അഞ്ചല്‍: ജീവിക്കാനുള്ള അവകാശത്തിനും മരിച്ചടക്കാന്‍ ആറടിഭൂമിക്കും വേണ്ടിയുള്ള മണ്ണിന്റെ മക്കളുടെ സഹനസമരം ഇനി ദേശീയശ്രദ്ധയിലേക്ക്. സമരത്തിന്റെ വൈവിധ്യത കൊണ്ട് ഭാരതത്തിലെ ഭൂസമരങ്ങളുടെ ചരിത്രത്തെ മാറ്റിയെഴുതിയ അരിപ്പ ഭൂസമരം 1500 ദിവസങ്ങള്‍ പിന്നിട്ടു. ഇന്നലെ 1500 ദീപങ്ങള്‍ തെളിയിച്ച് അവര്‍ ഭൂമി നേടിയല്ലാതെ പോരാട്ടം അവസാനിക്കില്ലെന്ന് ദൃഢപ്രതിജ്ഞ എടുത്തു.
ആദിവാസി ദളിത് മുന്നേറ്റ സമിതി ജനറല്‍സെക്രട്ടറി ടി. രതീഷ്, ടി. ഗോപി, ജില്ലാപ്രസിഡന്റ് വി. രമേശന്, ഇഎന്‍. രഘുമോഹനന്‍ കളവുരയ്ക്കല്, രാജേഷ് മടുക്ക, ഷിജോ വലിയ പതാല്‍, ശിവാനി തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും പായസ വിതരണവും സമരഭൂമിയില്‍ നടന്നു.
സ്വന്തം മണ്ണില്‍ കൃഷി ചെയ്യാനും തലചായ്ക്കാനും ഇടം നിഷേധിക്കപ്പെട്ടവര്‍ നടത്തുന്ന സഹനസമരമാണ് നാല് വര്‍ഷവും 40 ദിവസവും പിന്നിടുന്നത്. സിപിഎം കൊട്ടിഘോഷിച്ച് നടത്തിയ ഭൂമികൈയേറിയുള്ള സമരത്തിനും ഒരു ദിവസം മുമ്പ് 2012 ഡിസംബര്‍ 31നാണ് അരിപ്പയില്‍ ഭൂസമരം ആരംഭിച്ചത്. ചെങ്ങറയിലേതുപോലെ ഒരേക്കര്‍ ഭൂമി വാഗ്ദാനം നല്കി കബളിപ്പിക്കപ്പെട്ടവരും ഭൂരഹിതരുമായ 1300 കുടുംബങ്ങളാണ് അരിപ്പയില്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നത്. തങ്ങള്‍കുഞ്ഞ് മുസലിയാരുടെ പാട്ടക്കാലാവധി തീര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 55 ഏക്കറോളം വരുന്ന മിച്ചഭൂമിയിലാണ് സമരം. ഇതില്‍തന്നെ മൂന്നേക്കറോളം ഭൂമി അടുത്തുള്ള മുസ്ലീം പള്ളിക്കാര് കയ്യടക്കിവച്ചിരിക്കുകയാണ്.
ഇനി കോളനികളിലേക്കില്ലെന്നും കൃഷിഭൂമിയാണാവശ്യമെന്നും മൂന്നുസെന്റ് തുണ്ടുഭൂമി നല്കി മണ്ണില്‍ പണിയെടുക്കുന്നവന് എന്നന്നേക്കുമായി കൃഷിഭൂമി നിഷേധിക്കരുതെന്നും ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന അധ്യക്ഷനും അരിപ്പാസമര നായകനുമായ ശ്രീരാമന് കൊയ്യോന്‍ പറയുന്നു.
സിപിഎമ്മിന്റെ ഭൂമി ചൂണ്ടിക്കാണിക്കല്‍ സമരത്തിനും കോണ്‍ഗ്രസിന്റെ ഭൂരഹിതകേരളത്തിനും എതിരെ ആയിരക്കണക്കിന് ഭൂരഹിതര്‍ അണിനിരക്കുന്നത് കണ്ട ഇടതു-വലതു നേതൃത്വങ്ങള്‍ സമരക്കാര്‍ക്കെതിരെ തിരിഞ്ഞതും അരിപ്പയിലെ കാഴ്ചയായിരുന്നു. പട്ടിണിക്കാരന്റെ പാര്‍ട്ടി പട്ടികജാതിക്കാരനെ പട്ടിണിക്കിട്ട് കൊല്ലാന്‍ തീരുമാനിച്ചതിനെ ചെറുത്തത് ഹിന്ദുസംഘടനാ നേതൃത്വത്തിന്റെ ഇടപെടലിലായിരുന്നു. സമരഭൂമിയില്‍ കടന്നുകയറി ആദിവാസി സ്ത്രീകളെ കടന്നു പിടിച്ചും സമരക്കാരെ തല്ലിയും ഊരുവിലക്ക് ഏര്‍പ്പെടുത്തിയും സമരം തകര്‍ക്കാന്‍ ശ്രമം നടന്നു. സമരക്കാരെ കല്ലെറിഞ്ഞ് കൊല്ലാന്‍ ആഹ്വാനം ചെയ്ത അന്നത്തെ എംഎല്‍എ ഇന്ന് മന്ത്രിയാണ്. ഉപരോധം ഏര്‍പ്പെടുത്തി ഭൂരഹിതരെ പട്ടിണിക്കിട്ട് കൊല്ലാനുള്ള ശ്രമം പൊളിഞ്ഞത് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജുവും തെക്കടം സുദര്‍ശനനും സമരഭൂമി സന്ദര്‍ശിച്ചതോടെയാണ്.
ഹിന്ദുഐക്യവേദി, വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ ഭക്ഷ്യധാന്യം വിതരണം ചെയ്തുകൊണ്ട് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രോഗികളും അവശരുമായ സമരക്കാര്‍ക്ക് ആരോഗ്യ സഹായം എത്തിച്ചുകൊണ്ട് സേവാഭാരതിയും സജീവമായി. പിന്നീട് ആറന്മുള സമരനായകന് കുമ്മനം രാജശേഖരന്റെ സന്ദര്‍ശനം സമരത്തിന്റെ ഗതിതന്നെ മാറ്റി. കനത്ത മഴയെയും പകര്‍ച്ചവ്യാധികളേയും അതിജീവിച്ച് കൃഷിചെയ്യാന്‍ തീരുമാനിച്ചത് സമരത്തിന്റെ വ്യത്യസ്തമായ രൂപമായിരുന്നു. അരിപ്പയിലെ ചതുപ്പ് നിലം മനുഷ്യപ്രയത്നത്താല്‍ കൃഷിഭൂമിയാക്കി, വരമ്പ് വച്ച് നെല്‍കൃഷിക്ക് ഉപയോഗിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമായിരുന്നു.
ഞാറ്റുവേലയും കൊയ്ത്തുത്സവവും സമരത്തിന്റെ വേറിട്ട മുഖമായി. അതിക്രമങ്ങളും പ്രതിസമരങ്ങളും സമരക്കാര്‍ക്കെതിരെ ഇന്നും തുടരുമ്പോഴും സഹനസമരത്തിന്റെ പാതയിലാണ് അരിപ്പ. ചതുപ്പ് നിലം കഠിനാധ്വാനത്തിലൂടെ നെല്കൃഷിയിടമാക്കി കൃഷി ചെയ്തും ടവര്‍ലൈന്‍ കടന്നുപോകുന്ന കാട്ട്പൊന്തകള് വെട്ടിത്തെളിച്ച് മരച്ചീനി കൃഷിചെയ്തും പച്ചക്കറി, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ നട്ടുവളര്‍ത്തിയും പാരമ്പര്യത്തനിമ നിലനിര്‍ത്തിത്തന്നെയാണ് അരിപ്പാ ഭൂസമരം മുന്നോട്ട് പോകുന്നത്. ആദിവാസികള്‍ക്ക് ഭൂമി നല്കിയാല് അതില്‍ പൊന്നുവിളയിക്കുമെന്ന് തെളിയിക്കുകയാണിവിടെ. മദ്യത്തെ പടിക്കുപുറത്താക്കി, വിത്തുവിതച്ചും വിളവെടുത്തും കാര്‍ഷികജീവിതത്തിന്റെ സമൃദ്ധി പങ്കുവെച്ചും മുന്നേറുന്ന സമരമാണ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തളരാതെ തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: