മയക്കുവെടി വിദഗ്ദ്ധരോട് വലിയ ബഹുമാനമാണ് ഈ ലേഖകന്‍. കാട്ടിലും നാട്ടിലും കൊടികെട്ടിയ ഒരുപാട് ഗജപോക്കിരികളെയും പുപ്പുലികളെയും ഒറ്റവെടിക്കു തറപറ്റിച്ചിട്ടുള്ള അവരെ ആരാധിക്കാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക? പക്ഷേ ഉണ്ടയില്ലാ വെടിയിലൂടെ ആളെ വീഴിക്കുന്ന ചില മയക്കുവെടി വീരന്മാരെ ഇത്രയും കാലം തിരിച്ചറിയാതെ പോയത് നമ്മള് മലയാളികളുടെ തെറ്റ്. വല്ലവനെയും പിരികേറ്റി അവന് പാടുപെട്ട് ഉണ്ടാക്കിയ കാശുകൊണ്ട് ഒരു പടം സംവിധാനം ചെയ്താല്‍, ഏതെങ്കിലുമൊരു സിനിമയില്‍ നായികയായ ഗുണ്ടാത്തലൈവിയുടെ കൂത്താട്ടത്തിന് കൂട്ടുനില്‍ക്കുന്ന വേഷം ചെയ്താല്‍, മുക്കാല്‍ തച്ചിന്റെ നോവലോ ചെറുകഥയോ ഉപന്യാസമോ എഴുതി വായനക്കാരില്ലാത്ത ഏതെങ്കിലും മാസികയില്‍ പേരച്ചടിച്ചു വന്നാല്പിന്നെ ഒടേതമ്പുരാനെപ്പോലും ഉത്പത്തിരഹസ്യം പഠിപ്പിക്കാമെന്നു വിചാരിച്ചു കളയും.
പുരുഷകേസരികളുടെ ലക്ഷണമായി വേങ്ങയില്‍ കുഞ്ഞിരാമന് നായനാര്‍ പറഞ്ഞിട്ടുള്ള വെടിക്കല, കുമ്പ, ചെവിയില്‍ രോമം, കഷണ്ടി ഇത്യാദികള്‍ പോലെ, സാംസ്കാരിക നായകന്മാര്ക്കുമുണ്ട് ചില പുള്ളിയും പോരുമൊക്കെ: പെന്ഷന് പറ്റുന്നതുവരെ എഴുത്തും ഉദ്യോഗവും, ജോലിയില്‍നിന്ന് വിരമിച്ചതിനുശേഷം ‘സഖാവ് കുട്ടപ്പനെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ…’ തുടങ്ങിയ ചില സുഖിപ്പിക്കലുകള്‍, ഒന്നിനും രണ്ടിനും മുട്ടിനില്‍ക്കുമ്പോഴും ‘ഹിന്ദുഫാസിസം വരുന്നേ..’ എന്ന മുറവിളി, വല്ലവന്റെയും ചെലവില്‍ ഓസിനു വെട്ടി വിഴുങ്ങി നാടുനീളെ നടന്ന് വായില്‍ തോന്നിയത് കോതയ്ക്കു പാടുക. കോളടിച്ചില്ലേ. അടുത്തൂണ്‍ പറ്റിയ പഴയ എംബസി ഉദേ്യാഗസ്ഥന് മുതല്‍ പെണ്ണുമ്പിള്ളേടെ സ്ത്രീധനപ്പണം കൊണ്ട് പടമെടുത്തു പൊട്ടിപ്പാളീസായ ഫെഫ്കനും ബീഫ്കനും പച്ചക്കുതിരയ്ക്കും പുകാസായ്ക്കുമെല്ലാം വെള്ളിത്താലത്തില്‍ വച്ചുകിട്ടുകയല്ലേ സാംസ്കാരിക നായകപദവി. ചന്ദനക്കുറി വര്‍ഗ്ഗീയമെങ്കിലും കുരിശും നിസ്ക്കാരത്തഴമ്പും പത്തരമാറ്റ് മതേതരചിഹ്നങ്ങളുമാണ് ഇക്കൂട്ടര്‍ക്ക്.
ഈയിടെ ഒരു സുഹൃത്ത് സാംസ്കാരിക നായകരെ ഉച്ചക്കഞ്ഞിക്കും പ്രയോജനമില്ലാത്ത മനുഷ്യനാരായങ്ങളെന്നും മര്യാദരാക്ഷസരെന്നും പരിഹസിക്കുകയുണ്ടായി. അതു കേട്ടപ്പോള്‍ ഓര്‍ത്തുപോയത് മലയാളത്തിന്റെ ഹാസ്യ സാര്‍വ്വഭൗമന്‍ ഇ.വി കൃഷ്ണപിള്ളയുടെ പ്രസിദ്ധമായ മര്യാദരാക്ഷസമനുഷ്യനാരായ പ്രയോഗങ്ങളെയും. ഇ.വിയുടെ ‘ചിരിയും ചിന്തയും’ വായിച്ചിട്ടില്ലാത്തവര്‍ക്കായി കഥാപാത്രങ്ങളെ ചെറുതായൊന്നു പരിചയപ്പെടുത്താം.
മാന്യരില്‍ മാന്യനും മര്യാദക്കാരില്‍ മര്യാദക്കാരനുമാണ് ശ്രീമാന്‍ മര്യാദരാക്ഷസന്‍. പൂത്ത പണം കൈയിലുള്ളതിനാല്‍ സമൂഹത്തില്‍ ബഹുമാനിതനുമാണ് അദ്ദേഹം; പക്ഷേ പൊരിവെയിലത്ത് വിശന്നു പൊരിഞ്ഞ് വയറുമായി ഒരുപിടി ചോറു യാചിച്ച് ചെല്ലുന്ന ഭിക്ഷക്കാരോട് മര്യാദരാക്ഷസന്റെ മധുരം ചാലിച്ച വാക്കുകള്‍ ഇങ്ങനെ:
”സഹോദരങ്ങളേ! നിങ്ങള്‍ പൊതുക്ഷേമത്തിന് ഹാനികരമായി പ്രവര്‍ത്തിക്കുന്നവരാണ്. നിങ്ങളെ സഹായിക്കുക ഞാന്‍ സമുദായത്തിനോടു ചെയ്യുന്ന ഒരു മഹാദ്രോഹമാണ്. ഇറങ്ങിപ്പോയാലും.”
അതേ കുലയിലെ വേറൊരു ജനുസ്സാണ് മനുഷ്യനാരായം. അന്യഭവനത്തിലേക്ക് ഇടിച്ചുകയറി ചെല്ലുന്ന അയാളെ ആതിഥ്യമര്യാദയുടെ പേരില്‍ അപ്പവും കാപ്പിയും വിളമ്പി സല്ക്കരിക്കാന് ഒരുമ്പെടുകയാണ് നല്ലവനായ ഗൃഹനാഥന്. ഉടനെ ഒരു വെടലച്ചിരിയോടെ ആ മഹാദ്രോഹി പറയുന്നു: ”വേണ്ട! ഞാന്‍ കാപ്പി കുടിക്കില്ല. നാരങ്ങാവെള്ളവും നേന്ത്രപ്പഴവും മതി.”
ഒരിക്കല്‍, സാംസ്കാരിക നായകനാക്കാമെന്നു പറഞ്ഞ് കുറേ കേരള കാസ്ട്രോകള്‍ ഈ ലേഖകനെയും സമീപിച്ചു. പ്രത്യുപകാരമായി എന്താണു പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തിന് ഒരു കൊച്ചുചെഗുവേരയുടെ മറുപടി:
”കോഴി കൂവുന്നതു മുതല്‍ കാക്ക ചേക്കേറുന്നതു വരെ ചേട്ടന് നോട്ട് നിരോധനം, നരേന്ദ്രമോദി, ഹിന്ദുക്കള്‍, ആള്‍ദൈവം എന്നിങ്ങനെ വായില്‍ തോന്നിയതെല്ലാം വിളിച്ചുകൂവിക്കൊണ്ടിരിക്കണം. നിഷ്പക്ഷനാണെന്നു നാട്ടുകാരെ ബോദ്ധ്യപ്പെടുത്താന്‍ ഇടയ്ക്ക് പയ്യന്നൂരിലോ പാപ്പനംകോട്ടോ വന്ന് ഞങ്ങളെയും ചെറുതായി വിമര്‍ശിച്ചേക്കണം. അപ്പോള്‍ ഞങ്ങള്‍ സ്റ്റേജില്‍ കയറിവന്ന് ചേട്ടന്റെ പിടലിക്കു പിടിച്ച് തത്തിക്കും; കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കും. പക്ഷേ അപ്പോഴും ഒരക്ഷരം മറുത്തുപറയാതെ ചേട്ടന് ഞങ്ങളെ പിന്തുണച്ചു കൊണ്ടേയിരിക്കണം.”
”അതിന് എന്റെ വീട്ടിലെ കൈസര്‍ പോരേ..? ” ഞാന്‍ ചോദിച്ചപ്പം വേറൊരു ചെഗുവേരയുടെ പിറുപിറുക്കല്‍: ”മനുഷ്യനെ കൈസറാക്കുന്നതാ, ഞങ്ങടെ പാര്‍ട്ടിക്കിഷ്ടം.”
നാടന്‍ സാംസ്കാരിക വീരന്മാര്ക്ക് കനം പോരെന്നു തോന്നുമ്പം ഇന്റര്‍നാഷണലുകളെ ഇറക്കി ആളെ വിരട്ടുന്ന പണിയും ഉണ്ട്. ഒരിടത്ത് ഹിന്ദുവര്‍ഗ്ഗീയതയ്ക്കെതിരെ പ്രംസംഗിക്കാന്‍ കൊണ്ടുവന്നത് ഭൂതപ്പാണ്ടിക്കാരനായ തൊമ്മന്‍സിങ് എന്നൊരു ദേശീയ സാംസ്കാരികനായകനെ ആയിരുന്നു. ഭൂതപ്പാണ്ടിക്കാരന് തൊമ്മന്‍സിങ് എന്ന പഞ്ചാബിപ്പേര് എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് തൊമ്മന്‍സഖാവിന്റെ അബദ്ധത്തിലുള്ള മറുപടി:
”മേരാ ഘര്‍ കാഞ്ഞിരപ്പള്ളീ മേം ഹേ!”
അന്നേദിവസം പ്രസംഗിക്കാന്‍ ആളെ കിട്ടാഞ്ഞിട്ട് കാഞ്ഞിരപ്പള്ളിയിലെ ഏതോ ഒരു കറിയാച്ചന്റെ മകന് തൊമ്മിക്കുഞ്ഞിനെ തലപ്പാവും താടിയും കൃപാണും അണിയിച്ച് തൊമ്മന്‍സിങ്ങാക്കി അവതരിപ്പിച്ചതിന്റെ പിന്നിലെ ഗുട്ടന്‍സ് പുറത്തുവന്നപ്പോഴേക്കും എരുമേലി സൂപ്പര്‍ഫാസ്റ്റ് വന്നതിനാല്‍ കൂടുതല്‍ ഏനക്കേടൊന്നും സംഭവിച്ചില്ലെന്നു പറഞ്ഞാല്‍ മതിയല്ലോ.
പൊന്‍കുന്നം വര്‍ക്കി ഇന്നും ജീവിച്ചിരിക്കുകയും ഈ ലേഖകന്റെ പേര് കറിയാ എന്നാവുകയും ചെയ്തിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നൊന്നാലോചിച്ചു നോക്കൂ; എങ്കില്‍ അദ്ദേഹം തീര്‍ച്ചയായും എന്നോട് ഇങ്ങനെ പറഞ്ഞേനെ:”കറിയായേ, നീയും സാംസ്കാരിക നായകനായോടാ?”
പ്രതികരിക്കാൻ ഇവിടെ എഴുതുക: