നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ഒരുവിഭാഗം സിഐടിയുവില്‍ നിന്ന് കൂട്ടരാജിക്കൊരുങ്ങുന്നു. സിഐടിയുവിലെ ടെമ്പോ ട്രക്കര്‍ തൊഴിലാളികളാണ് കൂട്ടത്തോടെ യൂണിയന് വിടാന്‍ തയ്യാറെടുത്തിരിക്കുന്നത്.
കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സമാന്തര സര്‍വീസുകള്‍ നടത്തുന്ന ടെമ്പോട്രക്കറുകളെ കസ്റ്റഡിയിലെടുക്കുകയാണ്. ഇതിനെതിരെ സിഐടിയു നെയ്യാറ്റിന്‍കര യൂണിയനില്‍പ്പെട്ട ടെമ്പോട്രക്കര് തൊഴിലാളികള്‍ സിഐടിയു സംഘടനാ നേതാക്കള്‍ക്കും സിപിഎമ്മിന്റെ ജില്ലാസെക്രട്ടറി തലങ്ങളില്‍ ഉള്ളവര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി യാതൊരു തരത്തിലുള്ള നടപടികളും സ്വീകരിച്ചില്ല. ടെമ്പോട്രക്കര് യൂണിയന് സെക്രട്ടറിയായ എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ പോലും നടപടി ആവശ്യപ്പെട്ട് മുന്നിട്ടിറങ്ങുന്നതുമില്ല. കഴിഞ്ഞ കാലങ്ങളില്‍ കെഎസ്ആര്‍ടിസിയെ വളര്‍ത്താന്‍ ആര്‍ടിഒ സംഘം ഇത്തരത്തില്‍ പരിശോധനകള്‍ ശക്തമാക്കിയപ്പോള്‍ സിഐടിയു സംഘടനയിലെ തൊഴിലാളികള്‍ക്ക് വേണ്ടി പോരാടിയ നേതാക്കള്‍ ഇന്ന് എംഎല്‍എമാരും മന്ത്രിയുമായി. എന്നാല്‍ ഭരണം സിപിഎമ്മിന്റെ കൈകളിലെത്തിയപ്പോള്‍ സിഐടിയു തൊഴിലാളികളെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ചാണ് നെയ്യാറ്റിന്‍കരയില്‍ 200 ലധികം ടെമ്പോട്രക്കര് തൊഴിലാളികള്‍ കൂട്ടത്തോടെ സിഐടി വിടുന്നത്.
തെരെഞ്ഞെടുപ്പ് സമയങ്ങളില്‍ പ്രചാരണങ്ങള്‍ക്ക് സൗജന്യമായാണ് ഈ തൊഴിലാളികള്‍ വാഹനങ്ങള്‍ വിട്ടുനല്‍കിയത്. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഭരണം ലഭിച്ചപ്പോള്‍ പാര്‍ട്ടിക്കു വേണ്ടി രാപ്പകല്‍ കഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങളെ പട്ടിണിയിലാക്കുകയാണ് ചെയ്തതെന്നും തൊഴിലാളികള്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനും ആര്‍ടിഒ അധികൃതര്‍ക്കുമെതിരെ ഇന്നലെ നെയ്യാറ്റികര ബസ്സ്റ്റാന്റ് ജംഗ്ഷനില്‍ പട്ടിണി സമരം സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ സിഐടിയുവില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും കൂട്ടരാജിയും സംഭവിക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: