തൊടുപുഴ: വാറ്റ് കേന്ദ്രത്തില്‍ നടന്ന പരിശോധനയില്‍ 14 ലിറ്റര്‍ ചാരായവും, 150 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. സംഭവത്തില്‍ വീട്ടുടമയടക്കം മൂന്ന് പേര് പിടിയിലായി. മണക്കാട് പെരിയാമ്പ്ര തുറയ്ക്കല്‍ വീട്ടില്‍ ജിജോ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് വാറ്റുചാരായവും കോടയും പിടിച്ചെടുത്തത്. ജിജോയുടെ കൂട്ടാളികളായ ചേമ്പാലയില്‍ ബെന്നി(50), പാലക്കുന്നേല്‍ ജോബി(35) എന്നിവരും പിടിയിലായിട്ടുണ്ട്.
എക്സൈസ് സ്ക്വാഡ് ഷാഡോ ടീം നടത്തിയ അന്വേഷണത്തിലാണ് അടുത്തിടെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ കേസ് ജില്ലയില്‍ പിടികൂടുന്നത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അറസ്റ്റ്. വില്‍പ്പന നടത്തുന്നതിനായി നിര്‍മ്മിച്ച് വരികയായിരുന്നു ചാരായം.
ഇടുക്കി എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ എസ് അനില്‍കുമാര്‍, ബെന്നി ജോസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഖാലിദ്, സിജു പി റ്റി, വി എസ് നിസാര്‍, ഷാജി ജെയിംസ്, ജഗന് കുമാര്‍, സിജുമോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
രാത്രിയോടെ തൊടുപുഴ റേഞ്ചിന് കൈമാറിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒരാഴ്ചക്കിടെ ജില്ലയില്‍ പിടിയിലാകുന്ന മൂന്നാമത്തെ വാറ്റ് ചാരായ കേസാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: