ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ 73 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64 ശതമാനം പോളിങ്. പടിഞ്ഞാറന്‍ യുപിയിലെ പതിനഞ്ച് ജില്ലകളിലെ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ആദ്യഘട്ടത്തില്‍ 839 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.
ഏഴുഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നായി 20 കോടി രൂപയും നാലരലക്ഷം ലിറ്റര്‍ മദ്യവും ഒരു കോടിയുടെ ലഹരിവസ്തുക്കളും 14 കോടിയുടെ സ്വര്‍ണ്ണ- വെള്ളി ആഭരണങ്ങളും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഭാഗ്പതില് ഇരുസമുദായങ്ങളില്‍ പെട്ട ആളുകള്‍ പരസ്പരം വോട്ട് ചെയ്യുന്നത് തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് ചെറിയ സംഘര്‍ഷത്തിന് കാരണമായി. സംഭവത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭാഗ്പതില് തന്നെ ആജിത് സിങിന്റെ ആര്‍എല്‍ഡി പ്രവര്‍ത്തകര്‍ ദളിതരെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നതും സംഘര്‍ഷത്തില്‍ കലാശിച്ചു.
ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 73 മണ്ഡലങ്ങളില്‍ അമ്പതിലേറെ സ്ഥലത്ത് ബിജെപിക്ക് വിജയം ഉറപ്പിച്ചെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ബിജെപി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങിന്റെ മകനും യുവമോര്‍ച്ച നേതാവുമായ പങ്കജ് സിങ്(നോയിഡ), ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ(മഥുര), സംഗീത് സോം(സര്‍ധാന) തുടങ്ങിയ പ്രമുഖര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടി.
ആദ്യഘട്ട വോട്ടെടുപ്പിനിടെ മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും പൊതുമിനിമം പരിപാടിയുമായി രംഗത്തെത്തി. യുപിയുടെ വികസന മാതൃക അവതരിപ്പിക്കുകയാണെന്ന് പറഞ്ഞ ഇരു നേതാക്കളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങളുന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: