നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പണി കഴിപ്പിച്ച പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ കാണാന്‍ വന്‍തിരക്ക്. പൊതു ജനങ്ങള്‍ക്ക് ഇന്നലെ വരെ പുതിയ ടെര്‍മിനലില്‍ സന്ദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നു. നൂറുകണക്കിന് പേരാണ് ഒരോ ദിവസവും സന്ദര്‍ശനത്തിന് എത്തിയിരുന്നത്. പുതിയ ടെര്‍മിനലിന്റെ മുഴുവന്‍ ഭാഗങ്ങളും ചുറ്റി നടന്ന് കാണാന്‍ അവസരം നല്‍കിയിരുന്നു. സ്കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശനത്തിനു എത്തിയിരുന്നു. കൊച്ചു കുട്ടികള്‍ക്ക് ഏറേ കൗതുകമായിരുന്നു ടെര്‍മിനല്‍ ടി3 യിലെ കാഴ്ച്ചകള്‍.
ടെര്‍മിനലിന്റെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിക്കൂ. വിമാനാത്താവളത്തില്‍ നിന്ന് പാസ് എടുത്താല്‍ പരിമിതമായ സ്ഥലത്തു മാത്രമേ സന്ദര്‍ശനം അനുവദിക്കൂ.
ടെര്‍മിനലില്‍ അകത്ത് പൂരത്തെ അനുസ്മരിപ്പിക്കും വിധത്തില്‍ ഒരുക്കിയിട്ടുള്ള 15 ആനകളുടെ ശില്‍പ്പം സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചു. കൂടാതെ ഡ്യൂട്ടിഫ്രീ ഷോപ്പുകളും, ബാഗേജ് ചെക്ക് ഇന്‍ സംവിധാനം, കസ്റ്റംസ് എമിഗ്രേഷന്‍ പരിശോധന കൗണ്ടറുകള്‍ തുടങ്ങിയവയെല്ലാം തന്നേ സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിഞ്ഞു. വിമാനം വന്നിറങ്ങുന്നതും പറന്നു ഉയരുന്നതും എല്ലാം പുതിയ ടെര്‍മിനലില്‍ നിന്ന് കാണാന്‍ കഴിഞ്ഞത് സന്ദര്‍ശകര്‍ക്ക് കൗതുകമായി.
15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ആണ് ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. ടെര്‍മിനല്‍ തുറക്കുന്നതിന്റെ മുന്നോടിയായിയുള്ള അവസാനവട്ട മിനുക്കുപണികള്‍ നടന്നുവരികയാണ്. മാര്‍ച്ച് രണ്ടാം വാരം പുതിയ ടെര്‍മിനല്‍ തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: