വാഷിങ്ടണ്‍: യുഎസ് രഹസ്യങ്ങള്‍ ചോര്‍ത്തിയ എഡ്വേര്‍ഡ് സ്നോഡനെ അമേരിക്കയിലേക്ക് തിരിച്ചയയ്ക്കുന്ന കാര്യം റഷ്യ പരിഗണിച്ചുവരികയാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സിലെ സീനിയര്‍ ഉദ്യോഗസ്ഥന്.
ചാരപ്പണി നടത്തിയ സ്നോഡന് വധശിക്ഷയ്ക്ക് അര്‍ഹനാണെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമ്മാനമായിട്ടാണ് അയാളെ തിരിച്ചയയ്ക്കാന്‍ റഷ്യ ഒരുങ്ങുന്നതെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു. അതേസമയം സ്നോഡനെ അമേരിക്കയിലേക്ക് തിരിച്ചയ്ക്കുന്നതിനെക്കുറിച്ച് അറിയില്ലെന്ന് സ്നോഡന്റെ അഭിഭാഷകന് ബെന്‍ വിസ്നര്‍ പറഞ്ഞു.
സ്നോഡനെ തിരിച്ചയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വിഡ്ഡിത്തരമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ വക്താവ് ഡിമിട്രി പെസ്കോവ് പറഞ്ഞു. വൈറ്റ് ഹൗസ് ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം അമേരിക്കന്‍ നിയമ വകുപ്പ് സ്നോഡന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തു. 30 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കേസുകള്‍ അയാളുടെ പേരിലുണ്ടെന്ന് നിയമ വകുപ്പ് വ്യക്തമാക്കി.
സ്നോഡന് രാജ്യദ്രോഹിയാണെന്നും അയാള്‍ വധശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും ഡൊണാള്‍ഡ് ട്രംപ് 2013 ല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. സ്നോഡന് ദേശീയ സുരക്ഷാ എജന്‍സി
കോണ്‍ട്രാക്ടറായിരിക്കെ 2013 ല്‍ അമേരിക്കയിലെ രഹസ്യങ്ങള്‍ ചോര്‍ത്തി പത്രങ്ങള്‍ക്ക് നല്കി.
തുടര്‍ന്ന് ഹോങ്കോംഗിലേക്ക് പറന്ന സ്നോഡന് പിന്നീട് റഷ്യയിലെത്തി. മോസ്ക്കോ അയാള്‍ക്ക് അഭയം നല്കി. 2020 വരെ അവിടെ താമസിക്കാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: