പേട്ട; വയ്യാമൂലയില്‍ അക്ഷയശ്രീ യൂണിറ്റിലേക്ക് മാറിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ വായ്പ തിരിച്ചടയ്ക്കണമെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ ഭീഷണി. കുടുംബശ്രീ വഴി എടുത്തിട്ടുളള വായ്പ ബാധ്യതകള്‍ തീര്‍ക്കാതെ മറ്റൊരു സംഘടനയിലേക്ക് പോകാന്‍ സാധ്യമല്ലെന്നാണ് വാര്‍ഡ് കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ ശ്രീകുമാര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ഇത് സംബന്ധിച്ച് ചാക്ക വൈഎംഎ ഹാളില്‍ അടിയന്തിര കമ്മറ്റി വിളിച്ചുകൂട്ടിയത്. വാര്‍ഡിലെ കുടുംബശ്രീ യൂണീറ്റുകളുടെ കമ്മറ്റിയാണെന്ന് അറിയിച്ചിരുന്നെങ്കിലും വയ്യാമൂലയിലുളള കുടുംബശ്രീക്കാര്‍ക്ക് മാത്രമുളള കമ്മറ്റിയായിരുന്നുവെന്നാണ് പറയുന്നത്. കുടുംബശ്രീ വഴി എടുത്തിട്ടുളള ബാങ്ക് വായ്പകള്‍ ഒരുമിച്ച് അടച്ച് തീര്‍ക്കണമെന്നാണ് ശ്രീകുമാറിന്റെ നിര്‍ദ്ദേശം. ബാധ്യത തീര്‍ക്കാതെ മറ്റൊരു സംഘടനയിലേക്ക് പോകുന്നത് വിലക്കിക്കൊണ്ട് നഗരസഭ ഉത്തരവിറക്കിയിട്ടുണ്ടെന്ന് ശ്രികുമാര്‍ പറഞ്ഞതായി കമ്മറ്റിയില്‍ പങ്കെടുത്തവര്‍ പറയുന്നു.
സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കാതെ ധാര്‍ഷ്ട്യത്തോടെയുളള വാക്കുകളായിരുന്നു ശ്രീകുമാറിന്റേത്. എന്നാല്‍ വായ്പ സംബന്ധിച്ച് നഗരസഭ ഉത്തരവിറക്കിയിട്ടില്ല. കുടുംബശ്രീ പ്രവര്‍ത്തകര്‍ അക്ഷയശ്രീയിലേയ്ക്ക് വന്നതിനെതിനെതിരെ ശ്രീകുമാര്‍ മനഃപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണ് ഉത്തരവെന്ന് ബിജെപി കൗണ്‍സിലര്‍മാരായ ഹിമ സിജി, ചിഞ്ചു എന്നിവര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ജനക്ഷേമ പദ്ധതികള്‍ക്കുളള കേന്ദ്രഫണ്ടിനെ നഗരസഭ ഫണ്ടെന്ന നിലയില്‍ തെറ്റിദ്ധരിപ്പിച്ചാണ് പാര്‍ട്ടിക്കാരെ തെരഞ്ഞുപിടിച്ച് സിപിഎം കൗണ്‍സിലര്‍മാര്‍ നല്‍കുന്നതെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. അടുത്തകാലത്ത് വയ്യാമൂല കണിയങ്കര ക്ഷേത്രത്തിന് സമീപത്തുളള മുസ്ലീങ്ങളുള്‍പ്പെടെ നൂറോളം സ്ത്രീകള്‍ ചേര്‍ന്ന് അക്ഷയശ്രീസംഘങ്ങള് രൂപീകരിച്ചു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രം നഗരസഭ അനുകൂല്യങ്ങള്‍ നല്‍കുന്നതിനെ തുടര്‍ന്നാണ് അക്ഷയശ്രീയിലേക്ക് വന്നതെന്ന് വയ്യാമൂല നിവാസികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: