പട നയിക്കുന്ന ഝാന്‍സി റാണിയുടെ പ്രതിമക്കരികിലൂടെയാണ് ലക്നോ വിധാന്‍സഭ മാര്‍ഗിലെ ബിജെപി ഓഫീസിലേക്ക് കയറിയത്. അവിടെ നേതാക്കള്‍ മറ്റൊരു ഝാന്‍സി റാണിക്കായുള്ള കാത്തിരിപ്പിലാണ്, രാമജന്മഭൂമി പ്രക്ഷോഭ നായിക ഉമാഭാരതിയെ. ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ താരപ്രചാരകയാണ് ഉമാഭാരതി. രണ്ട് ലക്ഷത്തോളം വോട്ടുകള്‍ക്ക് ഝാന്‍സിയില്‍ വിജയിച്ച ഉമാഭാരതി കേന്ദ്രമന്ത്രിയുമാണ്.
ഉമാഭാരതിയെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നേതാക്കള്‍ കൈമലര്‍ത്തി. സമയമില്ലാത്തത് തന്നെ പ്രശ്നം. പ്രചാരണത്തില്‍ ഏറ്റവും ഡിമാന്റുള്ള നേതാക്കളില്‍ ഒരാളാണ്. ആരോഗ്യ പ്രശ്നങ്ങള്‍ വകവെക്കാതെ പ്രചാരണത്തില്‍ വിശ്രമമില്ലാതെ പറന്നു നടക്കുകയാണ് അവര്‍. ആഗ്രയിലെ പൊതുയോഗത്തിന് ശേഷം രാത്രിയോടെയാണ് ഉമാഭാരതി ലക്നോവിലെത്തിയത്. കാത്തിരിപ്പിന് ഫലമുണ്ടായി. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ ഏതാനും മിനിട്ടുകള്‍ സംസാരിക്കാന്‍ അവര്‍ തയ്യാറായി.
ആഗ്രയിലെ ഉമാഭാരതിയുടെ പരിപാടി ഇതിനിടെ ചാനലുകള്‍ വിവാദമാക്കിയിരുന്നു. താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ ലൈംഗിക കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കിയിരുന്നുവെന്ന അവരുടെ പ്രസംഗം സമാന്തര ശിക്ഷ നല്‍കിയിരുന്നതായി വ്യാഖ്യാനിക്കപ്പെട്ടു. ഇത് സൂചിപ്പിച്ചാണ് സംഭാഷണം ആരംഭിച്ചത്. യുപിയില്‍ ക്രമസമാധാനം തകര്‍ന്നത് ചൂണ്ടിക്കാണിക്കുകയാണ് താന്‍ ചെയ്തതെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. ബുലാന്ദഷഹര്‍ ദേശീയപാതയില്‍ അമ്മയെയും മകളെയും തോക്കിന്മുനയില് കൂട്ടബലാത്സംഗത്തിനിരയാക്കിയത് മറന്നുപോയോ? എത്ര കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്? രോഷത്തോടെ അവര്‍ ചോദിക്കുന്നു.
ഉത്തര്‍പ്രദേശില്‍ ദേശീയ പാര്‍ട്ടി അധികാരത്തിലെത്തേണ്ടതിന്റെ കാരണങ്ങളാണ് ഉമാഭാരതിക്ക് ഏറെയും പറയാനുള്ളത്. എസ്പിയുടെയും ബിഎസ്പിയുടെയും ഭരണത്തില്‍ വികസനം എന്തെന്ന് ജനങ്ങള്‍ അറിഞ്ഞിട്ടില്ല. അഴിമതിക്കാരും ക്രിമിനലുകളുമാണ് വളര്‍ന്നത്. എസ്പിക്കൊപ്പം ചേര്‍ന്ന കോണ്‍ഗ്രസ്സിന് ഇതില്‍ മാറ്റം വരുത്താനാകില്ല. ബിജെപി മാത്രമാണ് യുപിക്ക് ആവശ്യം. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സംസ്ഥാനം അട്ടിമറിച്ചതായും മന്ത്രി കൂടിയായ ഉമാഭാരതി പറഞ്ഞു. പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് അഖിലേഷ് സര്‍ക്കാര്‍ സഹകരിച്ചില്ല. കേന്ദ്രസര്‍ക്കാര്‍ നല്കിയ പണം ചെലവഴിക്കാന്‍ പോലും തയ്യാറായില്ല. സ്വന്തമായി ചെയ്യില്ലെന്ന് മാത്രമല്ല, മറ്റുള്ളവരെ ചെയ്യാന്‍ അനുവദിക്കുകയുമില്ല. സംസ്ഥാന ഭരണത്തിനുള്ള കുറ്റപത്രം ഇങ്ങനെ.
നോട്ട് റദ്ദാക്കല്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും അവര്‍ പറയുന്നു. പ്രധാനമന്ത്രി 56 ഇഞ്ച് നെഞ്ചളവ് കാണിച്ചുവെന്നാണ് തീരുമാനത്തെ ഉമാഭാരതി വിശേഷിപ്പിക്കുന്നത്. കള്ളപ്പണത്തിന്റെ തല ഇന്ത്യയിലും വാല് വിദേശത്തുമാണ്. തലയറുത്താല്‍ സ്വാഭാവികമായും വാലും ഇല്ലാതാകും. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ ഇപ്പോഴാണ് രാജ്യത്തുണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഇല്ലാതാക്കാന്‍ മുസ്ലിം വിരുദ്ധമാണെ പ്രചാരണം നടക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങള്‍ ഏറ്റവും സന്തുഷ്ടരാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
എല്ലാവരും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വിജയിച്ചാല്‍ ബിജെപിയുടെ മുഖ്യമന്ത്രി ആരാകും? മറുചോദ്യമായിരുന്നു മറുപടി. ഇതിന് മുന്‍പ് ഏത് തെരഞ്ഞെടുപ്പിലാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടുള്ളത്? മഹാരാഷ്ട്രയിലും ഹരിയാനയിലും ആസാമിലുമൊക്കെ സംഭവിച്ചത് പോലെ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും.
അയോധ്യാ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു ഉമാഭാരതി. ലിബറാന്‍ കമ്മീഷന് കുറ്റപ്പെടുത്തിയപ്പോഴും അവര്‍ പറഞ്ഞു. തര്‍ക്കമന്ദിരം തകര്‍ന്നതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം തനിക്കുണ്ട്. അതില്‍ കുറ്റബോധമില്ല. രാമക്ഷേത്ര നിര്‍മാണം ഇത്തവണയും പ്രകടന പത്രികയിലുണ്ടല്ലോയെന്ന ചോദ്യത്തിന് എക്കാലത്തെയും നിലപാടാണ് അതെന്നായിരുന്നു മറുപടി. രാമക്ഷേത്രം എനിക്ക് രാഷ്ട്രീയ വിഷയമല്ല. ജീവിതത്തേക്കാള്‍ വലുതാണ്. അയോധ്യ രാമജന്മഭൂമിയാണെന്ന് കോടതി പോലും പറഞ്ഞു. രാമക്ഷേത്രം ഉയരണമെന്ന് രാജ്യം ആഗ്രഹിക്കുന്നു. ഇത് എത്രയും പെട്ടെന്ന് സാധ്യമാകാന്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പുണ്ടാകണം, അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: