെയും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. ഇരുകരക്കാരും ക്ഷേത്രത്തില്‍ സംഗമിച്ച ശേഷം ഗജമേള നടന്നു. തലയെടുപ്പില്‍ മുമ്പരായ ഗജരാജാക്കന്മാര് ഒന്നിച്ച് അണിനിരന്നത് കാഴ്ചയുടെ വിരുന്ന് ഒരുക്കി.
തുടര്‍ന്ന് 100 ഓളം കലാകാരന്മാര് അണിനിരന്ന ചെണ്ടമേളവും നടന്നു. കാവടിയാട്ടങ്ങള് സംഗമിച്ച് കാവടി അഭിഷേകം നടന്നു. പ്രത്യേക ദീപാരാധനയ്ക്കും സേവയ്ക്കും പ്രാര്‍ത്ഥനകളോടെ ആയിരകണക്കിന് ഭക്തര്‍ പങ്കെടുത്തു. ഇതോടെ രണ്ടുദിവസം നീണ്ടുനിന്ന ഉത്സവത്തിന് സമാപനമായി. ഹരികുമാര്‍ കോയിക്കല്‍, സതീഷ് ഐക്കര, പ്രേംകുമാര്‍ കോയിക്കല്‍, സുധീഷ് ആനന്ദ് കുളങ്ങര, സജു കുളമാച്ചേരി, മനോജ് തെക്കില്ലം, മനോജ്കുമാര്‍ പുതുപ്പള്ളില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: