കാസര്‍കോട്: കത്ത് അയച്ചോ ഇല്ലയോ എന്ന് വി.എസ്. അച്യുതാനന്ദനോടുതന്നെ ചോദിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ‘അപ്പോള്‍ കാര്യം പുറത്തുവരും. എന്നാല്‍ ആരും വിഎസിനോട് ചോദിക്കുന്നില്ല. കത്ത് പാര്‍ട്ടി കേന്ദ്രത്തില്‍ എത്തിയിട്ടില്ല. ഇത് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണമാണ്,” പിണറായി അവകാശപ്പെട്ടു.
ഇതിനിടെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഭീരുവാകാതെ പാര്‍ട്ടിയില്‍നിന്ന് രാജി വയ്ക്കണമെന്ന് ധനകാര്യ മന്ത്രി കെ. എം. മാണി കോട്ടയത്ത് പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്തു തുടരാന്‍ താത്പര്യമില്ലെന്ന് കാണിച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനു കത്തു നല്‍കിയതിലൂടെ വി.എസ്. അച്യുതാനന്ദന്റെ നിസഹായാവസ്ഥയാണ് വ്യക്തമാകുന്നതെന്നും മന്ത്രി കോട്ടയം പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സിപിഎമ്മിന്റെ വഴിപിഴച്ച പോക്കിലും അക്രമരാഷ്്ട്രീയത്തിലും വിഭാഗീയതയിലും മനംനൊന്ത് വി.എസ്. എടുത്ത തീരുമാനമാണിത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം ഇനി സാധ്യമല്ല.അതിനാല്‍ വി.എസ്. ഭീരുവാകാതെ പാര്‍ട്ടി ചട്ടക്കൂട്ടില്‍ നിന്ന് പുറത്തുവന്ന് തികച്ചും സ്വതന്ത്രമായ നിലപാട് സ്വീകരിക്കണം. ടി.പി. ചന്ദ്രശേഖരന് വധത്തിലൂടെ സി.പി.എമ്മിന് അല്ക്വയിദാ താലിബാന് മുഖമാണ് വന്നിരിക്കുന്നത്. ഇങ്ങനെയുള്ള ഒരു പാര്ട്ടിയെകൊണ്ട് കേരളത്തിനോ ജനങ്ങള്‍ക്കോ യാതൊരു പ്രയോജനവുമില്ല. പിണറായി വിജയന് സി.പി.എമ്മിനെ നയിക്കാന്‍ പറ്റില്ല. സിപിഎം മുങ്ങുന്ന കപ്പലാണ്, ഓരോ ദിവസവും സി.പി.എം നാശത്തിലേക്ക് പോകുകയാണ്.കളളന്മാരുടെയും കൊള്ളക്കാരുടെയും ക്രിമിനലുകളുടെയും അഭയകേന്ദ്രമായി സി.പി.എം മാറികഴിഞ്ഞു. രാജ്യത്തിനു തന്നെ വിനയായ കൊലപാതക രാഷ്്ട്രീയത്തിന് കൂട്ടുനില്‍ക്കുന്ന സി.പി.എമ്മിന്റെ നയത്തിനെതിരെയാണ് ജനങ്ങള്‍ പ്രതികരിക്കേണ്ടത്. സിപിഎമ്മിന്റെ ഉന്നതകേന്ദ്രങ്ങളില്‍ നടത്തിയ ഗൂഢാലോചനയാണ് ടി.പി. ചന്ദ്രശേഖരന്റെ വധത്തിനു പിന്നിലുള്ളത്. പോലീസ് തയാറാക്കിയ പ്രതിപട്ടികയിലുള്ള സിപിഎം ഏരിയാ ലോക്കല്‍ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി തയാറാകാത്തത് കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടെന്നാണ് സൂചിപ്പിക്കുന്നതെന്നും കെ.എം. മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: