തിരുവനന്തപുരം: എസ്എഫ്ഐ മൂത്താല്‍ മാവോയിസ്റ്റാകുമെന്ന ചൊല്ല് ഇനി പഴങ്കഥ. റെഡ് ടെററിസ്റ്റ് ആകുന്നതാണ് ഇപ്പോഴത്തെ സ്റ്റൈല്‍. ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളെ ഒറ്റുകൊടുത്ത സമരം നയിച്ചതിന്റെ ജാള്യത മറയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കഴിഞ്ഞദിവസം യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐക്കാര്‍ അഴിഞ്ഞാടിയത്. ഇക്കുറി സദാചാര ഗുണ്ടായിസമാണ് കുട്ടിസഖാക്കള്‍ നടത്തിയത്. ഇരയായതോ.. എസ്എഫ്ഐ മൂത്ത് മാവോയിസവും കടന്ന റെഡ് ടെററിസ്റ്റുകള്‍.
എസ്എഫ്ഐയുടെ സാദാചര ഗുണ്ടായിസത്തിനെതിരെ പഴയ സഖാത്തികള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി രംഗത്തെത്തി. യൂണിവേഴ്സിറ്റി കോളേജില്‍ ഇങ്ങനെയാണെന്ന് സിപിഎം ഒഴിച്ചുള്ള മറ്റ് സംഘടനകള്‍ മുന്‍പ് പറഞ്ഞിട്ടും ഇതിനെതിരെ നടപടി കൈകൊള്ളാന്‍ കേരളം ഭരിച്ച ഇരു മുന്നണികളും തയ്യാറായിട്ടില്ല.
തലസ്ഥാനത്തെ മാനവീയം വീഥി റെഡ് ടെററിസ്റ്റുകളുടെ കേന്ദ്രമാണെന്ന് ജന്മഭൂമി ഇതിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്യുകയും ഇതിനെതിരെ പോലീസ് നടപടിയും സ്വീകരിച്ചിരുന്നു. നിയമവും സദാചാരവും ഇത്തരക്കാര്‍ അംഗീകരിക്കുന്നില്ല. തലസ്ഥാനത്തെ മിക്ക പരിപാടികളിലും ഇത്തരക്കാര്‍ മദ്യപിച്ചെത്തുകയും സദാചാരത്തിന്റെ അതിര്‍വരമ്പുകള്‍ പൂര്‍ണമായും ലംഘിക്കുന്ന കാഴ്ച്ച കണ്ട് കുടുംബവുമായെത്തുന്നവര് പരിപാടി പകുതിയില്‍ ഉപേക്ഷിച്ച് പോകാറാണ് പതിവ്. മുന്‍കാലങ്ങളില്‍ ഇത്തരക്കാര്‍ക്ക് വളം വച്ചു നല്‍കിയത് എസ്എഫ്ഐയായിരുന്നു. എന്നാല്‍ പാര്‍ട്ടിയോട് കൂറുപുലര്ത്താറായതോടെയും പാര്‍ട്ടി ഭരണത്തില്‍ എത്തിയതോടെയും ഇത്തരക്കാര്‍ സ്വാഭാവികമായും ഭരണവര്‍ഗത്തിനെതിരെ തിരിഞ്ഞുതുടങ്ങി. ഇതോടെ പാര്‍ട്ടിക്ക് മാറി ചിന്തിക്കേണ്ടി വന്നു. ഇതിന്റെ ഫലമാണ് പ്രസ്ഥാനത്തെ ജീവനോളം ഇഷ്ടപ്പെട്ടതിന് എസ്എഫ്ഐ തന്ന സമ്മാനം എന്ന തലക്കേട്ടില്‍ അക്രമത്തിനിരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ ഫേസ് ബുക്കില്‍ കുറിച്ചതും. എസ്എഫ്ഐയെ കണക്കിന് പ്രഹരിച്ചാണ് ഇരു വിദ്യര്ത്ഥിനികളുടെയെും ഫേസ് ബുക്ക് പോസ്റ്റ്.
പെണ്‍സുഹൃത്തുക്കളോടൊപ്പം നാടകം കാണാന്‍ എത്തിയപ്പോള്‍ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു കുട്ടിസഖാക്കള്‍. തല്ലുന്നത് എതിര്‍ക്കാന്‍ ശ്രമിച്ച തങ്ങളെയും വിദ്യാര്‍ത്ഥികള്‍ തല്ലിയെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. തങ്ങളെ പിടിച്ച് തള്ളുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. വൈസ് പ്രിന്‍സിപ്പലും മറ്റു കുട്ടികളും നോക്കി നില്‍ക്കേയായിരുന്നു മര്‍ദ്ദനമെന്നും ഇവര്‍ പറഞ്ഞു. തങ്ങള്‍ക്കും മര്‍ദനമേറ്റതായും പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി വ്യക്തമാക്കി. അക്രമത്തില്‍ പരിക്കേറ്റ ജിജീഷിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിജീഷിന്റെ നെഞ്ചിലും പുറത്തും മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ഈ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയകളില്‍ നിരവധി ട്രോളുകളും പോസ്റ്റുകളും ട്വിറ്റുകളും പ്രചരിക്കുകയാണ്. ഇതിനോടകം തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളും സംഭവം ഏറ്റെടുത്ത് പരമാവധി കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: