തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും ഉണ്ടായ ജാള്യത മറയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോലീസിനെ ഉപയോഗിച്ച് നിരപരാധികളായ ബിജെപി പ്രവര്‍ത്തകരെ വേട്ടായാടുകയാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ എസ്. സുരേഷ്. കഴിഞ്ഞദിവസം അസമയത്ത്ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ ഇടിച്ചുകയറിയ പോലീസ് മൂന്നു പ്രവര്‍ത്തകരെയാണു അകാരണമായി അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്.
കുറേ ദിവസങ്ങളായി ഇരുപതോളം പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയാണ്. ബിജെപി പ്രവര്‍ത്തകരുടെ മേല്‍ കള്ളക്കേസുകള്‍ ചുമത്തി അറസ്റ്റുചെയ്തു. തിരുവനന്തപുരം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പോലീസിനെ ഉപയോഗിച്ച് സാധാരണക്കാരായ ജനങ്ങളില്‍ ഭീതി പടര്‍ത്താന്‍ പിണറായി വിജയന് അടിയന്തരാവസ്ഥ കാലത്തെ പ്രതീതി സൃഷ്ടിച്ചിരിക്കുകയാണ്. സിപിഎമ്മിന്റെയോ സര്‍ക്കാരിന്റെയോ ദുര്‍നടപടികള്‍ ചോദ്യം ചെയ്യുകയോ പ്രതിഷേധിക്കുകയോ ചെയ്താല്‍ പോലീസിന്റെ അതിക്രമത്തിനു വിധേയരാകേണ്ടി വരുമെന്നുള്ള അപകടകരമായ സ്ഥിതി വിശേഷമാണ് ഇന്ന് തിരുവനന്തപുരത്തുള്ളത്. സര്‍ക്കാരും സിപിഎമ്മും എന്തു കൊള്ളരുതായ്മ കാണിച്ചാലും ഒന്നും മിണ്ടാതെ സഹിച്ചുകൊള്ളണമെന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യമാണ് പിണറായി വിജയന് കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
അതേസമയം ലോ കോളേജ് സമരവേളയില്‍ പോലീസുകാരെ മര്‍ദ്ദിച്ച എസ്എഫ്ഐക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം സദാചാര പോലീസ് ചമഞ്ഞ് യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ ഗുണ്ടാസംഘം രണ്ടു പെണ്‍കുട്ടികളെ ലൈംഗികമായി അപമാനിക്കുകയും അവരുള്‍പ്പെടെ മൂന്നു വിദ്യാര്‍ഥികളെ തല്ലിച്ചതച്ച് അവശരാക്കുകയും ചെയ്തിട്ടും പോലീസ് അക്രമികളെ അറസ്റ്റ് ചെയ്യാന്‍ മടിക്കുകയാണ്. നിരപരാധികളായ ബിജെപി പ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് അകാരണമായി തുടര്‍ന്നും വേട്ടയാടാനാണ് ഭാവിക്കുന്നതെങ്കില്‍ സര്‍ക്കാരിനെതിരെ ശക്തമായ ജനകീയപ്രക്ഷോഭത്തിന് ബിജെപി നിര്‍ബന്ധിതമാകുമെന്നും അഡ്വ എസ്. സുരേഷ് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: