ആലപ്പുഴ: സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി ആലപ്പുഴ ജില്ലാ ഭാരവാഹിയോഗം ആവശ്യപ്പെട്ടു. അരിയും പച്ചക്കറികളും അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി കുതിച്ചുയരുമ്പോള്‍ പാലിന്റെ വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ നിത്യജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാതെ കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും യോഗം ആരോപിച്ചു.
കേരളത്തിലെ സ്റ്റാറ്റിയൂട്ടറി റേഷനിങ് സമ്പ്രദായം തകര്‍ത്ത് ഇടതു സര്‍ക്കാര്‍ റേഷന്‍ കടകളെയും സപ്ലൈകോ മാവേലി സ്റ്റോറുകളെയും കണ്‍സ്യൂമര്‍ ഫെഡ് ന്യായവില ഷോപ്പുകളെയും നോക്കുകുത്തിയാക്കി മാറ്റി വിലക്കയറ്റത്തിന് ആക്കം കൂട്ടുകയാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നടപടി സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെയും റേഷനിങ് സമ്പ്രദായം അട്ടിമറിച്ച് സാധാരണക്കാര്‍ക്ക് റേഷന്‍ നിഷേധിക്കുന്ന നിലപാടുകള്‍ക്കെതിരെയും 13ന് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ ഓഫീസ് മാര്‍ച്ച് നടത്താനും 20, 21 തീയതികളില്‍ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പട്ടിണി സമരം നടത്താനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.കെ. വാസുദേവന്‍, കൊട്ടാരം ഉണ്ണികൃഷ്ണന്, ഖജാന്‍ജി കെ.ജി. കര്‍ത്ത, ജില്ലാ സെക്രട്ടറിമാരായ എം.വി. ഗോപകുമാര്‍, എല്‍.പി. ജയചന്ദ്രന്, സുമി ഷിബു, ഗീതാം രാംദാസ്, ശ്യാമള കൃഷ്ണകുമാര്‍, മോര്‍ച്ച പ്രസിഡന്റുമാരായ എസ്. സാജന്, കെ.ബി. ഷാജി, ശാന്തകുമാരി, എം.വി. രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: