കണ്ണൂര്‍: മുന്‍മന്ത്രിയും സാമൂഹ്യപ്രവര്‍ത്തകനുമായ പി.എസ്.നടരാജ പിള്ളയെ മറന്നു പോയ മുഖ്യമന്ത്രി പിണറായി വിജയന് ലക്ഷ്മി നായരെ മറക്കാത്തത്തില്‍ അല്‍ഭുതമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സ്വന്തം സ്വത്ത് പൊതുകാര്യത്തിന് നല്കിയ വ്യക്തിയാണ് നടരാജ പിള്ള. അദ്ദേഹത്തിന് വേണമെങ്കില്‍ സ്വത്ത് സ്വന്തം കാര്യത്തിന് ഉപയോഗിക്കാമായിരുന്നു. എന്നാല്‍ അദ്ദേഹത്തിനുണ്ടായിരുന്ന പൊതുകാര്യപ്രസക്തിയും സാമൂഹ്യ വീക്ഷണവുമാണ് സ്വത്ത് പൊതുആവശ്യത്തിന് നല്‍കിയതിന് പിന്നില്‍. എന്നാല്‍ പൊതുകാര്യത്തിനുള്ള സ്വത്ത് കൈക്കലാക്കി സ്വന്തം ആവശ്യത്തിനുപയോഗിച്ച വ്യക്തിയാണ് ലക്ഷ്മിനായര്‍. പി.എസ്.നടരാജ പിള്ളയെ ഏതോ ഒരു പിള്ളയെന്ന് വിളിച്ചധിക്ഷേപിച്ചത് സിപിഎമ്മിന് സംഭവിച്ച മൂല്യച്യുതിയാണ് വ്യക്തമാക്കുന്നതെന്നും കുമ്മനം പറഞ്ഞു. കണ്ണൂരില്‍ ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ദീനദയാല്‍ജി അനുസ്മരണവും സമര്‍പ്പണ നിധി ജില്ലാതല ഉദ്ഘാനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് പൊതുപ്രവര്‍ത്തനരംഗത്ത് വന്ന അദ്ദേഹം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും ഉത്തമമായ മാതൃകയാണ്. രാഷ്ട്രവും ജനതയുമായും ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു ശൈലിയായിരുന്നു അദ്ദേഹത്തിന്റെത്. ജനകീയ പ്രശ്നങ്ങളില്‍ അദ്ദേഹം എപ്പോഴും ജനങ്ങളുടെ കൂടെനിന്നു. ഉയര്‍ന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം സ്വന്തം താല്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി ഒന്നും ചെയ്തില്ല. ഏതെങ്കിലും തരത്തിലുള്ള പാകപ്പിഴകളോ വീഴ്ചകളോ എതിരാളികള്‍ക്ക് പോലും ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ലായിരുന്നു. ആദര്‍ശത്തിലധിഷ്ഠിതമായ സംഘടനാ പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെത്. ആശയപരമായ അടിത്തറ കെട്ടിപ്പടുക്കാന്‍ ഭാരതം മുഴുവന്‍ യാത്രചെയ്തും നിരന്തരമായി സാമാന്യ ജനങ്ങളുമായി ആശയവിനമയം നടത്തിയും അദ്ദേഹം മുന്നോട്ട് വെച്ചതാണ് ഏകാത്മമാനവദര്‍ശനം. വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന ഭാരതത്തെ ഒന്നിച്ച് നിര്‍ത്തുന്നതാണ് ഏകാത്മമാനവ ദര്‍ശനം. അസാനത്തെ വരിയിലെ അവസാനത്തെയാളെയും സംരക്ഷിച്ച് നിര്‍ത്തുന്നതായിരുന്നു ദീനദയാല്‍ജിയുടെ ഏകാത്മമാനവ ദര്‍ശനം. ദീനദയാല്‍ജിയുടെ കാഴ്ചപ്പാടിലൂന്നിയ ജനക്ഷേമ പദ്ധതികളാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെ തകര്‍ക്കാനും രാജ്യത്തെ പിന്നോട്ടടിപ്പിക്കാനും നിരവധി ശക്തികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പഴയ മാമൂലുകളിലും വ്യവസ്ഥിതികളിലും പിടിച്ച് നില്‍ക്കുന്നവരാണിവര്‍. അഴിമതിയിലൂടെയും ക്രമക്കേടുകളിലൂടെയും രാഷ്ട്രത്തെ തകര്‍ക്കലാണ് അവരുടെ ലക്ഷ്യം. രാഷ്ട്രീയത്തിലെ മൂല്യച്യുതികള്‍ക്കെതിരെ ദീനദയാല്‍ജി നല്‍കുന്നത് വലിയ സന്ദേശമാണെന്നും കുമ്മനം പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ മുതലാളിമാരുടെ കൂടെയാണ്. അക്രമ രാഷ്ട്രീയത്തില്‍ കൂടി ആര്‍ക്കും ദീര്‍ഘകാലം നിലനില്ക്കാനാവില്ല. കള്ളപ്പണക്കാര്‍ക്ക് വേണ്ടി ഹര്‍ത്താലാചരിച്ച പാര്‍ട്ടിയാണ് സിപിഎം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാക്കുകള്‍ക്ക് തന്നെ വിലയില്ലാത്ത സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. ആശയപ്പാപ്പരത്തമാണ് കോണ്‍ഗ്രസ്സിനെയും സിപിഎമ്മിനെയും നയിക്കുന്നത്. ജനകീയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബിജെപി മറ്റ് സംഘടനകളുടെ കൂടെ നില്ക്കും. ജനങ്ങളുടെ താല്പര്യമാണ് പ്രധാനം. കോണ്‍ഗ്രസ്സുമായി സഖ്യം ചേര്‍ന്ന പാരമ്പര്യം സിപിഎമ്മിനാണ്. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഈ സഖ്യം ജനങ്ങള്‍ കണ്ടതാണ്. കേരളത്തില്‍ ബിജെപി നിര്‍ണ്ണായക ശക്തിയാണെന്നും ബിജെപിക്ക് ആരുമായും സഖ്യം ചേരേണ്ട ആവശ്യമില്ലെന്നും കുമ്മനം പറഞ്ഞു. ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത്, ദേശീയ സമിതി അംഗം പി.കെ.വേലായുധന്, എ.പി.ഗംഗാധരന്, എ.ദാമോദരന്‍, കെ.രാധാകൃഷ്ണന്, എ.ഒ.രാമചന്ദ്രന്, എന്‍.രതി, എം.കെ.വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: